യോര്‍ക്ക്: തന്റെ ഗ്രാജ്വേഷന്‍ സെറിമണിയില്‍ കുടുംബത്തെ പങ്കെടുപ്പിക്കാന്‍ കഴിയാതെ വന്ന സംഭവത്തില്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്കെതിരെ വംശീയ വിവേചനാരോപണമുന്നയിച്ച് എത്യോപ്യന്‍ വംശജ. ആസ്റ്റര്‍ അബീബി എന്ന യുവതിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. ബ്രസല്‍സ് വിമാനത്താവളത്തില്‍ വെച്ചാണ് യുകെ വിസാസ് ആന്‍ഡ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അബീബിയുടെ ബന്ധുക്കളെ തടഞ്ഞത്. ഒരു വര്‍ഷത്തെ തയ്യാറെടുപ്പിനു ശേഷം തന്റെ ഗ്രാജ്വേഷനില്‍ പങ്കെടുക്കാന്‍ എത്തിയവരെയാണ് തടഞ്ഞതെന്ന് അബീബി പറഞ്ഞു.

യോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ 15-ാം തിയതിയായിരുന്നു അബീബിയുടെ ഗ്രാജ്വേഷന്‍. തന്റെ പിതാവും, ആന്റിയും, നാല് കസിനുകളും ഉള്‍പ്പെടെ ആറ് പേരായിരുന്നു യാത്രക്ക് എത്തിയത്. റയന്‍എയറിന്റെ ബ്രസല്‍സില്‍ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള വിമാനത്തില്‍ ബോര്‍ഡ് ചെയ്യാന്‍ എത്തിയപ്പോളാണ് ഇവരെ തടഞ്ഞത്. മൂന്ന് കസിന്‍സിനെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

ബെല്‍ജിയന്‍ ഉദ്യോഗസ്ഥര്‍ എല്ലാ പരിശോധനകള്‍ക്കും ശേഷം കടത്തി വിട്ട തങ്ങലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ മാത്രമാണ് തടഞ്ഞതെന്നും ബോര്‍ഡിംഗ് ഗേറ്റില്‍ വെച്ചാണ് ഇവരെ യാത്ര ചെയ്യാന്‍ അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും അബീബി പറയുന്നു. ഇത് വിവേചനമല്ലാതെ മറ്റൊന്നുമല്ലെന്നും ഈ 21കാരി വ്യക്തമാക്കി.