യൂണിവേഴ്‌സിറ്റി ലൈബ്രറിയിലെ സ്ലീപ്പിംഗ് പോഡില്‍ അല്‍പ സമയം മയങ്ങുകയായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് ഉണര്‍ന്നപ്പോള്‍ ലഭിച്ചത് വിദ്വേഷം നിറഞ്ഞ കുറിപ്പ്. വിദേശിയാണെന്ന് തെറ്റിദ്ധരിച്ച് ആരോ സ്ലീപ്പിംഗ് പോഡില്‍ കുറിപ്പ് നിക്ഷേപിക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ സ്വദേശിനിയായ ഷാര്‍ലറ്റ് ബ്രിയന്‍ എന്ന 21കാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് ഈ കുറിപ്പു കണ്ടപ്പോള്‍ ആദ്യമുണ്ടായത് ആശ്ചര്യമായിരുന്നു. ‘ആദ്യം നിങ്ങള്‍ ഞങ്ങളുടെ ജോലികള്‍ തട്ടിയെടുത്തു. ഇപ്പോള്‍ ഞങ്ങളുടെ പോഡുകള്‍ പോലും തട്ടിയെടുക്കുകയാണ്. ബ്രെക്‌സിറ്റെന്നാല്‍ ബ്രെക്‌സിറ്റ് എന്നുതന്നെയാണ് അര്‍ത്ഥമെന്നും നിങ്ങള്‍ വീട്ടില്‍പ്പോയി കിടന്നുറങ്ങൂ എന്നുമാണ് പേപ്പര്‍ തുണ്ടില്‍ എഴുതിയ കുറിപ്പിലുണ്ടായിരുന്നത്.

യൂണിവേഴ്‌സിറ്റിയില്‍ തനിക്കൊപ്പം ഒട്ടേറെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് പഠിക്കുന്നുണ്ടെന്നും അവര്‍ക്ക് ഈ കുറിപ്പ് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഷാര്‍ലറ്റ് പറഞ്ഞു. ഇത് കണ്ടപ്പോള്‍ തനിക്ക് വലിയ ദേഷ്യമാണ് തോന്നിയത്. അത് മറ്റുള്ളവര്‍ കണ്ടാലും ഇതേ വികാരമായിരിക്കും തോന്നുകയെന്നും ഷാര്‍ലറ്റ് വ്യക്തമാക്കി. ഒരു മന്‍കൂണിയനായ തനിക്കു വേണ്ടിയാണ് ഈ കുറിപ്പ് തയ്യാറാക്കിയതെന്ന് തനിക്ക് തോന്നുന്നില്ല. എന്നാല്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ താന്‍ യൂണിഫോമിലായിരുന്നു. കുറിപ്പില്‍ തൊഴിലുകള്‍ മോഷ്ടിക്കുന്നതായാണ് പറഞ്ഞിരിക്കുന്നതും. ഇത്തരം കുറിപ്പുകള്‍ എഴുതുന്നവര്‍ മാസം 80 പൗണ്ട് ശമ്പളത്തില്‍ ജോലി ചെയ്യാന്‍ തയ്യാറാണെങ്കില്‍ ധൈര്യമായി ചെയ്‌തോളൂ എന്നും ഷാര്‍ലറ്റ് പറയുന്നു.

ഒട്ടേറെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റിയിലുണ്ട്. ഈ കുറിപ്പ് മറ്റാര്‍ക്കും ലഭിക്കാതെ എനിക്കു മാത്രമാണ് ലഭിച്ചതെന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഷാര്‍ലറ്റ് വ്യക്തമാക്കി. ലൈബ്രറി ഉപയോഗിക്കുന്നതിനിടെ ക്ഷീണം തീര്‍ക്കുന്നതിനായി 20 മിനിറ്റ് സമയം വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കുന്നതിനായാണ് സ്ലീപ്പിംഗ് പോഡ് സ്ഥാപിച്ചിരിക്കുന്നത്.