മൂന്നാഴ്ചയായി വേദ പൂര്‍ണമായും കിടപ്പിലായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അവശയായിരുന്ന കുട്ടിക്ക് പ്രാഥമികാവശ്യങ്ങള്‍ക്കു പോലും കിടക്കവിട്ട് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നു. നവംബര്‍ ആറാം തീയതി രാത്രിയോടെ വടകര ആശ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയ്ക്ക് ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ബുധനാഴ്ച ചികിത്സയ്ക്കിടെ പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ സിവില്‍ എഞ്ചിനിയറും അമ്മ പോലീസ് ഉദ്യോഗസ്ഥയുമാണ്.

പ്രകൃതി ചികിത്സയുടെ ആരാധകനായ ഇയാള്‍ ഭാര്യയുടെ രണ്ടാം പ്രസവത്തിലും പ്രകൃതി ചികിത്സയ്ക്കുവേണ്ടി വാശി പിടിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം മതിയായ ചികിത്സ ലഭിക്കാതെ ഒമ്ബതാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയ്ക്ക് ക്ഷയരോഗമായിരുന്നെന്ന് സ്ഥിരീകരിച്ച്‌ പരിശോധനാ റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിക്ക് ക്ഷയരോഗം ഉണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചത്.വടകര നാദാപുരം റോഡിലെ വേദ യു രമേശ് ആണ് ദിവസങ്ങളോളം ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ച്‌ മരിച്ചത്. പെണ്‍കുട്ടി പനി ബാധിച്ച്‌ കിടപ്പിലായിട്ടും പിതാവ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ തയ്യാറാകാതെ പ്രകൃതി ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നു.

പ്രകൃതി ചികിത്സയുടെ ആരാധകനായ ഇയാള്‍ പച്ചവെള്ളവും തേനും മരുന്നായി നല്‍കുകയാണ് ചെയ്തത്. എന്നാല്‍ ഒരാഴ്ചയ്ക്കുശേഷം പനി മൂര്‍ച്ഛിച്ച്‌ പെണ്‍കുട്ടി ബോധം നശിച്ച്‌ വീണപ്പോഴാണ് പിതാവ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായത്. ആശുപത്രിയിലെ ചികിത്സയ്ക്കിടെ ശ്വാസകോശത്തിലേക്ക് കടത്തിവിട്ട ട്യൂബില്‍ കണ്ട കഫം പരിശോധനയ്ക്ക് അയച്ചിരുന്നു.

ഈ പരിശോധനയിലാണ് ക്ഷയരോഗം സ്ഥിരീകരിച്ചത്. ടിബി ബാക്ടീരിയ കണ്ടെത്താനുള്ള ജീന്‍ എക്സ്പേര്‍ട്ട് പരിശോധനയാണ് നടത്തിയത്. രോഗം മൂര്‍ച്ഛിക്കുന്നതിനു മുമ്ബ് തിരിച്ചറിഞ്ഞാല്‍ ആറുമാസത്തെ ചികിത്സകൊണ്ട് പൂര്‍ണമായും മാറ്റാവുന്ന ടിബി എന്ന ക്ഷയരോഗത്തിനെ ജീവന്‍ കവരാനുള്ള മാരകരോഗമാക്കി മാറ്റിയത് പിതാവിന്റെ പ്രകൃതി ചികിത്സയാണ്.