ലണ്ടന്‍: പെന്‍ഷന്‍ വിഷയത്തില്‍ യൂണിവേഴ്‌സിറ്റി അധ്യാപകര്‍ നടത്തുന്ന സമരം സമ്മറിലും തുടരും. 14 ദിവസത്തെ സമരത്തിന് അധ്യാപകര്‍ തയ്യാറെടുക്കുന്നുവെന്നാണ് വിവരം. ഇതോടെ പരീക്ഷകള്‍ പലതും റദ്ദാക്കിയേക്കുമെന്നും വിവരമുണ്ട്. യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജ് യൂണിയന്‍ തുടര്‍ സമരത്തിന് സമ്മതം നല്‍കിയതോടെയാണ് ഇത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ നടക്കുന്ന സമയത്താണ് 14 ദിവസത്തെ പണിമുടക്ക് സമരത്തിന് അധ്യാപകര്‍ തയ്യാറെടുക്കുന്നത്. നിലവില്‍ നടന്നു വരുന്ന സമരം 9 ദിവസം പിന്നിട്ടു. അടുത്തയാഴ്ചയും സമരം തുടരും.

ലക്ചറര്‍മാരുടെ പെന്‍ഷന്‍ പദ്ധതിയില്‍ വരുത്തിയ മാറ്റങ്ങളാണ് അധ്യാപകരുടെ സമരത്തിന് കാരണമായത്. വിരമിക്കുന്നവര്‍ക്ക് ലഭിക്കുന്ന പെന്‍ഷനില്‍ 10,000 പൗണ്ട് വരെ കുറയാന്‍ പുതിയ മാറ്റങ്ങള്‍ കാരണമാകുമെന്നാണ് യുസിയു പറയുന്നത്. യൂണിയനുമായി ഇക്കാര്യത്തില്‍ യൂണിവേഴ്‌സിറ്റികള്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഈ ചര്‍ച്ചകളില്‍ പരിഹാരമായില്ലെങ്കില്‍ സമരം വ്യാപിപ്പിക്കുമെന്ന് യുസിയു ജനറല്‍ സെക്രട്ടറി സാലി ഹണ്ട് പറഞ്ഞു.

ഫെബ്രുവരി 22 നാണ് യുസിയുവിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ 14 ദിവസത്തെ സമരം ആരംഭിച്ചത്. രാജ്യത്തെ 61 മുന്‍നിര യൂണിവേഴ്‌സിറ്റികളിലെ അധ്യാപകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഒരു മാസം നീളുന്ന ആദ്യഘട്ട സമരത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ആശങ്ക അസ്ഥാനത്തല്ലെന്നാണ് പരീക്ഷകള്‍ റദ്ദാക്കിയേക്കുമെന്നുള്ള വാര്‍ത്തകള്‍ നല്‍കുന്ന സൂചന.