കോട്ടയത്തുനിന്നും സ്‌കോഡ കാര്‍ മോഷണം പോയ കേസിലെ പ്രതികളെ പിടികൂടിയത് ധാരാവിയില്‍ നിന്ന്. കോട്ടയം കളക്ട്രേറ്റിന് സമീപം ഡോ. ബേക്കര്‍ മത്തായി ഫെന്നിന്റെ ഉടമസ്ഥതയിലുളള ഫെന്‍ ഹാള്‍ ഹോംസ്‌റ്റേയില്‍ നിന്നുമാണ് ലാപ്‌ടോപ്പും കാറും മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ പാറയില്‍ ജുബല്‍ വര്‍ഗീസ്(26) സഹോദരന്‍ ജെത്രോ വര്‍ഗീസ്(21) എറണാകുളം തോട്ടുമുഖം അരുണ്‍ തയ്യില്‍ രേവതി കൃഷ്ണ എന്നിവരെയാണ് മുംബൈയിലെ ധാരാവിയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.

ഹോം സ്‌റ്റേയില്‍നിന്നു സ്‌കോഡാ കാറും ലാപ് ടോപ്പും മോഷണം പോയത്.മോഷണത്തിനുശേഷം ഇവര്‍ മൂവരും മുംബൈയിലേക്കു മുങ്ങുകയായിരുന്നു. ഇവര്‍ കോയമ്പത്തൂരിലുള്ള കോളജില്‍ ഒരുമിച്ചു പഠിച്ചവരാണെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു പേരും കഞ്ചാവിന് അടിമകളാണത്രേ. കഞ്ചാവ് വാങ്ങാന്‍ പണമില്ലാതായതോടെയാണ് ജൂബലും രേവതിയും കാര്‍ മോഷ്ടിച്ച് വില്ക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ഏപ്രില്‍ 21നാണ് മോഷണം നടന്നത്. ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്‍റെ നിര്‍ദേശാനുസരണം എഎസ്പി ചൈത്ര തെരേസാ ജോണ്‍, കോട്ടയം ഡിവൈഎസ്പി സ്ക്കറിയ മാത്യു, ഈസ്റ്റ് സിഐ അനീഷ് വി. കോര, ഈസ്റ്റ് എസ്‌ഐ യൂ. ശ്രീജിത്ത്, അഡീഷണല്‍ എസ്‌ഐമാരായ മത്തായി കുഞ്ഞ്, പി.എം. സാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നവാസ്, ജോര്‍ജ് വി. ജോണ്‍, പി.എന്‍. മനോജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ദിലീപ് വര്‍മ, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ കന്‍സി, റിന്‍സി, ഷാഹിന എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.