ബരിപാട: ഒഡീഷയിലെ സ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് മസാജ് ചെയ്യിക്കുന്നതിന്റെയും പാത്രങ്ങള്‍ കഴുകിക്കുന്നതിന്റേയും വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ഒഡീഷയിലെ കലമാഗഡിയയിലെ യു.ജി.എം.ഇ സ്‌കൂളിലെ അധ്യാപകനാണ് കുട്ടികളെ കൊണ്ട് മസാജ് ചെയ്യിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. രബീന്ദ്ര കുമാര്‍ ബെഹ്‌റ എന്ന അധ്യാപകനാണ് വിവാദ കഥാപാത്രം. ഇയാള്‍ക്ക് സ്‌കൂള്‍ ഹോസ്റ്റലിന്റെ ചുമതല കൂടിയുണ്ട്.

വീഡിയോയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ വിറക് കൊണ്ടു വരുന്നതും ഭക്ഷണം പാകം ചെയ്യുന്നതും തറ വൃത്തിയാക്കുന്നതുമൊക്കെ കാണാം. ഒരു വീഡിയോയില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ക്ലാസ് റൂമില്‍വെച്ച് മസാജ് ചെയ്യിക്കുന്നതും കാണാം. ഇത്തരത്തില്‍ മൂന്ന് വീഡിയോകളാണ് പ്രചരിക്കുന്നത്. അധ്യാപകന്‍ ക്ലാസില്‍ കിടന്നുറങ്ങുന്നത് സ്ഥിരസംഭവമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ആരെങ്കില്‍ ഇതിന് തടസ്സം വരുത്തിയാല്‍ അവര്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കുമെന്നും കുട്ടികള്‍ പറഞ്ഞു. ഒരു പ്യൂണും മറ്റു ജീവനക്കാരും സ്‌കൂളിലുണ്ടെങ്കിലും നിലം വൃത്തിയാക്കുന്ന ജോലികളടക്കം വിദ്യാര്‍ത്ഥികളെ കൊണ്ടാണ് ചെയ്യിക്കുന്നത്.

രബീന്ദ്ര കുമാര്‍ ബെഹ്‌റക്ക് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ വെച്ച് രാത്രിയും മസാജ് ചെയ്ത് നല്‍കണം. സ്‌കൂള്‍ പ്രധാന അധ്യാപകനോട് ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും ഒരു കാര്യവുമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഒന്നു മുതല്‍ ഏഴാംതരം വരെയുള്ള ഈ സ്‌കൂളില്‍ 165 കുട്ടികളാണ് പഠിക്കുന്നത്. ജില്ലാ ക്ഷേമ വകുപ്പിന് കീഴിലുള്ളതാണ് ഹോസ്റ്റല്‍. സംഭവത്തെ കുറിച്ച് ജില്ലാ കളക്ടറോട് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് ജില്ലാ ക്ഷേമ വകുപ്പ് ഓഫീസര്‍ കൃപ സിന്ധു ബെഹ്‌റ പറഞ്ഞു.