ഫീസ് വര്‍ധനയ്ക്കും ഡ്രെസ് കോഡിനുമെതിരെ ജെ.എന്‍ .യു വിദ്യാര്‍ഥികൾ നടത്തിയ പ്രതിഷേധത്തിനിടെയുളള സംഘര്‍ഷം തുടരുന്നു. ജെഎന്‍യു ഗേറ്റില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ നീക്കാന്‍ പൊലീസ് ശ്രമം. പെണ്‍കുട്ടികളേയും നേരിടുന്നത് പുരുഷ പൊലീസുകാര്. വിദ്യാര്‍ഥിസമരം നേരിടാന്‍ അര്‍ധസൈനികരും രംഗത്ത്. വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ക്യാംപസിനുള്ളില്‍ അധ്യാപകരുടെ പ്രതിഷേധം.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊക്രിയാലും പങ്കെടുത്ത ബിരുദദാനച്ചടങ്ങ് നടക്കുന്ന വേദിയുടെ സമീപത്തേക്ക് വിദ്യാര്‍ഥികൾ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ മറികടക്കാൻ വിദ്യാര്‍ഥികൾ ശ്രമിച്ചതോടെ പൊലീസ് ശക്തമായ പ്രതിരോധമുയര്‍ത്തി . ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി.

പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഹോസ്റ്റൽ ഫീസ് അഞ്ച് ഇരട്ടിയോളം വർദ്ധിപ്പിച്ചതിനെതിരെ കഴിഞ്ഞ 10 ദിവസമായി ജെഎൻയുവിൽ വിദ്യാർഥികൾ സമരത്തിലാണ്. വിദ്യാർഥികളുമായി ചർച്ച നടത്താൻ അധികൃതർ തയ്യാറാകുന്നില്ല എന്നും വിമർശനമുണ്ട്.