പ്രളയക്കെടുതിയില്‍ അകപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നേരെ നാട്ടുകാരുടെ ആക്രമണം. നേവിയുടെ രക്ഷാപ്രവര്‍ത്തനത്തിനിടെ പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയും മര്‍ദ്ദിച്ചും നാട്ടുകാരായ സ്ത്രീകളാണ് ആക്രമണം അഴിച്ചുവിട്ടത്. ചെങ്ങന്നൂര്‍ എരമല്ലൂര്‍ അയ്യപ്പ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥിനികളെയാണ് നാട്ടുകാര്‍ സംഘടിതമായി ആക്രമിച്ചത്. കോളജിലെ ഹോസ്റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ഥിനികളെയാണ് മനുഷ്യത്വരഹിതമായി നാട്ടുകാര്‍ കായികമായി ആക്രമിച്ചത്. ഹെലികോപ്റ്റര്‍ വഴി വിദ്യാര്‍ത്ഥികളെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനിടെ പ്രദേശവാസികളായ നാല് സ്ത്രീകള്‍ ആക്രമിച്ചെന്നാണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആതിര മാധ്യമങ്ങളോട് പറഞ്ഞത്.

രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ എത്തിയാല്‍ വീടുകള്‍ തകരുമെന്നും അടുത്തുള്ള മരങ്ങൾ നഷ്ടപ്പെടും എന്നും പറഞ്ഞാണ് സ്ത്രീകള്‍ ആക്രമിച്ചതെന്ന് ആതിര പറഞ്ഞു. സംഘടിച്ചെത്തിയ നാട്ടുകാര്‍ വിദ്യാര്‍ത്ഥിനികളുടെ നേര്‍ക്ക് കസേര വലിച്ചെറിയുകയും ഒരാളുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തു. ഇന്ന് വൈകിട്ട് 6.30 നാണ് 13 വിദ്യാര്‍ത്ഥികളെ ഹെലികോപ്റ്റര്‍ വഴി എയര്‍ലിഫ്റ്റ് ചെയ്തത്. കറണ്ട് പോലുമില്ലാത്ത ഹോസ്റ്റലില്‍ ഇനി 15 പേരാണ് രക്ഷാപ്രവര്‍ത്തനത്തിനായി കാത്തിരിക്കുന്നത്. ഇവരെ നാളെ ഹെലികോപ്റ്റര്‍ വഴി എയര്‍ലിഫ്റ്റ് ചെയ്ത് പുറത്തെത്തിക്കും. രക്ഷപെടുത്തിയ വിദ്യാര്‍ത്ഥിനികളെ തിരുവനന്തപുരത്തെത്തിച്ചു. ജീവൻ പണയപ്പെടുത്തി ഇവരെ രക്ഷിക്കാൻ വരുമ്പോൾ ഉള്ള നാട്ടുകാരുടെ ഇത്തരം പ്രവർത്തികൾ അംഗീകരിക്കാൻ  ബുദ്ധിമുട്ടാണ് എന്ന് സൈനീകൻ മാധ്യമങ്ങളോട് പറഞ്ഞത്.