പ്രകടനവുമായി എത്തിയ ബിജെപി പ്രവര്‍ത്തകരെ അടിച്ച് ഓടിക്കുന്ന മധ്യപ്രദേശിലെ സബ്കളക്ടര്‍ സബ് കളക്ടര്‍ പ്രിയ വര്‍മയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരാളെ സബ്കളക്ടര്‍ കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പതാകയുമായി എത്തിയ ഒരാളുടെ പതാക പിടിച്ച് വാങ്ങി സബ്കളക്ടര്‍ പ്രിയ വര്‍മ മുഖത്തടിച്ചു. ഇതോടെ മറ്റ് പ്രവര്‍ത്തകര്‍ അടുത്തു പ്രിയയുടെ ചുറ്റിനും കൂടി, ഒരാള്‍ മുടിയില്‍ പിടിച്ചു വലിച്ചു.

ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ കളക്ടര്‍ ഓടിച്ചിട്ട് തല്ലുകയായിരുന്നു. പ്രിയ തല്ലി തുടങ്ങിയതോടെ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. രാജ്ഗഡില്‍ 144 പ്രഖ്യാപിച്ചിരുന്ന സമയമാണ് നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ ജാഥയായി എത്തിയത്. ഇതോടെയാണ് കലക്ടര്‍ ഇടപെട്ടത്. പൊലീസിനും പ്രകടനക്കാര്‍ക്കുമിടയില്‍ നടന്ന ഉന്തിനും തള്ളിനും ഇടയിലാണ് പ്രിയ വര്‍മയുടെ മുടിക്ക് പിടിച്ച് വലിച്ച സംഭവം നടന്നത്.

ഇതിനിടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായി. ‘കലക്ടര്‍ മാഡം, നിങ്ങള്‍ പഠിച്ച ഏത് നിയമപുസ്തകമാണ് സമാധാനപൂര്‍ണ്ണമായി പ്രകടനം നടത്തുന്നവരെ കോളറിന് പിടിച്ച് വലിച്ചിഴക്കാനും, കരണത്തടിക്കാനുമുള്ള അധികാരം നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത് എന്ന് ദയവായി ഒന്ന് പറഞ്ഞുതരണം’ എന്നാണ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്ററില്‍ കുറിച്ചത്.