മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര നല്ല നിലയിലല്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. താന്‍ ധനകാര്യ മന്ത്രിയല്ലല്ലോ എന്നായിരുന്നു ഇതിനോട് ചേര്‍ത്ത് അദ്ദേഹം പറഞ്ഞത്. എങ്കിലും എന്‍ഡിഎ സര്‍ക്കാരിന് വാഗ്ദാനങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ അഞ്ച് വര്‍ഷം കൂടി ആവശ്യമുണ്ടെന്നും സ്വാമി പറഞ്ഞു.

മുംബൈയില്‍ വിരാട് ഹിന്ദുസ്ഥാന്‍ സംഘം സംഘടിപ്പിച്ച ‘ഇന്ത്യാസ് ഗ്രാന്‍ഡ് നരേറ്റീവ്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പുരോഗതി വോട്ട് കൊണ്ടുവരാന്‍ പോകുന്നില്ല. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിജി തന്റെ സര്‍ക്കാരിന്റെ നേട്ടമായി ഇന്ത്യ തിളങ്ങുന്നു എന്ന കാമ്പയിന്‍ നടത്തി. പക്ഷേ അത് ഏറ്റില്ല, പരാജയപ്പെട്ടു. ഹിന്ദുത്വ അജണ്ടയിലൂന്നിയും അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്തതുമാണ് 2014 ലില്‍ ഇത്രയധികം സീറ്റ് കിട്ടാന്‍ സഹായിച്ചത്.

തുടര്‍ന്നും ഹിന്ദുത്വ അജണ്ട ബിജെപിയെ സഹായിക്കാന്‍ പോകുകയാണ്. 2014 ലില്‍ ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിച്ചുവെന്ന ഞാന്‍ പറയില്ല, പക്ഷേ ജനത്തെ മാനിച്ച് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം കൂടി വേണം അത് പൂര്‍ണമായും പാലിക്കാന്‍.

ഉദ്യോഗസ്ഥവൃന്ദം സര്‍ക്കാരിന്റെ നേട്ടങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അഴിമതി നടത്തിയതിന് ഇത്രയധികം പേര്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. ചില പേരുകള്‍ പറയാമെന്ന് ഞാന്‍ ഉറപ്പ് നല്‍കിയിരുന്നു. പക്ഷേ പാര്‍ലമെന്റ് സമ്മേളനം നടക്കാന്‍ പോകുന്നതിനാല്‍ കോണ്‍ഗ്രസിന് അത് ആയുധം നല്‍കുമെന്നതിനാല്‍ തത്കാലം പേരുകള്‍ പറയുന്നില്ല. സമ്മേളനം കഴിഞ്ഞാല്‍ വാര്‍ത്താസമ്മേളനം നടത്തി പേരുകള്‍ പറയും-സ്വാമി കൂട്ടിച്ചേര്‍ത്തു