ന്യൂസ് ഡെസ്ക് , മലയാളം യുകെ

കോവിഡ് -19നെതിരെ പോരാടി സ്വന്തം ജീവൻ ത്യാഗം ചെയ്‌ത ആദ്യ ഫാർമസിസ്റ്റായി 33 കാരിയായ പൂജ ശർമ എന്ന ഇന്ത്യക്കാരി. കഴിഞ്ഞ വ്യാഴാഴ്ച (മാർച്ച് 26) ആണ് പൂജ മരണത്തിന്റെ പിടിയിൽ അമർന്നത്.മൂന്ന് ദിവസം മുൻപ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കെ ആണ് മരണം സംഭവിച്ചിരിക്കുന്നത്. തലേ ദിവസം  പൂജയുടെ പിതാവ് സുധീർ (60) കോവിഡ് -19 മൂലം മരണമടഞ്ഞിരുന്നു. ലണ്ടനിലെ ഹീത്രുവിൽ എമിഗ്രേഷൻ ഓഫീസർ ആയി ജോലി ചെയ്യുകയായിരുന്നു സുധീർ.

എന്റെ ഓരോ ദിവസത്തെയും മുൻപോട്ട് നയിച്ചിരുന്നത് പൂജയുടെ ഫോൺ വിളികളും, നിസ്വാർത്ഥമായ സ്നേഹ പ്രകടനങ്ങളും ആയിരുന്നു. അവളുടെ തമാശകൾ എന്നെയും സഹപ്രവർത്തകരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരുന്നു.. പ്രൈമറി ക്ലാസ്സ്‌  മുതൽ സഹപാഠിയായിരുന്ന അമർജിത് ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ആണ്.

എന്നാൽ സുധീറും പൂജയുമായി നേരിട്ട് സമ്പർക്കം ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട് വരുന്നത്. സുധീറിന് രോഗം കിട്ടിയ വഴി ഇപ്പോൾ അവ്യക്തമാണ്. ജനവരി 7 മുതൽ മെഡിക്കൽ ലീവിൽ ആയിരുന്നു സുധീർ. കാര്യമായ ആരോഗ്യ പ്രശനങ്ങൾ ഉള്ള വ്യക്തി ആയിരുന്നു സുധീർ. എന്നാൽ അടുത്തായി ജോലിക്ക് തിരിച്ചു കയറിയിരുന്നു പരേതനായ സുധീർ. ഭർത്താവിന്റെയോ മകളുടെയോ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനാവാതെ നിസ്സഹായായി നോക്കിനിൽക്കുന്ന സുധീറിന്റെ ഭാര്യയുടെ അവസ്ഥ മറ്റുള്ളവരുടെ വേദന വർദ്ധിപ്പിക്കുന്നു.

പൂജയുടെ മരണത്തോടെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കോവിഡ്- 19 വരാനുള്ള സാധ്യതയെക്കുറിച്ച് ആശങ്കയേറുകയാണ്.

പിടിച്ചുകെട്ടാൻ പറ്റാത്ത യാഗാശ്വം ആയി കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിലെ ഒട്ടുമിക്കവരും യുകെയിലെ ആരോഗ്യ മേഖലയിലാണ് ജോലി ചെയ്യുന്നത്.  മലയാളികൾ ഉൾപ്പെടെ യുകെയിൽ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവർ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നത് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവമാണ്. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ സ്റ്റോക്ക് ആവശ്യത്തിന് ഇല്ല എന്നുള്ളതാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഉള്ള സ്റ്റോക്ക് കൊറോണാ വൈറസിനെ നേരിടുന്നതിന് പര്യാപ്തവുമല്ല.

യുകെയിൽ ഉപയോഗിക്കുന്ന വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ മറ്റു പല വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിലവാരത്തിലും ആവശ്യത്തിലും വളരെ പിന്നിൽ നിൽക്കുന്നതാണ് എന്ന ആരോപണം നിലനിൽക്കുന്നു. ഇതു കാരണം മലയാളികൾ ഉൾപ്പെടെ ആരോഗ്യരംഗത്തു ജോലിചെയ്യുന്നവർക്ക് കൊറോണ വൈറസ് ബാധ ഏൽക്കാനുള്ള സാധ്യത വളരെയേറെയാണ്.