വിമര്‍ശനങ്ങള്‍… മുന്നറിയിപ്പുകള്‍..
സ്വയം തിരുത്തി പ്രത്യാശയുടെ നാളെയിലേക്ക് സഞ്ചരിക്കാന്‍ ഒരു സമൂഹം ഒരുങ്ങുമ്പോള്‍ ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന ഒരു മാദ്ധ്യമത്തിന്റെ രണ്ടാമത് ജന്മദിനം ലെസ്റ്ററില്‍ നടന്നപ്പോള്‍ ഞായറാഴ്ചയുടെ സങ്കീര്‍ത്തനവും എത്തി. മലയാളം യുകെയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന അവാര്‍ഡ് നൈറ്റില്‍ ആദ്യ എക്സല്‍ അവാര്‍ഡ് ഏറ്റുവാങ്ങാനുള്ള അവസരം ഉണ്ടായത് നോട്ടിംഗ്ഹാം രൂപതയുടെ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പി.ആര്‍.ഒ.യുമായ റവ. ഫാ. ബിജു കുന്നയ്ക്കാടിന് ആയിരുന്നു. ഞായറാഴ്ച്ചയുടെ സങ്കീര്‍ത്തനം എന്ന പേരില്‍ ഓരോ ആഴ്ചയിലേയും സമകാലീന സംഭവങ്ങളെ ധാര്‍മ്മികതയുടെ വെളിച്ചത്തില്‍ വിലയിരുത്തുന്ന ലേഖന പരമ്പരയുടെ സൃഷ്ടാവ് എന്ന നിലയില്‍ ആണ് ഫാ. ബിജു കുന്നയ്ക്കാട്‌ അവാര്‍ഡിന് അര്‍ഹനായത്.

 2016ല്‍ പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസനാളില്‍ ‘ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ’ എന്ന തലക്കെട്ടില്‍ ഒരു വണക്കമാസ കാലം മലയാളം യുകെ ജനങ്ങളിലെത്തിച്ചപ്പോള്‍, ആദ്യമായി എഴുതിയതും ഫാ. കുന്നയ്ക്കാട്ട് തന്നെ ആയിരുന്നു. പിന്നീടത് ഞായറാഴ്ചയുടെ സങ്കീര്‍ത്തനമായി മാറി. മാധ്യമ ധര്‍മ്മത്തിലെ വേറിട്ട ഏടുകള്‍ രചിക്കുന്ന പ്രത്യാശയുടെ കണികയുടെ തിളക്കത്തിന്റെ പ്രതിഫലനമായി പിന്നീടതു മാറി. ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ സ്ഥിരം പംക്തിയായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. പതിനായിരക്കണക്കിന് ജനങ്ങള്‍ ഇന്നത് വായിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ആക്ഷേപഹാസ്യങ്ങള്‍ക്കുമിടയിലൂടെ തിങ്ങിയും ഞെരുങ്ങിയും സഞ്ചരിച്ച് അമ്പതാമാഴ്ചയിലേയ്ക്ക് ഫാ. കുന്നയ്ക്കാട്ട് എത്തുകമ്പോണ് അവാര്‍ഡും അച്ചനെ തേടിയെത്തിയത്.

ലെസ്റ്റര്‍ മെഹര്‍ സെന്ററില്‍ ഒഴുകിയെത്തിയ രണ്ടായിരത്തോളം യുകെ മലയാളികളെ സാക്ഷി നിര്‍ത്തിയാണ് ഫാ. ബിജു കുന്നയ്ക്കാട് മലയാളം യുകെ ചീഫ് എഡിറ്റര്‍ ബിന്‍സു ജോണില്‍ നിന്നും അവാര്‍ഡ് ഏറ്റു വാങ്ങിയത്.

സത്യങ്ങള്‍ വളച്ചൊടിക്കാതെ, വാര്‍ത്തകളിലേക്ക് തുറന്ന് പിടിച്ച കണ്ണുകളുമായി പ്രവര്‍ത്തിക്കുന്ന മലയാളം യുകെ എന്ന മാദ്ധ്യമത്തിന്‍റെ അവാര്‍ഡ് സ്വീകരിക്കാന്‍ അവസരം ലഭിച്ചത് തനിക്ക് ഏറെ സന്തോഷം നല്‍കുന്നതായി ഫാ. ബിജു കുന്നയ്ക്കാട്ട് പറഞ്ഞു.

ഞായറാഴ്ചയുടെ സങ്കീര്‍ത്തനം
മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റില്‍ ആദരിക്കപ്പെട്ടതിന് കാരണമുണ്ട്!!
കൃത്യമായി ഓരോ ആഴ്ചകളിലും..
സമാന ചിന്തകളുടെ പൂര്‍ത്തീകരണം…
നിസ്സാരമെന്നു കണ്ടതിനെ പലതും സമൂഹത്തില്‍ തുറന്നു കാട്ടി…
ധൈര്യം.. അത് അപാരം എന്ന് ജനങ്ങള്‍ തുറന്നു പറഞ്ഞു..
ലളിതമായിരുന്നില്ല ഈ ജീവിതം… അതൊരു വഴിത്തിരിവായി. കരുണയുടെ വഴിയേ സഞ്ചരിച്ചു…ഏറ്റെടുത്ത ഉത്തരവാദിത്വം നിറവേറ്റാനുള്ള നെട്ടോട്ടം..
വിഷയങ്ങളോടുള്ള താല്പര്യം..
അതിലുപരി സഭയോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു വൈദീകന്‍ ജാതി മത ഭേദമെന്യേ സമൂഹത്തിന് കൊടുക്കുന്ന നന്മ, അത് മലയാളം യുകെ തിരിച്ചറിഞ്ഞു. സത്യങ്ങള്‍ വളച്ചൊടിക്കാതെ !
ഇതു തന്നെയായിരുന്നു യൂറോപ്പ് നോക്കിക്കാണുന്ന ഞായറാഴ്ചയുടെ സങ്കീര്‍ത്തനം…