സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഉറച്ചിടപെടുമെന്നു പറഞ്ഞ വന്ന സംഘടന സനുഷയുടെ കാര്യം അറിഞ്ഞ ഭാവം കാണിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പുതുതായി ഭാഗ്യലക്ഷ്‌മിയുടെ നേതൃത്വത്തിൽ വന്ന സംഘടനയും ഒന്നും പറഞ്ഞതായി അറിവില്ല. അങ്ങനെ ട്രെയിനില്‍ ആക്രമണത്തിന് ഇരയായ സനുഷയെ മലയാള സിനിമ ലോകം കൈവെടിഞ്ഞപ്പോള്‍ പിന്തുണയുമായി തമിഴ് സിനിമ ലോകം. മഞ്ജിമ മോഹന് പിന്നാലെ നടന്‍ ശശികുമാറാണ് സനുഷയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ അപലപനീയമാണെന്ന് ശശികുമാര്‍ വ്യക്തമാക്കി. അതു പോലെ തന്നെ മനുഷ്യത്വരഹിതമാണ് ഇത്തരം സംഭവങ്ങള്‍ കണ്‍മുന്‍പില്‍ കാണുമ്പോള്‍ സഹായിക്കാതെ നോക്കി നില്‍ക്കുന്നത്. സ്ത്രീകളുടെ സ്വാതന്ത്യം സംരക്ഷിക്കപ്പെടണം. ശശികുമാര്‍ പറയുന്നു.

നേരത്തെ ആക്രമണത്തിന് ഇരയായ നടി സനുഷയ്ക്ക് പിന്തുണയുമായി മഞ്ജിമ മോഹന്‍ രംഗത്ത് എത്തിയിരുന്നു. ‘ട്രെയിനിലെ സഹായാത്രികര്‍ എന്താലോചിച്ചു കൊണ്ടിരിക്കുകയായിരുന്നാവോ?’, എന്നൊരു പരിസാഹത്തിലാണ് മഞ്ജിമ തന്റെ ട്വിറ്ററിലൂടെ ചോദിച്ചിരിക്കുന്നത്. സനുഷയ്‌ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് സഹയാത്രികളെ പരിഹസിച്ചുകൊണ്ടുള്ള മഞ്ജിമ മോഹന്‍ ട്വീറ്റ് ഇതിനകം തന്നെ വൈറലായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച രാത്രി മംഗലാപുരം തിരുവന്തപുരം മാവേലി എക്‌സ്പ്രസ് ട്രെയിനിലെ എ സി കോച്ചില്‍ യാത്ര ചെയ്യവേയാണ് സനുഷയ്ക്ക് സഹയാത്രികനില്‍ നിന്നും അതിക്രമം നേരിട്ടത്.

സംഭവത്തില്‍ സഹയാത്രികനായ തമിഴ്‌നാട് സ്വദേശി ആന്റോ ബോസിനെ പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ തനിക്കൊരു ദുരനുഭവം ഉണ്ടായപ്പോള്‍ ട്രെയിനിലെ സഹയാത്രികര്‍ ആരും സഹായത്തിന് എത്തിയില്ലെന്ന് സനുഷ മാധ്യമങ്ങളോട് പറഞ്ഞിരിന്നു. മറ്റൊരു കമ്പാര്‍ട്ട്‌മെനന്റില്‍ ഉണ്ടായിരുന്ന കഥാകൃത്ത് ഉണ്ണിയും മറ്റൊരു യാത്രികനും ഒഴികെ ആരും തന്നെ സഹായിക്കാന്‍ എത്തിയില്ല എന്നും അതാണ് തന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നതും അരക്ഷിതയാക്കുന്നതും എന്നും സനുഷ പറഞ്ഞു. എന്നാല്‍ സനുഷയ്ക്ക് പിന്തുണയുമായി മലയാളത്തിലെ പ്രമുഖ താരങ്ങളൊന്നും ഇതുവരെ രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.