ഡീപോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഇസ്ലാമിക് തീവ്രവാദികളാല്‍ കൊല്ലപ്പെടുമെന്ന ആശങ്കയറിയിച്ച പാകിസ്ഥാന്‍ സഹോദരങ്ങള്‍ക്കു വേണ്ടി ക്യാംപെയിന്‍. സോമര്‍ എന്ന 15കാരനെയും സഹോദരനായ 13കാരന്‍ അരീബ് ഉമീദ് ബക്ഷ് എന്നിവരെ ഡീപോര്‍ട്ട് ചെയ്യാനുള്ള ഹോം ഓഫീസ് നീക്കത്തിനെതിരെ ആരംഭിച്ച പെറ്റീഷന് 85,000 പേരുടെ പിന്തുണ ലഭിച്ചു. സ്‌കോട്ട്‌ലന്‍ഡില്‍ താമസിക്കുന്ന ക്രിസ്ത്യന്‍ വിശ്വാസം പിന്തുടരുന്ന ഇവര്‍ തങ്ങളുടെ ജന്മനാടായ പാകിസ്ഥാനിലേക്ക് നാടുകടത്തപ്പെട്ടാല്‍ ഇസ്ലാമിക് തീവ്രവാദികളാല്‍ കൊല്ലപ്പെട്ടേക്കുമെന്ന് ഭയപ്പെടുന്നു. 2012ല്‍ മാതാപിതാക്കളായ മഖ്‌സൂദ്, പര്‍വീണ്‍ എന്നിവര്‍ക്കൊപ്പം പാകിസ്ഥാനിലെ ഫൈസലാബാദില്‍ നിന്ന് ഗ്ലാസ്‌ഗോയിലെത്തിയതാണ് ഇവര്‍.

 

ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ പേരില്‍ മഖ്‌സൂദിന് തീവ്രവാദികളില്‍ നിന്ന് ഒട്ടേറെ ഭീഷണികള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള പെറ്റീഷന്‍ ഇപ്പോള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിക്കഴിഞ്ഞു. മുസ്ലീം രാജ്യമായ പാകിസ്ഥാനില്‍ ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമാണെന്ന് ചര്‍ച്ച് ഓഫ് സ്‌കോട്ട്‌ലാന്‍ഡ് ജനറല്‍ അസംബ്ലി മോഡറേറ്റര്‍ റൈറ്റ് റവ.സൂസന്‍ ബ്രൗണ്‍ പറഞ്ഞു. കുട്ടികള്‍ക്ക് യുകെയില്‍ സ്ഥിരതാമസത്തിന് സൗകര്യമൊരുക്കാനുള്ള കരുണയും ബുദ്ധിയും വിവേകവും കാണിക്കണമെന്ന് അവര്‍ ഹോം സെക്രട്ടറി സാജിദ് ജാവിദിനോട് ആവശ്യപ്പെട്ടു.

ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ കുട്ടികളെ രണ്ടു പേരെയും പോസില്‍പാര്‍ക്കിലുള്ള പള്ളിയില്‍ കഴിഞ്ഞയാഴ്ച സന്ദര്‍ശിച്ചിരുന്നു. ഈ രാജ്യത്തേക്ക് പലായനം ചെയ്ത് എത്തുന്നവരുടെ മാനുഷിക മൂല്യങ്ങള്‍ തിരിച്ചറിയണമെന്ന് കോര്‍ബിന്‍ ഹോം സെക്രട്ടറിയോട് ആവശ്യപ്പെട്ടു. സ്പ്രിംഗ്‌ബേണ്‍ അക്കാഡമിയില്‍ വിദ്യാര്‍ത്ഥികളാണ് കുട്ടികള്‍ രണ്ടു പേരും.