ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ വീണ്ടും ഭിന്നത. ഒരു ഭൂമി ഏറ്റെടുക്കല്‍ കേസുമായി ബന്ധപ്പെട്ട് മൂന്നംഗ ബെഞ്ചിന്റെ വിധി മറ്റൊരു മൂന്നംഗ ബെഞ്ച് റദ്ദാക്കിയതിനെ ചൊല്ലിയാണ് പുതിയ ഭിന്നത രൂപപ്പെട്ടിരിക്കുന്നത്. വിവാദത്തേതുടര്‍ന്ന് കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചും ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചും തമ്മിലാണ് ഭിന്നതയുണ്ടായിരിക്കുന്നത്. സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ കേസുകള്‍ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ഭിന്നതകള്‍ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ഉണ്ടായ നാടകീയ സംഭവങ്ങള്‍ നേരത്തേ വലിയ വാര്‍ത്ത സൃഷ്ടിച്ചിരുന്നു.

ചരിത്രത്തിലാദ്യമായി കോടതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് നാല് ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. കൊളീജിയത്തിലെ അംഗങ്ങളായ ജസ്റ്റിസ് ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്.