സ്വന്തം ലേഖകൻ

ലണ്ടൻ : ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കൊറോണ വൈറസിനെതിരായി ഒരു വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ്. അതുകൊണ്ട് തന്നെ ഒരു വാക്സിൻ കണ്ടെത്തുന്നത് 100 ശതമാനത്തോളം ഉറപ്പുള്ള കാര്യമാണെന്ന് മുൻനിര ബയോടെക് നിക്ഷേപകർ പറഞ്ഞു. പരീക്ഷിക്കപ്പെടുന്ന 150 ഓളം വാക്‌സിനുകളിൽ ഒന്നോ അതിലധികമോ ഫലപ്രദമാണെന്ന് തെളിയിക്കുമെന്ന് ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ നിക്ഷേപ കമ്പനിയായ ഓർബിമെഡിലെ ജെഫ്രി ഹുസു വെളിപ്പെടുത്തി. “ഒന്നോ അതിലധികമോ വാക്സിൻ ഫലപ്രാപ്തി കാണിക്കാനുള്ള സാധ്യത 100 ശതമാനത്തോളമാണ്.”അദ്ദേഹം ടെലിഗ്രാഫിനോട് പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 17 കാൻഡിഡേറ്റ് വാക്സിനുകൾ ക്ലിനിക്കൽ പരീക്ഷണങ്ങളിലാണെന്നും 132 എണ്ണം പ്രാഥമിക ഘട്ടത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിൽക്കൺ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പ്രത്യേക കണക്കുകൾ പ്രകാരം ക്ലിനിക്കൽ അല്ലെങ്കിൽ പ്രിക്ലിനൽ ട്രയലുകളിൽ ഉൾപ്പെട്ട ചികിത്സകളുടെ എണ്ണം 257 ആണ്.

ഒരു വാക്സിൻ 100 ശതമാനം ഫലപ്രദമാകേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സീസണൽ ഫ്ലൂ വാക്സിൻ 40-60 ശതമാനം മാത്രമേ ഫലപ്രദമാകൂ, പക്ഷേ ഇത് രോഗം പടരുന്നത് കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. “50-70 ശതമാനം വരെ ഫലപ്രാപ്തി പകരുന്ന വാക്സിനുകൾ രോഗവ്യാപനത്തെ മന്ദഗതിയിലാക്കും.” ഹസു കൂട്ടിച്ചേർത്തു. സൈനിക ഉദ്യോഗസ്ഥർക്കിടയിൽ ഉപയോഗിക്കാൻ ചൈനയിൽ ഒരു വാക്സിൻ ഇതിനകം അംഗീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അടിയന്തര ഉപയോഗത്തിനുള്ള വാക്സിൻ അമേരിക്കയിൽ ഒക്കെ ഈ വർഷാവസാനത്തിനു മുമ്പ് തന്നെ അംഗീകരിക്കും. എന്നാൽ പൊതുജനങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള അനുമതി പിന്നീട് മാത്രമേ ലഭിക്കൂ.