സത്യന്‍ അന്തിക്കാടിന്റെ പുതിയ വീട്ടിലേക്ക് ആദ്യമായാണ് സുരേഷ്ഗോപി വരുന്നത്. സിനിമ നടനായല്ല, സ്ഥാനാര്‍ഥിയായി വോട്ടു ചോദിക്കാന്‍.ഇതൊരു നിയോഗമാണെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. പ്രാര്‍ഥനകള്‍ ഒപ്പമുണ്ടാകുമെന്ന് വോട്ടഭ്യര്‍ഥനയ്ക്കു മറുപടിയായി സത്യന്‍ അന്തിക്കാട് സുരേഷ് ഗോപിയോട് പറഞ്ഞു.

സിനിമാ മോഹവുമായി ചെന്നൈയില്‍ താമസിക്കുന്ന കാലം. സുരേഷ് ഗോപി നിരവധി സംവിധായകരുടെ സെറ്റുകളില്‍ പോയി. ഒരു ചാന്‍സ് കിട്ടാന്‍. മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ടി.പി.ബാലഗോപാലന്‍ എം.എ സിനിമ സംവിധാനം ചെയ്യുന്ന സമയം. സുരേഷ് ഗോപി പലതവണ സെറ്റില്‍ വന്ന് ചാന്‍സ് ചോദിച്ചു. മനസലിഞ്ഞപ്പോള്‍ സത്യന്‍ അന്തിക്കാട് ഒരു റോള്‍ വച്ചുനീട്ടി. നായകന്‍റെ സഹോദരിയെ പെണ്ണു കാണാന്‍ വരുന്ന ചെക്കന്‍റെ റോള്‍. അന്ന്, സുരേഷ് ഗോപി സൂപ്പര്‍ സ്റ്റാറായിട്ടില്ല. അന്ന് മോഹന്‍ലാല്‍ സ്റ്റാറാണ്. നായകന്‍റെ മുന്നില്‍വച്ച് സീനിന്‍റെ കാര്യം ഗൗരവമായി പറഞ്ഞ സത്യന്‍ അന്തിക്കാടിനെ സുരേഷ് ഗോപി ഓര്‍ത്തെടുത്തു.

പിന്നെ, ശ്രീധരന്‍റെ ഒന്നാം തിരുമുറിവില്‍ നല്ലൊരു റോള്‍. സമൂഹം എന്ന സിനിമയിലും മികച്ച റോള്‍. ഇങ്ങനെ, മൂന്നു സിനിമകളിലാണ് സത്യന്‍ അന്തിക്കാട് സുരേഷ് ഗോപിയെ അഭിനയിപ്പിച്ചത്. ടി.പി.ബാലഗോപാലന്‍ സിനിമ ഇപ്പോള്‍ ടിവിയില്‍ വരുമ്പോള്‍ പലരും ഇതു സുരേഷ് ഗോപിയല്ലേയെന്ന കാര്യം ചോദിക്കാറുണ്ടെന്ന് ഇരുവരും പറഞ്ഞു.

മകന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സുരേഷ് ഗോപി അഭിനയിക്കുന്നുണ്ട്. നടി ശോഭനയ്ക്കും നസ്രിയയ്ക്കും ഒപ്പം. ചിത്രീകരണം തുടങ്ങിയിട്ടില്ല. തന്റെ അടുത്ത തലമുറയുമായി സുരേഷ് ഗോപി അഭിനയിക്കുന്നതിലെ സന്തോഷം സത്യന്‍ അന്തിക്കാട് പങ്കുവച്ചു. പേരക്കുട്ടി അദ്വൈതിനെ കയ്യിലെടുത്തപ്പോള്‍ കുഞ്ഞ് സുരേഷ് ഗോപിയുടെ കൂളിങ് ഗ്ലാസ് എടുത്തതും കൂടിക്കാഴ്ചയില്‍ ചിരി പടര്‍ത്തി. സത്യന്‍ അന്തിക്കാടിന്റെ കുടുംബാംഗങ്ങളോടും വോട്ടഭ്യര്‍ഥിച്ച ശേഷമാണ് സ്ഥാനാര്‍ഥി മടങ്ങിയത്.