സിനിമാ ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ് യുവ ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുതിന്റെ മരണം. മുംബൈ ബാന്ദ്രയിലെ വസതിയിൽ മരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്.

മുപ്പത്തിനാല് വയസ്സുള്ള സുശാന്ത് ഏറ്റവും ഒടുവിലായി അഭിനയിച്ചത് ‘ഡ്രൈവ്’ എന്ന ചിത്രത്തിലാണ്. ‘കൈ പോ ഛെ’ എന്ന ചിത്രത്തില്‍ തുടങ്ങി ‘ശുദ്ദ് ദേശി റൊമാന്‍സ്,’ ‘പി കെ,’ ‘എം എസ് ധോണി: ദി അണ്‍ടോള്‍ഡ്‌ സ്റ്റോറി,’ തുടങ്ങിയ ചിത്രങ്ങളില്‍ സുശാന്ത് അഭിനയിച്ചു. ‘ദില്‍ ബേചാര’ ആണ് ഇനി റിലീസ് ചെയ്യാനുള്ള സിനിമ.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് നായകൻ മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ സിനിമയാക്കിയപ്പോൾ അതിൽ നായകനായത് സുശാന്ത് സിങ്ങാണ്. ‘എം.എസ്.ധോണി: ദി അൺടോൾഡ് സ്റ്റോറി’ എന്ന ചിത്രത്തിന്റെ സംവിധായകൻ നീരജ് പാണ്ഡെ ധോണിയുടെ വേഷത്തിലേക്ക് സുശാന്തിനെ തെരഞ്ഞെടുക്കാനുള്ള കാരണം, ധോണിയെ പോലെ തന്നെ എളിമയുള്ള, ഏറ്റവും കൂളായ മനുഷ്യനാണ് സുശാന്ത് എന്നതായിരുന്നു. സംവിധായകന്‍ നീരജ് പാണ്ഡെ തന്നെ ഒരവസരത്തില്‍ ഇതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്.

ഏറെ കഠിനാധ്വാനിയായ സുശാന്ത് സിങ് പല തരത്തിലും ധോണിയുമായി സാമ്യമുള്ള താരമാണ് എന്നും നീരജ് പാണ്ഡെ പറഞ്ഞിരുന്നു. ധോണിയായി മികച്ച അഭിനയമാണ് സുശാന്ത് കാഴ്‌ചവച്ചത്. ബോക്‌സോഫീസിലും സിനിമ കോടികൾ വാരിക്കൂട്ടി.

പാറ്റ്നയിൽ ജനിച്ചു വളർന്ന സുശാന്ത് സിങ് രജ്‌പുത് ടെലിവിഷൻ സീരിയലുകളിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. സ്റ്റാർ പ്ലസിലെ ‘കിസ് ദേശ് മേ ഹെ മേരാ ദിൽ’ എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. തുടർന്ന് ‘പവിത്ര റിഷ്‌ത’ എന്ന സീരിയൽ സുശാന്തിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി.

‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്‌കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. റൊമാന്റിക് കോമഡി ചിത്രമായ ശുദ്ധ് ദേശി റൊമാൻസ് (2013), ആക്ഷൻ ത്രില്ലർ ഡിറ്റക്ടീവ് ബയോംകേഷ് ബക്ഷി എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് സുശാന്ത് കാഴ്‌ചവച്ചത്.

താരത്തിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അകാലത്തിൽ മരിച്ചു പോയ അമ്മയെ കുറിച്ചാണ് ജൂൺ മൂന്നിന് ഷെയർ ചെയ്ത പോസ്റ്റിൽ സുശാന്ത് പറയുന്നത്.

“നിങ്ങൾ ഉണ്ടായിരുന്നിടത്തോളം കാലം ഞാനുമുണ്ടായിരുന്നു. ഞാനിപ്പോൾ നിങ്ങളുടെ ഓർമകളിൽ ജീവിക്കുന്നു. ഒരു നിഴൽ പോലെ, ഒരു വെളിച്ചത്തുണ്ടുപോലെ…. സമയം ഇവിടെ നിന്നും നീങ്ങുന്നില്ല. ഇത് മനോഹരമാണ്, എന്നന്നേക്കുമുള്ളതാണ്…. നിങ്ങള്‍ ഓർക്കുന്നുവോ, എന്നും എന്നോടൊപ്പം ഉണ്ടായിരിക്കുമെന്ന് നിങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. എന്തു തന്നെയായാലും ഞാൻ പുഞ്ചിരിക്കുമെന്ന് ഞാൻ നിങ്ങൾക്കും വാക്കു തന്നിരുന്നു. നമുക്ക് രണ്ടു പേർക്കും തെറ്റിപ്പോയെന്നു തോന്നുന്നു അമ്മാ..,” അമ്മയെ കുറിച്ച് ഒരിക്കൽ സുശാന്ത് എഴുതിയ വരികൾ ഇങ്ങനെ.

അമ്മയുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന സുശാന്തിനെ അമ്മയുടെ മരണം ഏറെ തളർത്തിയിരുന്നു. പല അഭിമുഖങ്ങളിലും അമ്മയെ കുറിച്ച് സുശാന്ത് പറഞ്ഞിട്ടുണ്ട്. സുശാന്തിന് 16 വയസുള്ളപ്പോള്‍, 2002ലാണ് സുശാന്ത് സിങ് രാജ്പുതിന്റെ അമ്മ മരിക്കുന്നത് അമ്മയുടെ മരണം കുടുംബത്തെ ആകെ തളർത്തിയ സംഭവമാണ്. അതോടെയാണ് സുശാന്തും കുടുംബവും സ്വദേശമായ പാട്ന വിട്ട് ദില്ലിയിലേക്ക് കൂടു മാറിയത്. തുടര്‍ന്ന് എഞ്ചിനീയറിംഗ് ബിരുദത്തിനു പഠിച്ച സുശാന്ത്, അത് പൂര്‍ത്തിയാക്കാതെ അഭിനയരംഗത്തേക്ക് എത്തുകയായിരുന്നു.

അമ്മയുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന സുശാന്തിനെ അമ്മയുടെ മരണം ഏറെ തളർത്തിയിരുന്നു. പല അഭിമുഖങ്ങളിലും അമ്മയെ കുറിച്ച് സുശാന്ത് പറഞ്ഞിട്ടുണ്ട്. സുശാന്തിന് 16 വയസുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. പാട്നയിലാണ് സുശാന്ത് ജനിച്ചു വളർന്നത്. സുശാന്തിന്റെ സഹോദരിമാരിൽ ഒരാളായ മിതു സിംഗ് സംസ്ഥാനതല ക്രിക്കറ്റ് പ്ലെയറാണ്.