യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയ സ്വാമിയുടെ അവസ്ഥ പൂര്‍വസ്ഥിതിയിലാകില്ലെന്ന് ഡോക്ടര്‍മാര്‍. ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ഛേദിക്കപ്പെട്ട ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തുവെങ്കിലും അത് ഫലപ്രദമാകില്ലെന്ന് മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സ്വാമിയുടെ ലൈംഗിക അതിക്രമം തടയാനായിട്ടാണ് യുവതി കത്തിയുപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. ഇതിനുശേഷം അരമണിക്കൂര്‍ കഴിഞ്ഞാണ് ഗംഗേശാനന്ദയെ ആശുപത്രിയില്‍ എത്തിക്കുന്നത്.

അറ്റുപോയ ജനനേന്ദ്രിയവും കൂടെ കൊണ്ടുവന്നിരുന്നു. അറ്റുപോയ ഭാഗത്തെ രക്തം ഏറെ വാര്‍ന്നുപോകുകയും ചെയ്തിരുന്നു. ഞരമ്പുകളുടെ ചലനശേഷി നഷ്ടമായിരുന്നതായും എന്നിട്ടും തുന്നിച്ചേര്‍ത്തിരുന്നുവെന്നും ഡോക്ടര്‍മാര്‍ വിശദമാക്കുന്നു. ശേഷം നടന്ന പരിശോധനകളിലാണ് തുന്നിച്ചേര്‍ത്തഭാഗം സജീവമാകുന്നില്ലെന്ന് കണ്ടെത്തിയത്. ഇനി അതിനുളള സാധ്യത കുറവാണെന്നും പഴുപ്പോ മറ്റോ ഉണ്ടായാല്‍ അതുപേക്ഷിക്കേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജനനേന്ദ്രിയം നഷ്ടമാകുകയും വൃഷണം തുടരുകയും ചെയ്താല്‍ ഭാവിയില്‍ അത് ബുദ്ധിമുട്ടായിരിക്കും.

രോഗംവന്ന ജനനേന്ദ്രിയം നീക്കം ചെയ്താല്‍ വൃഷണസഞ്ചിയും ശസ്ത്രക്രിയ ചെയ്ത് നീക്കാറുണ്ട്. ഇല്ലെങ്കില്‍ ലൈംഗികചോദന ഉണ്ടാകുമ്പോള്‍ മനസിനെയും ശരീരത്തെയും ദോഷകരമായി ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന വ്യക്തിയുടെ പരിപൂര്‍ണ സമ്മതത്തോടെ ആയിരിക്കും ഈ ശസ്ത്രക്രിയകള്‍ നടത്തുന്നതും. ജൂണ്‍ മൂന്നുവരെ റിമാന്‍ഡ് കാലാവധിയില്‍ കഴിയുന്ന സ്വാമിയെ ആശുപത്രിയിലെ പൊലീസ് സെല്ലിലാണ് നിലവില്‍ താമസിപ്പിച്ചിരിക്കുന്നത്.

അതേസമയം സ്വാമിയെ ക്രൂരമായി മുറിവേല്‍പ്പിച്ചതില്‍ പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്ന പരാതിയും ഡിജിപിക്ക് ലഭിച്ചിട്ടുണ്ട്. വിവരാവകാശ പ്രവര്‍ത്തകനായ പായിച്ചിറ നവാസാണ് പൊലീസില്‍ പെണ്‍കുട്ടിക്കെതിരെ പരാതി നല്‍കിയത്. വര്‍ഷങ്ങളായി സ്വാമി പീഡിപ്പിച്ചിട്ടും എന്തുകൊണ്ട് നിയമവിദ്യാര്‍ത്ഥിനി കൂടിയായ പെണ്‍കുട്ടി ഇക്കാര്യം തുറന്നുപറഞ്ഞില്ല. സംഭവത്തിന് പിന്നിലെ മതരാഷ്ട്രീയ സംഘടനകളുടെ സാന്നിധ്യവും സാമ്പത്തിക ഇടപാടുകളും പരിശോധിക്കണമെന്നും പരാതിയില്‍ നവാസ് ആവശ്യപ്പെടുന്നു.പരാതി ഇല്ലെങ്കില്‍ പോലും പെണ്‍കുട്ടിക്കെതിരെ കേസെടുക്കാമെന്ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.