സ്വര്‍ണക്കടത്ത് കേസിൽ സ്വപ്നയും സന്ദീപും 14 ദിവസം റിമാന്‍ഡില്‍. കൊച്ചിയിലെ എന്‍.ഐ.എ കോടതിയാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തത്. സ്വപ്നയെ തൃശൂര്‍ അമ്പിളിക്കല കോവിഡ് സെന്ററിലേക്ക് മാറ്റും. സന്ദീപിനെ അങ്കമാലി കറുകുറ്റിയിലെ കോവിഡ് സെന്ററിലേക്കും കൊണ്ടുപോകും. നാളെ കോവിഡ് പരിശോധനാഫലം ലഭിച്ചശേഷം തുടര്‍നടപടി.

എൻ.ഐ.എ പ്രത്യേക ജ‍ഡ്ജ് പി.കൃഷ്ണകുമാര്‍ കോടതിയിലെത്തിയിരുന്നു. പ്രധാന്യം കണക്കിലെടുത്ത് ഞായറാഴ്ച പ്രത്യേക സിറ്റിങ് ഒരുക്കിയത്. കനത്ത പൊലീസ് അകമ്പടിയിലായിരുന്നു കോടതിയിലേക്കുള്ള യാത്ര.

നേരത്തെ കൊച്ചിയിലെത്തിക്കുന്നതിന് മുമ്പ് ആലുവ ജില്ലാ ആശുപത്രിയില്‍ പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. വാളയാര്‍ ചെക്പോസ്റ്റ് വഴിയാണ് പ്രതികളെ കേരളത്തിലേക്ക് കൊണ്ടുവന്നത്. യാത്രയ്ക്കിടയില്‍ സ്വപ്നയെ കൊണ്ടുവന്ന എന്‍ഐഎ സംഘത്തിന്റെ വാഹനത്തിന്റെ ടയര്‍ പഞ്ചറായി. തുടര്‍ന്ന് സ്വപ്നയേയും സന്ദീപിന്റെ വാഹനത്തിലേക്ക് മാറ്റി. ദേശീയപാതയോരത്ത് പലയിടത്തും പ്രതികള്‍ക്കെതിരെ പ്രതിഷേധങ്ങളുണ്ടായി. എന്‍.ഐ.എ ഓഫിസ് വളപ്പില്‍ കടന്ന് പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് ലാത്തി വീശി.

സ്വപ്നയും സന്ദീപും പിടിയിലായത് ബെംഗലൂരുവില്‍ നിന്ന് വിദേശത്തേക്ക് കടക്കാന്‍ പദ്ധതി തയാറാക്കുന്നതിനിടെ. രണ്ടു ദിവസം മുമ്പ് താമസിച്ചിരുന്ന ഹോട്ടല്‍ മാറി കൊറമംഗലയിലെ പുതിയ ഹോട്ടലിലെത്തി റൂമെടുത്ത് അരമണിക്കൂര്‍ പിന്നിടും മുമ്പ് ഇരുവരും പിടിയിലായി. ഇവരില്‍ നിന്ന് പാസ്പോര്‍ട്ടും മൂന്നുമൊബൈല്‍ ഫോണുകളും രണ്ടരലക്ഷം രൂപയും എന്‍ഐഎ പിടിച്ചെടുത്തു. നൈറ്റ് കര്‍ഫ്യൂവും കര്‍ശനപരിശോധനയും പിന്നിട്ടാണ് പ്രതികള്‍ ബെംഗളൂരുവിലെത്തിയത്.