സ്റ്റോക്ക്‌ഹോം: സ്വീഡനില്‍ വേട്ടയാടലിന് നിലവിലുള്ള വിലക്കുകള്‍ മറികടന്ന് വന്‍തോതിലുള്ള ചെന്നായ് വേട്ട ആരംഭിച്ചു. മധ്യ സ്വീഡനില്‍ നിന്നുളള വേട്ടക്കാരാണ് വന്‍ തോതില്‍ ചെന്നായ്ക്കളെ കൊന്നൊടുക്കാന്‍ തുടങ്ങിയത്. പെറ്റുപെരുകിയ ഇവയുടെ എണ്ണം കുറച്ച് വന്യജീവികളെ സംരക്ഷിക്കുന്നതിനായാണ് ഈ നടപടി. ഈ മാസം രണ്ട് മുതല്‍ ഇവയെ കൊല്ലാനുളള താത്ക്കാലിക ലൈസന്‍സ് രാജ്യത്തെ പരമോന്നത കോടതി നല്‍കിയിട്ടുണ്ട്. അടുത്ത മാസം പതിനഞ്ച് വരെയാണ് ഇവയെ കൊല്ലാന്‍ അനുമതി നല്‍കിയിട്ടുളളത്. എന്നാല്‍ ചില മൃഗസംരക്ഷക പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് മൂന്ന് പ്രാദേശിക കോടതികള്‍ ചെന്നായ വേട്ടയെ താത്ക്കാലികകമായി നിരോധിച്ചിരുന്നു. എന്നാല്‍ മറ്റ് കോടതികള്‍ ചെന്നായ വേട്ടയുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
രാജ്യത്ത് 400 ചെന്നായകളുണ്ടെന്നാണ് പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ കണക്കുകള്‍. നിയന്ത്രിത വേട്ടയിലൂടെ ഇവയുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാണ് നിര്‍ദേശം. 1970കളില്‍ രാജ്യത്ത് വംശനാശഭീഷണി നേരിട്ട ജീവി വര്‍ഗമാണിത്. പിന്നീട് ഇവയ്ക്ക് വംശവര്‍ദ്ധനയുണ്ടായി. ഇപ്പോള്‍ അനുവദിച്ചിട്ടുളള സമയപരിധിയ്ക്കിടെ പതിനാല് ചെന്നായ്ക്കളെ കൊല്ലാം. 46 എണ്ണത്തെക്കൊല്ലാനാണ് അനുമതി തേടിയിരുന്നത്. നാട്ടുമ്പുറങ്ങളില്‍ കായിക മത്സരങ്ങള്‍ക്കായുള്ള മൃഗങ്ങളെയും വേട്ട നായ്ക്കളെയും ഇവ ഉപദ്രവിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
ചെന്നായ്ക്കളെ കൊല്ലാനുളള സ്വീഡന്റെ തീരുമാനം 2011ല്‍ യൂറോപ്യന്‍ കമ്മീഷനെ ചൊടിപ്പിച്ചിരുന്നു.

ചെന്നായ് അടക്കമുളള വംശനാശം നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നാണ് കമ്മീഷന്റെ വാദം. എന്നാല്‍ ഇപ്പോള്‍ ചെന്നായ്ക്കളെ കൊല്ലാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ അനുവദിക്കുന്നു. എന്നാല്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകണം അതെന്ന് നിര്‍ദേശമുണ്ട്. 2011ല്‍ സ്വീഡന്‍ തങ്ങള്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കമ്മീഷന് ആക്ഷേപമുണ്ട്. ഒരു ചെന്നായയെ കൊല്ലുന്നതിനുളള ശരിയായ പാരിസ്ഥിതിക തന്ത്രം മുന്നോട്ട് വയ്ക്കാനും സ്വീഡനായില്ല. സ്വീഡനിലെ ചെന്നായകളുടെ എണ്ണം വളരെ ചെറുതാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും വംശവര്‍ദ്ധനയും ഇവയ്ക്ക് ഭീഷണിയാകുന്നു.