ഹോളിവുഡ് നിര്‍മാതാവായ ഹാര്‍വി വെയിന്‍സ്റ്റെയിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളുടെ അലകള്‍ ഒടുങ്ങുന്നതിനു മുമ്പേ മുന്‍നിര സൂപ്പര്‍താരത്തിനെതിരെയും ലൈംഗികാരോപണം. ആക്ഷന്‍ താരമായ സില്‍വസ്റ്റര്‍ സ്റ്റാലനെതിരെയാണ് ഇക്കുറി ആരോപണം ഉയര്‍ന്നിരിക്കുന്നത്. 1986ല്‍ 16കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് സ്റ്റാലനെതിരെ ഉയര്‍ന്നിരിക്കുന്ന പരാതി. സ്റ്റാലന്‍ ഈ ആരോപണം നിഷേധിച്ചു. കള്ളക്കഥയാണ് സ്റ്റാലനെതിരെ ഉയര്‍ത്തുന്നതെന്ന് താരത്തിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

1986ലെ പോലീസ് റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് താരത്തിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. സ്റ്റാലനും ബോഡിഗാര്‍ഡും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവരം പുറത്തറിഞ്ഞാല്‍ കൊന്നുകളയുമെന്ന് സ്റ്റാലന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിയുമായി മുന്നോട്ടു പോയില്ലെന്നുമാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു സംഭവം നടന്നതായി ഈ കഥ പുറത്തു വരുന്നത് വരെ സ്റ്റാലന്‍ ഉള്‍പ്പെടെ ആര്‍ക്കും അറിയില്ലായിരുന്നുവെന്നും വക്താവ് പറഞ്ഞു.

ഇതേ വരെ പോലീസോ മറ്റ് ഏജന്‍സികളോ ആരോപണവുമായി ബന്ധപ്പെട്ട് സ്റ്റാലനെ സമീപിച്ചിട്ടില്ല. ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പരാമര്‍ശിക്കുന്ന പോലീസ് റിപ്പോര്‍ട്ട് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ലാസ വേഗാസ് പോലീസും വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ ശൈലി ഡിപ്പാര്‍ട്ട്‌മെന്റിന്റേത് തന്നെയാണെന്നും പോലീസ് വക്താവ് പറഞ്ഞു. അതേസമയം ലാസ് വേഗാസ് പോലീസിന്റെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള വിഭാഗത്തിന്റെ മുന്‍ തലവന്‍ ഈ റിപ്പോര്‍ട്ട് വാസ്തവമാണെന്ന് സ്ഥിരീകരിച്ചതായി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.