ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ആഭ്യന്തര കലാപം നടക്കുന്ന സിറിയയിൽ അകപ്പെട്ട അനാഥരായ ബ്രിട്ടീഷ് കുഞ്ഞുങ്ങൾ നാട്ടിൽ തിരിച്ചെത്തി. കോടതിയുടെ നിർദേശത്തെതുടർന്നാണ് ഇവരുടെ മടക്കം. ബ്രിട്ടനിൽ തിരിച്ചെത്തിയ ഇവർ തങ്ങളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി. വളരെ സങ്കീർണ്ണമായ നടപടികളിലൂടെയാണ് കുട്ടികളെ തിരിച്ചെത്തിച്ചത്.

യുദ്ധത്തിന്റെ തീവ്രതയ്ക്ക് നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ഇടയാകരുതെന്ന് ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി. കുഞ്ഞുങ്ങൾക്കു വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ഇനിയും അവർ സാധാരണ ജീവിതം നയിക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിറിയയിലെ 88, 000 ത്തോളം ചതുരശ്ര കിലോമീറ്റർ സ്ഥലം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അധീനതയിലാണ്. ഇവരുടെ പക്കൽ നിന്നും തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കാൻ ബ്രിട്ടൺ ആദ്യം വിമുഖത കാട്ടിയിരുന്നു. എന്നാൽ പല ഭാഗങ്ങളിൽ നിന്നുള്ളവരുടെ ആവശ്യത്തെ തുടർന്നാണ് ഇപ്പോൾ കുഞ്ഞുങ്ങളെ തിരിച്ച് നാട്ടിൽ എത്തിച്ചിരിക്കുന്നത്. ഇനിയും അറുപതോളം കുഞ്ഞുങ്ങൾ സിറിയയിൽ കുടുങ്ങി കിടപ്പുണ്ടെന്നു മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അലിസൺ ഗ്രിഫിൻ രേഖപ്പെടുത്തി. അവരെ കൂടി തിരിച്ചു ബ്രിട്ടണിൽ എത്തിക്കുവാൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും ഗവൺമെന്റ് നടത്തണമെന്ന ആവശ്യങ്ങൾ പല ഭാഗങ്ങളിൽ നിന്നും ഉയർന്നു വരുന്നുണ്ട്.