കേരളത്തില്‍ ലൗ ജിഹാദ് സജീവമാണെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ. സഭയുടെ പള്ളികളില്‍ വായിക്കാന്‍ നല്‍കിയ കര്‍ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനത്തിലാണ് ലൗ ജിഹാദ് ആരോപണം ആവര്‍ത്തിച്ചിരിക്കുന്നത്. സിറോ മലബാര്‍ സഭ സിനഡ് യോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കാനുള്ള ഇടയലേഖനത്തിലാണ് ലൗ ജിഹാദ് പരാമര്‍ശം.

വര്‍ധിച്ചു വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദത്തെ അപകടപ്പെടുത്തുന്നതാണെന്ന് ഇടയലേഖനത്തിൽ പറയുന്നു. ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് ലൗ ജിഹാദ് കാരണമാകുന്നു എന്നാണ് ഇടയലേഖനത്തിൽ പ്രധാനമായും പറയുന്നത്. അധികൃതര്‍ ഇതില്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു. ലൗ ജിഹാദിനെക്കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും സഭ ബോധവല്‍കരിക്കുമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു.

എന്നാൽ, ലൗ ജിഹാദ് പരാമർശമുള്ള ഇടയലേഖനത്തിനെതിരെ സിറോ മലബാർ സഭയിലെ തന്നെ ഒരു വിഭാഗം വെെദികർ രംഗത്തെത്തിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ചില പള്ളികളിൽ ഇടയലേഖനം വായിച്ചില്ല. സിനഡ് സർക്കുലറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ മുഖപത്രം ‘സത്യദീപം’ നേരത്തെ രംഗത്തെത്തിയിരുന്നു.

സഭാനിലപാട് മതസൗഹാർദം തകർക്കുമെന്നും ലൗ ജിഹാദ് സർക്കുലർ അനവസരത്തിൽ ഉള്ളതാണെന്നും ഫാ. കുര്യാക്കോസ് മുണ്ടാടൻ എഴുതിയ ലേഖനത്തിൽ വിമർശിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പിഒസി ഡയറക്ടർ ജന്മഭൂമിയിലെഴുതിയ ലേഖനത്തെയും സത്യദീപം വിമർശിക്കുന്നു. സഭയ്ക്കുള്ളിലെ ഭിന്നത ഇതോടെ പരസ്യമായിരിക്കുകയാണ്.

ഹൈക്കോടതി ഇടപെട്ട് 2010ൽ നടത്തിയ അന്വേഷണത്തിൽ സംസ്ഥാനത്ത് ലൗ ജിഹാദില്ലെന്ന് തെളിഞ്ഞതാണ്. കൂടാതെ 2014ൽ ഉത്തർപ്രദേശ് കോടതിയും 2017ൽ സുപ്രീംകോടതിയും ഇക്കാര്യത്തിൽ ഇടപെടുകയും എൻഐഎ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നിട്ടും മതപരിവർത്തനം ലക്ഷ്യമാക്കിയുള്ള പ്രണയങ്ങളും വിവാഹങ്ങളു മുള്ളതായി തെളിയിക്കാൻ സാധിച്ചിട്ടില്ല. പ്രണയത്തിന്റെ പേരിൽ മുസ്ലിം, ഹിന്ദു മതങ്ങളിൽനിന്ന് ക്രിസ്ത്യൻ മതത്തിലേക്ക് മതപരിവർത്തനം നടന്നതിനെ എങ്ങനെ കാണുന്നുവെന്ന് സഭ വ്യക്തമാക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.