ഇന്ന് ലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി ബിറ്റ് കോയിന്‍ ഇടപാടുകള്‍ മാറിക്കഴിഞ്ഞിരിക്കുകയാണ്. കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന് അനുസരിച്ച് കൂടുതല്‍ സംശയങ്ങളും ആളുകളില്‍ ഉരുത്തിരിയുകയാണ്. കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ പരിചിതമയവര്‍ക്ക് ബിറ്റ് കോയിന്‍ എന്താണ് എന്ന് മനസ്സിലാക്കാന്‍ എളുപ്പമാണെങ്കിലും സാധാരണക്കാര്‍ക്ക് ഇതത്ര എളുപ്പമല്ല. ഇവിടെ എന്താണ് ബിറ്റ് കോയിന്‍ എന്നത് ലളിതമായി വിശദീകരിക്കാം ബിറ്റ് കോയിന്‍ ഖനനം എക്‌സ്‌കവേറ്ററുകളുടെയും ഡ്രില്ലിംഗ്, മൈനിംഗ് റിഗ്ഗുകളുടേയും ശബ്ദ കോലാഹലങ്ങളില്ലാതെ, കരിയില്‍ കുളിച്ച തൊഴിലാളികളുടെ വിയര്‍പ്പ് വീഴാതെ, സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിയ്ക്കാതെ, ഇവിടെ നിശബ്ദമായി ഒരു ഖനനം നടക്കുന്നു. വിലപിടിപ്പുള്ള നാണയങ്ങള്‍ കണ്ടെത്താനുള്ള ഒരു ഖനനം. ഇന്ന് വിപണിയില്‍ 12,000 ഡോളറിലധികം വിലവരുന്ന നാണയങ്ങള്‍ക്കു വേണ്ടിയുള്ള ഖനനമാണിത്. ഇതിനായി ചെലവാക്കപ്പെടുന്നതിന്റെ ചില കണക്കുകള്‍ ശ്രദ്ധിക്കുക. അമേരിക്കയില്‍ 32,000 വീടുകള്‍ ഒരു വര്‍ഷം ചെലവാക്കുന്ന വൈദ്യുതി, 500 സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനു തുല്ല്യമായ കമ്പ്യൂട്ടര്‍ വിഭവ വിനിയോഗം, പ്രത്യേകമായി നിര്‍മ്മിക്കപ്പെട്ട ഖനന ഉപകരണങ്ങള്‍.....ഇന്നേവരെ ഏകദേശം 110 ലക്ഷം നാണയങ്ങള്‍ മാത്രമേ വീണ്ടെടുക്കാനായിട്ടുള്ളൂ. പരമാവധി ലഭിക്കാന്‍ സാധ്യതയുള്ളത് 210 ലക്ഷം നാണയങ്ങള്‍ മാത്രം! ബിറ്റ്‌കോയിന്‍ എന്ന പേരിലാണ് സൈബര്‍ ലോകത്തെ ഈ ഡിജിറ്റല്‍ കറന്‍സി അറിയപ്പെടുന്നത്. 2009 ല്‍ ക്രിസ്റ്റഫര്‍ കോച്ച് എന്ന നോര്‍വ്വേക്കാരന്‍ എന്‍ക്രിപ്ഷനുമായി ബന്ധപ്പെട്ട ഒരു പ്രബന്ധം തയ്യാറാക്കുന്നതിനിടെ സാന്ദര്‍ഭികമായി ബിറ്റ്‌കോയിനെക്കുറിച്ച് മനസ്സിലാക്കുകയും ഒരു കൗതുകത്തിന് 5,000 ബിറ്റ് കോയിനുകള്‍ 27 ഡോളര്‍ മുടക്കി വാങ്ങി സൂക്ഷിക്കുകയും ചെയ്തു. ജോലി തേടിയുള്ള അലച്ചിലിനിടെ ബിറ്റ്‌കോയിന്‍ ഒരു തരംഗമായതൊന്നും, പിന്നീടുള്ള വര്‍ഷങ്ങളില്‍ അയാളുടെ ശ്രദ്ധയില്‍ പെട്ടില്ല. കഴിഞ്ഞ ഏപ്രിലില്‍ അവിചാരിതമായി ബിറ്റ്‌കോയിനെക്കുറിച്ചുള്ള ഒരു മാധ്യമറിപ്പോര്‍ട്ട് കണ്ട ക്രിസ്റ്റഫറിന്റെ കണ്ണ് തള്ളി. 27 ഡോളര്‍ മാത്രം മൂല്ല്യമൂണ്ടായിരുന്ന ബിറ്റ്‌കോയിന്‍ വെറും നാലുവര്‍ഷങ്ങള്‍ക്കകം ക്രിസ്റ്റഫറിനെ കോടിപതിയാക്കിയിരിക്കുന്നു. മറ്റേതെങ്കിലും കറന്‍സിക്കോ ഷെയറിനോ ഇത്തരം ഒരു കഥ പറയാനുണ്ടാകില്ല. ബിറ്റ്‌കോയിന്‍ പ്രവര്‍ത്തിക്കുന്നത് ക്രിപ്‌റ്റോഗ്രാഫി എന്ന ഗോപ്യഭാഷയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ബിറ്റ്‌കോയിനുകളെ ശരിയായി ഗ്രഹിക്കണമെങ്കില്‍ ക്രിപ്‌റ്റോഗ്രാഫിയിലും പീര്‍ ടു പീര്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രവര്‍ത്തനത്തിലുമുള്ള സാമാന്യധാരണ അത്യാവശ്യമാണ്. എങ്കിലും ലളിതമായ ഉദാഹരണത്തിലൂടെ ബിറ്റ്‌കോയിന്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കാന്‍ ശ്രമിക്കാം. സുതാര്യമായ ഒരു മുറി. ആ മുറിക്കുള്ളില്‍ നിരവധി പണപ്പെട്ടികള്‍ നിരത്തി വച്ചിരിക്കുന്നു. പണപ്പെട്ടികളും സുതാര്യമാണ്. മുറിയിലെ എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സി സി ടി വി ക്യാമറയിലൂടെ ലോകത്ത് ആര്‍ക്കും മുറി പരിശോധിക്കാം. പണപ്പെട്ടികള്‍ക്കെല്ലാം തനതായ ഒരു വിലാസവുമുണ്ട്. പണപ്പെട്ടിയിലെ ദ്വാരത്തിലൂടെ ആര്‍ക്കും ഇതിലേയ്ക്ക് പണം നിക്ഷേപിക്കാം. പെട്ടികള്‍ ഓരോന്നും അതിന്റെ ഉടമസ്ഥര്‍ക്ക് സ്വന്തം. തുറക്കാനുള്ള താക്കോലുകള്‍ ഉടമസ്ഥരുടെ കൈവശം മാത്രം. ആര്‍ക്കും ആരുടെ പെട്ടിയിലും പണം നിക്ഷേപിക്കാം. പക്ഷേ, സ്വന്തം പെട്ടിയില്‍ നിന്നുമാത്രമേ പണം എടുക്കാനാകൂ. ഇത്തരത്തില്‍ സ്വന്തം പെട്ടിയില്‍നിന്ന് മറ്റോരാള്‍ക്ക് പണം നല്‍കണമെങ്കില്‍ മുറിയിലേയ്ക്ക് പ്രവേശിക്കണം. ഒരു പെട്ടിയില്‍നിന്ന് മറ്റൊരു പെട്ടിയിലേയ്ക്ക് നാണയ കൈമാറ്റം നടക്കുന്നത് ലോകം മുഴവന്‍ സി സി ടിവിയിലൂടെ കാണുകയാണ്. പക്ഷേ, പണം കൈമാറാന്‍ മുറിയിലേയ്ക്ക് പ്രവേശിക്കുന്നവര്‍ മുഖംമൂടി ധരിച്ചിരിക്കുന്നതു കാരണം അവരുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നുമുണ്ട്. ഇനി ഈ ഇടപാടുകളുടെ കണക്ക് സൂക്ഷിക്കണം. എന്നാലല്ലേ കൈമാറ്റം നടന്നതിനു ശേഷം ഏതെല്ലാം പെട്ടിയില്‍ എത്രയെല്ലാം നാണയങ്ങള്‍ ഉണ്ടെന്ന് അറിയാനാകൂ. അതിനായി മുറിയില്‍ വലിയൊരു കണക്കു പുസ്തകമുണ്ട്. എല്ലാ ഇടപാടുകളും രേഖപ്പെടുത്തി വെച്ചിട്ടുള്ള വളരെ വിശാലമായ ഒരു തുറന്ന പുസ്തകം. ആ പുസ്തകം ആര്‍ക്കും പരിശോധിക്കാം. പുസ്തകം തുറന്നതാണെങ്കിലും കൃത്യമായ പേജ് നമ്പറുകള്‍ ഇട്ടിട്ടുണ്ട്. പേജുകള്‍ കീറിക്കളയാനോ പഴയ കണക്കുകളില്‍ വെട്ടലും തിരുത്തലും നടത്താനോ സാധ്യമല്ല. ഒരു വിനിമയം നടന്നു കഴിഞ്ഞാല്‍ അത് കണക്കു പുസ്തകത്തില്‍ രേഖപ്പെടുത്താന്‍ പത്തു മിനിറ്റെടുക്കും. മാത്രവുമല്ല ഒന്നിലധികം കണക്കപ്പിള്ളമാര്‍ രേഖപ്പെടുത്തിയ കണക്ക് ശരിയാണോ എന്ന് സാക്ഷ്യപ്പെടുത്തുകയും വേണം. തുറന്ന പുസ്തകമല്ലേ കയ്യാങ്കളികള്‍ക്കുള്ള സാധ്യതകള്‍ ഒഴിവാക്കണമല്ലോ. ഇത്ര സങ്കീര്‍ണ്ണമായ ഈ കണക്കുപുസ്തകം പരിപാലിക്കാന്‍ ഒരു കണക്കപ്പിള്ള വേണ്ടേ? തുറന്ന കണക്കുപുസ്തകമായതിനാല്‍ സത്യസന്ധമായി ആര്‍ക്കും കണക്കെഴുത്ത് നടത്താം. വെറുതെ വേണ്ട. പ്രതിഫലമുണ്ട്. ശരിയായ രീതിയില്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയ ഓരോ കണക്കിനും നിശ്ചിത എണ്ണം നാണയങ്ങള്‍ പ്രതിഫലമായി ലഭിക്കും. കണക്കെഴുത്ത് അതികഠിനമായ ജോലിയാണെങ്കിലും, കണക്ക് ശരിയാണോ എന്നു പരിശോധിക്കുന്നത് വളരെ ലളിതമാണ്. ആദ്യകാലങ്ങളില്‍ വളരെ ചുരുക്കം പണപ്പെട്ടികളേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ കണക്കെഴുത്തും എളുപ്പമായിരുന്നു. പലപ്പോഴും ഒരാള്‍ക്ക് ഒറ്റയ്ക്ക് തന്നെ അത് സാധ്യമായിരുന്നു. കാലക്രമേണ പണപ്പെട്ടികളുടെ എണ്ണം കൂടി. ഒന്നോ രണ്ടോ പേരെക്കൊണ്ട് കണക്കു കൂട്ടല്‍ ശരിയാകാതെയായി. അപ്പോള്‍ കൂടുതല്‍ പേര്‍ ഒന്നിച്ചിരുന്ന് കണക്കുകൂട്ടാന്‍ തുടങ്ങി. പക്ഷേ ശമ്പളത്തില്‍ വര്‍ദ്ധനവില്ല. അതിനാല്‍ കിട്ടുന്ന ശമ്പളം പണിക്കനുസരിച്ച് വീതിച്ചെടുക്കുകയായി. ഈ പ്രതിഫലം നല്‍കുന്നതാരാണ് എന്നു കൂടി അറിയണ്ടേ? അതിനായി മുറിയില്‍ നാണയം അടിച്ചിറക്കുന്ന ഒരു മെഷീന്‍ ഉണ്ട്. ആ യന്ത്രം വെറുതെയങ്ങു പ്രവര്‍ത്തിക്കുകയല്ല. കണക്കപ്പിള്ളമാരുര്‍ കണക്കുകൂട്ടാന്‍ ചെലവാക്കുന്ന ഊര്‍ജ്ജമാണ് നാണയയന്ത്രത്തെ പ്രവര്‍ത്തിപ്പിക്കുന്നത്. കൂടുതല്‍ കൂടുതല്‍ നാണയങ്ങള്‍ പുറത്തു വരുന്നതോടെ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ഊര്‍ജ്ജത്തിന്റെ അളവും കൂടിക്കൂടി വരുന്ന രീതിയിലാണ് അതിന്റെ സജ്ജീകരണം. മേല്‍പ്പറഞ്ഞ ഉദാഹരണത്തില്‍, നാണയം ബിറ്റ്‌കോയിന്‍ ആണ്. മുറി ബിറ്റ്‌കോയിന്‍ ശൃംഖലയും, കണക്ക് പുസ്തകം ബ്ലോക്ക് ചെയ്ന്‍ എന്നറിയപ്പെടുന്ന ബിറ്റ്‌കോയിന്‍ ലഡ്ജറും, കണക്കപ്പിള്ളമാര്‍ ബിറ്റ്‌കോയിന്‍ മൈനേഴ്‌സും, കണക്കെഴുത്ത് ബിറ്റ്‌കോയിന്‍ മൈനിങുമാണ്. എന്താണ് ബിറ്റ് കോയിന്‍ ? ക്രിപ്‌റ്റോകറന്‍സി എന്ന വിഭാഗത്തില്‍ പെടുന്ന ഒരു വികേന്ദ്രീകൃത നാണയമാണ് ബിറ്റ്‌കൊയിന്‍. ക്രിപ്‌റ്റോകറന്‍സി എന്നാല്‍ ഗോപ്യഭാഷാ സാങ്കേതികവിദ്യയായ ക്രിപ്‌റ്റോഗ്രാഫിയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിയ്ക്കുന്ന ഭൗതികരൂപമില്ലാത്ത നാണയ സമ്പ്രദായമാണ്. ഇടപാടുകള്‍ ശരിയാണോ എന്ന് പരിശോധിക്കാനും ഉറപ്പു വരുത്താനും ക്രിപ്‌റ്റോഗ്രാഫിക് സങ്കേതങ്ങള്‍ ഉപയോഗിക്കുകയും ഇതിലൂടെത്തന്നെ പുതിയ നാണയങ്ങള്‍ സൃഷ്ടിക്കുകയുമാണ് ക്രിപ്‌റ്റോകറന്‍സി നാണയ വ്യവസ്ഥയുടെ അടിസ്ഥാനം. ഇതര ബാങ്കിങ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനും എത്രയോ മടങ്ങ് സുരക്ഷിതമായ ക്രിപ്‌റ്റോഗ്രാഫിക് സാങ്കേതികവിദ്യയിലാണ് ബിറ്റ്‌കോയിന്‍ ശൃംഖല പ്രവര്‍ത്തിക്കുന്നത്. മാത്രവുമല്ല, ഇടപാടുകള്‍ പലയിടങ്ങളിലായി രേഖപ്പെടുത്തി വെയ്ക്കുന്നതിനാല്‍ പിഴവുകള്‍ ഒരിക്കലും സംഭവിക്കുന്നില്ല. സ്വര്‍ണ്ണവും വെള്ളിയും പോലെയുള്ള ലോഹങ്ങള്‍ കുഴിച്ചെടുക്കുന്നതുപോലെ ബിറ്റ്‌കോയിനും ഖനനം ചെയ്‌തെടുക്കാം. ബിറ്റ്‌കോയിന്‍ ഖനനം എന്നത് സങ്കീര്‍ണ്ണമായ കണക്കുകൂട്ടല്‍ പ്രക്രിയയിലൂടെ ഒരു പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്തുന്നതാണ്. ഈ പ്രഹേളികയെ അല്ലെങ്കില്‍ കണക്കുകൂട്ടലിനെ ഹാഷിങ് എന്ന പദം കൊണ്ടാണ് സൂചിപ്പിക്കുന്നത്. ഈ പ്രഹേളികയുടെ ചുരുളഴിക്കല്‍ പ്രക്രിയ അതിസങ്കീര്‍ണ്ണമാണെങ്കിലും ഉത്തരം ലഭിച്ചുവോ എന്ന പരിശോധന ലളിതമാണ്. മൂന്നക്കങ്ങളുള്ള ഒരു നമ്പര്‍ പൂട്ട്. പൂട്ട് തുറക്കാന്‍ 000 മുതല്‍ 999 വരെ ഓരോന്നായി പരിശോധിച്ചാല്‍ മതി. ഒരാള്‍ക്ക് ചിലപ്പോള്‍ ഇത് ഏതാനും മണിക്കൂറുകള്‍കൊണ്ട് സാധ്യമായേക്കാം. ഇതേ പൂട്ടിന്റെ പകര്‍പ്പുകള്‍ പത്തുപേര്‍ക്ക് നല്‍കട്ടെ, പത്തുപേരും തങ്ങളുടെ ജോലി തുല്ല്യമായി ഭാഗിച്ചാല്‍ ഏതാനും മിനിട്ടുകള്‍ക്കകം ഉത്തരം കിട്ടും. ഇനി മൂന്നക്കങ്ങള്‍ക്കു പകരം മുപ്പത് അക്കങ്ങളുള്ള ലോക്ക് ആണെങ്കിലോ? വര്‍ഷങ്ങളോളം പരിശോധിച്ചാലും ഒരാള്‍ക്ക് ഒറ്റയ്ക്ക് ഉത്തരം കണ്ടെത്താന്‍ വിഷമമായിരിക്കും. ഇവിടെ ഇത്തരം കോമ്പിനേഷനുകള്‍ പരിശോധിയ്ക്കുന്നത് കമ്പ്യൂട്ടറുകളാണെന്നു മാത്രം. ഈ പരിശോധനയുടെ വേഗത കമ്പ്യൂട്ടറിന്റെ കണക്കു കൂട്ടല്‍ വേഗതയ്ക്ക് (സി പി യു സ്പീഡ്) ആനുപാതികമായിരിയ്ക്കും. ഇങ്ങനെ സങ്കീര്‍ണ്ണമായ പ്രശ്‌നത്തിന് ഉത്തരം ലഭിക്കുമ്പോള്‍ അതിനു പ്രതിഫലമായി ബിറ്റ്‌കോയിനുകള്‍ ഉത്തരം കണ്ടെത്തിയ ആള്‍ക്ക് അല്ലെങ്കില്‍ കണ്ടെത്തിയവര്‍ക്ക് നല്‍കപ്പെടുന്നു. കല്‍ക്കരിയും പെട്രോളിയം ഉത്പന്നങ്ങളും സ്വര്‍ണ്ണവും എല്ലാം ഒരുകാലത്ത് ഉത്പാദനം നിലയ്ക്കും എന്ന് നമുക്കറിയാം. ആദ്യകാലങ്ങളില്‍ സ്വര്‍ണ്ണവും വെള്ളിയുമെല്ലാം എളുപ്പത്തില്‍ കുഴിച്ചെടുക്കാന്‍ കഴിയുമായിരുന്നു. ക്രമേണ ഇതിന്റെ ലഭ്യത കുറഞ്ഞു വരുന്നു. മാത്രമല്ല, കൂടുതല്‍ ആഴത്തിലും വിസ്തൃതിയിലും ഖനനം ചെയ്യേണ്ടതായും വരുന്നു. ഒരു നാണയം എന്ന നിലയ്ക്ക് ബിറ്റ്‌കോയിനുകളും സ്വാഭാവികമായ ഇതേ പാത തന്നെയാണ് പിന്‍തുടരുന്നത്. 2009 ല്‍ തുടങ്ങിയ കാലത്ത് ബിറ്റ്‌കോയിനുകള്‍ ഖനനം ചെയ്യല്‍ അത്ര വിഷമമുള്ള കാര്യമായിരുന്നില്ല. സാധാരണ കമ്പ്യൂട്ടറുകളുടെ പ്രോസസിങ് പവര്‍ കൊണ്ടുതന്നെ അത് സാധ്യമായിരുന്നു. ഇത്തരത്തില്‍ കൂടുതല്‍ ബിറ്റ്‌കോയിനുകള്‍ ഖനനം ചെയ്‌തെടുക്കുമ്പോള്‍ സ്വാഭാവികമായും ലഭ്യത കുറയുന്നു. ഖനനപ്രക്രിയ സീര്‍ണ്ണവുമാകുന്നു. ഇവിടെ ഖനന പ്രക്രിയ എന്നതുകൊണ്ട് ഈ ഗണിത പ്രഹേളികയുടെ ചുരുളഴിക്കാന്‍ വേണ്ടി വരുന്ന സമയം എന്നാണര്‍ഥമാക്കുന്നത്. സ്വര്‍ണ്ണഖനനവും പെട്രോളിയം ഖനനനവുമെല്ലാം ഒരുകാലത്ത് നിലച്ചു പോകുമെന്ന് നമുക്കറിയാം. പക്ഷേ, അത് എപ്പോഴെന്ന് കൃത്യമായി അറിയില്ല. ഇനി എത്ര സ്വര്‍ണ്ണം കുഴിച്ചെടുക്കാനാകുമെന്നും വ്യക്തമല്ല. പക്ഷേ ബിറ്റ് കോയിനിന്റെ കാര്യത്തില്‍ ഈ കണക്കിനു കൃത്യതയുണ്ട്. 210 ലക്ഷം ബിറ്റ്‌കോയിനുകള്‍ മാത്രമേ ഖനനം ചെയ്ത് എടുക്കാനാകൂ. അതായത് 210 ലക്ഷം ബിറ്റ്‌കോയിനുകള്‍ മാര്‍ക്കറ്റില്‍ എത്തുന്ന ദിവസം ബിറ്റ്‌കോയിന്‍ ഖനനം പൂര്‍ത്തിയാകുന്നു. ഇതിനായി 2140 വരെ കാത്തിരിക്കണം. യഥാര്‍ത്ഥത്തില്‍ ഇത്രയും കമ്പ്യൂട്ടര്‍ വിഭവശേഷി വിനിയോഗിച്ചുകൊണ്ട് എന്ത് ഗണിതപ്രഹേളികയുടെ ചുരുളാണ് അഴിക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നത്? നമ്മുടെ സാധാരണ ബാങ്കിങ് ഇടപാടുകളില്‍ അക്കൗണ്ട് ബാലന്‍സ്, കൈമാറ്റ വിവരങ്ങള്‍ തുടങ്ങിയവ അടങ്ങിയ ഒരു ലഡ്ജര്‍ (ഡിജിറ്റലും അല്ലാത്തതും) ബാങ്ക് പരിപാലിക്കുന്നു. ഇതിനായി ബാങ്കില്‍ ഉദ്യോഗസ്ഥരുണ്ട്, വന്‍ കമ്പ്യൂട്ടറുകള്‍ ഉള്‍ക്കൊള്ളുന്ന ശൃംഖലയും ഡാറ്റാസെന്ററും ഉണ്ട്. മാത്രമല്ല പരിപാലനച്ചെലവായി നിങ്ങളില്‍ നിന്നും ഒരു നിശ്ചിതതുക ബാങ്ക് പ്രത്യക്ഷമായോ പരോക്ഷമായോ ഈടാക്കുകയും ചെയ്യുന്നു. ബിറ്റ്‌കോയിനിന്റെ കാര്യത്തിലാകട്ടെ കേന്ദ്രീകൃത സുരക്ഷാനിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ദുഷ്ടലാക്കോടെയുള്ള ഇടപെടലുകളില്‍ നിന്നും ബിറ്റ്‌കോയിന്‍ ശൃംഖലയെ സംരക്ഷിക്കാന്‍ അതിശക്തമായ ക്രിപ്‌റ്റോഗ്രാഫിക് സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ഇതിനു നല്‍കേണ്ടുന്ന വിലയാണ് കമ്പ്യൂട്ടര്‍ വിഭവശേഷി. ബിറ്റ്‌കോയിനിന്റെ കാര്യത്തില്‍ കേന്ദ്രീകൃത സ്ഥാപനമോ വ്യക്തിയോ ഇല്ല. ഇടപാടു വിവരങ്ങള്‍ ബിറ്റ്‌കോയിന്‍ ശൃംഖലയിലുള്ള എല്ലാ കമ്പ്യൂട്ടറുകളിലേക്കും അക്കൗണ്ടിങിനായി അയയ്ക്കപ്പെടുന്നു. ഇവിടെ ഇടപാട് വിവരങ്ങള്‍ രേഖപ്പെടുത്തി വെയ്ക്കാന്‍ ബ്ലോക്ക്‌ചെയിന്‍ എന്നു വിളിക്കപ്പെടുന്ന പബ്ലിക് ഇലക്ട്രോണിക് ലഡ്ജര്‍ ആണ് ഉപയോഗപ്പെടുത്തുന്നത്. ഈ ബ്ലോക്ക്‌ചെയിനിനെ അടിസ്ഥാനമാക്കിയാണ് ബിറ്റ്‌കോയിന്‍ ശൃംഖലയുടെ നിലനില്‍പ്പ് തന്നെ. പൂര്‍ത്തിയാക്കപ്പെട്ട എല്ലാ ബിറ്റ്‌കോയിന്‍ വിനിമയ വിവരങ്ങളും ഈ ലഡ്ജറില്‍ ആലേഖനം ചെയ്യപ്പെടുന്നു. ഇതിലൂടെ ബിറ്റ്‌കോയിന്‍ പണസഞ്ചികള്‍ക്ക് ചെലവാക്കാന്‍ എത്ര നാണയങ്ങള്‍ ബാക്കിയുണ്ട് എന്ന കണക്ക് ലഭിക്കുന്നു. കണക്കുകള്‍ രേഖപ്പെടുത്താന്‍ മൂന്നാം കക്ഷി ഇല്ലാത്തതിനാല്‍ ഈ കണക്കു പുസ്തകം പരിപാലിക്കാനുള്ള കൂട്ടൂത്തരവാദിത്തം ബിറ്റ്‌കോയിന്‍ ശൃംഖലയില്‍ ഉള്ളവര്‍ക്കാണ്. ശരാശരി ഓരോ പത്തു മിനിട്ടിലും ബിറ്റ്‌കോയിന്‍ ബ്ലോക്ക്‌ചെയിനില്‍ ഒരു പുതിയ ബ്ലോക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനനുസരിച്ച് നാണയങ്ങള്‍ മാര്‍ക്കറ്റില്‍ എത്തുന്നു. ബിറ്റ്‌കോയിനിന് പിന്നിലെ മസ്തിഷ്‌കം ആരുടെ തലയില്‍ ഉദിച്ച ആശയമാണ് ഈ ബിറ്റ്‌കോയിന്‍? ക്രിപ്‌റ്റോകോയിന്‍ ഒരു പുതിയ ആശയമല്ല. പക്ഷേ, ഏട്ടിലെ പശുവിനെ പുല്ലു തിന്നുന്ന രൂപത്തിലാക്കിയതിന്റെ മുഴുവന്‍ ക്രഡിറ്റും സതോഷി നക്കാമൊട്ടോ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഏതോ ഒരു വ്യക്തിക്കോ സംഘത്തിനോ ആണ്. 2008 ല്‍ സതാഷി ബിറ്റ്‌കോയിന്‍ പ്രോട്ടോക്കോള്‍ അവതരിപ്പിക്കുകയും 2009 ല്‍ അത് നിലവില്‍ വരികയും ചെയ്തു. ബിറ്റ്‌കോയിന്‍ പ്രോട്ടോക്കോളും അനുബന്ധ സോഫ്റ്റ്‌വേറുകളും നിര്‍മ്മിച്ച് കൂടുതല്‍ വികസനത്തിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി, 2011 ല്‍ താനാരാണെന്ന് ഒരു സൂചന പോലും നല്‍കാതെ സതോഷി നക്കാമോട്ടോ ബിറ്റ്‌കോയിന്‍ ലോകത്തുനിന്ന് പൊടുന്നനെ അപ്രത്യക്ഷനായി. യഥാര്‍ത്ഥത്തില്‍ ആരാണ് ഈ സതോഷി എന്ന് ദി ന്യൂയോര്‍ക്കര്‍, ഫാസ്റ്റ് കമ്പനി തുടങ്ങിയ മാധ്യമസ്ഥാപനങ്ങള്‍ കാര്യമായി അന്വേഷണം നടത്തിയെങ്കിലും കൃത്യമായ ഉത്തരം കണ്ടെത്താനായില്ല. ജപ്പാനീസ് ഗണിത ശാസ്ത്രജ്ഞനും കമ്പ്യൂട്ടര്‍ എഞ്ചിനീയറും സാമ്പത്തിക ശാസ്ത്രജ്ഞനുമെല്ലാമായ ഷിനിച്ചി മൊചിസുകി അല്ലാതെ മറ്റാരുമാകാന്‍ വഴിയില്ല ഈ സതോഷി എന്ന് 'ഹൈപ്പര്‍ ടെക്സ്റ്റ്' ന്റെ പിതാവായ ടെഡ് നെല്‍സണ്‍ വിശ്വസിക്കുന്നു. ഇതിനു വ്യക്തമായ ഒരു തെളിവൊന്നും അദ്ദേഹം നല്‍കുന്നില്ല. തന്റെ കണ്ടെത്തലുകള്‍ പരസ്യപ്പെടുത്തി ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൊതുസമൂഹത്തിനു നല്‍കിയതിനു ശേഷം പിന്‍വാങ്ങുന്ന മൊചിസുകിയുടെ സ്വഭാവ സവിശേഷതകള്‍ സതോഷിയുമായി കൃത്യമായി ചേര്‍ന്നു നില്‍ക്കുന്നതാണെന്ന് ടെഡ് നെല്‍സണ്‍ അഭിപ്രായപ്പെടുന്നു. ബിറ്റ്‌കോയിന്‍ എന്ന ആശയം വെറുമൊരു ഗണിതശാസ്ത്രജ്ഞന്റെയോ കമ്പ്യൂട്ടര്‍ എഞ്ചിനീയറുടേയോ മാത്രം തലയില്‍ നില്‍ക്കുന്നതല്ല. സാമ്പത്തിക സാമൂഹിക മാനവിക വിഷയങ്ങളില്‍കൂടി അസാധാരണമായ ഉള്‍ക്കാഴ്ച്ചയുള്ള ഒരാള്‍ക്ക് മാത്രമേ ഇതിനു കഴിയൂ എന്നതും ഈ നിഗമനങ്ങള്‍ക്ക് അടിവരയിടുന്നു. മാത്രവുമല്ല, ഈ ഒരു ആശയം പുറംലോകവുമായി അര്‍ത്ഥശങ്കയ്ക്കിടനല്‍കാത്ത വിധം ചര്‍ച്ചചെയ്യാന്‍ ഇംഗ്ലീഷ് ഭാഷയില്‍ നല്ല പരിജ്ഞാനം ആവശ്യമാണ്. മൊചിസുകി ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്ന ചുരുക്കം ജപ്പാന്‍കാരില്‍ ഒരാളുമാണ്. പക്ഷേ മൊചിസുകി ഇത് നിഷേധിച്ചിട്ടുണ്ട് എന്നതിനാല്‍ ബിറ്റ്‌കോയിനിന്റെ പിതാവ് ഇന്നും സതോഷി എന്ന അപരനാമത്തിനു പിന്നില്‍ മറഞ്ഞു നില്‍ക്കുന്നു. ബിറ്റ്‌കോയിനും സാധാരണ കറന്‍സിയും നിലവിലെ നാണയ സംവിധാനങ്ങളിലെല്ലാം കറന്‍സിയുടെ മൂല്യം ഒരു കേന്ദ്രീകൃത സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ്. ഉദാഹരണത്തിന് നമ്മുടെ കറന്‍സിയുടെ മൂല്യവും വിതരണവുമെല്ലാം റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. ഇത്തരത്തിലുള്ള കേന്ദ്രീകൃത നിയന്ത്രണ സംവിധാനത്തില്‍ ഉപഭോക്താക്കള്‍ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത എപ്പോഴുമുണ്ട്. മാത്രവുമല്ല, കള്ളപ്പണം ഈ നാണയ സംവിധാനത്തിന് വലിയൊരു വെല്ലുവിളിയുമാണ്. ഇവിടെയാണ് ബിറ്റ്‌കോയിനിന്റെ പ്രസക്തി. ഒരു വ്യക്തിക്കും ബിറ്റ്‌കോയിന്‍ സംവിധാനത്തെ ദോഷകരമാം വിധം ചൂഷണം ചെയ്യാനാകില്ല. വ്യാജനാണയങ്ങളുടെ നിര്‍മ്മാണവും അസാധ്യം. ഇതര നാണയവ്യവസ്ഥകളില്‍ നിന്നും വ്യത്യസ്തമായി പരമാവധി എത്ര ബിറ്റ്‌കോയിനുകള്‍ വിപണിയിലെത്താമെന്നതിന് കൃത്യമായ കണക്കുമുണ്ട്. 210 ലക്ഷം ബിറ്റ്‌കോയിനുകള്‍ മുന്‍കൂട്ടി നിശ്ചയിയ്ക്കപ്പെട്ട അനുപാതത്തില്‍ മാത്രമേ വിപണിയിലെത്തുകയുള്ളൂ. ഇത് പണപ്പെരുപ്പം പൂര്‍ണമായിത്തന്നെ ഒഴിവാക്കുന്നു. ബിറ്റ് കോയിന്‍ സുരക്ഷിതമോ? രണ്ടു രീതിയിലാണ് ബിറ്റ്‌കോയിനും ബിറ്റ്‌കോയിന്‍ ശൃംഖലയും സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ആദ്യത്തേത് അതീവ സുരക്ഷിതമായ ക്രിപ്‌റ്റോഗ്രാഫിക് സാങ്കേതികവിദ്യ വഴി. ഇതു പ്രകാരം ചെലവാക്കാനും സൂക്ഷിക്കാനുമുള്ള പൂര്‍ണ്ണ അവകാശം ബിറ്റ്‌കോയിന്‍ ഉടമയില്‍ മാത്രം നിക്ഷിപ്തമാക്കിയിരിക്കുന്നു . രണ്ടാമത്തേത് ബ്ലോക്ക്‌ചെയിന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബിറ്റ്‌കോയിന്‍ വിനിമയ കണക്കുപുസ്തകം. അതായത് പൂര്‍ത്തിയാക്കപ്പെട്ട എല്ലാ ബിറ്റ്‌കോയിന്‍ വിനിമയങ്ങളുടേയും വിവരങ്ങള്‍ ക്രോഡീകരിച്ചു വെച്ചിട്ടുള്ള ഒരു രജിസ്റ്ററാണ് ബ്ലോക്ക്‌ചെയിന്‍ . ഇവിടെയും സാധാരണ ബാങ്കിങ് സംവിധാനത്തിലെ പാളിച്ചകളിലേയ്ക്ക് ഒന്നു കണ്ണോടിക്കുന്നത് ബ്ലോക്ക് ചെയിനിന്റെ പ്രസക്തി എന്താണെന്നറിയാന്‍ സഹായകമാകും. സാധാരണ ബാങ്കിങ് സംവിധാനത്തില്‍ അക്കൗണ്ടില്‍ ഉള്ളതിലും കൂടുതല്‍ തുക പിന്‍വലിക്കുക. അക്കൗണ്ടില്‍ ഇല്ലാത്ത പണത്തിനു ചെക്ക് നല്‍കുക തുടങ്ങിയ പിഴവുകള്‍ ഒഴിവാക്കാന്‍ ബാങ്കുകള്‍ കേന്ദ്രീകൃത കണക്കുപുസ്തകങ്ങള്‍ ഉപയോഗിക്കുന്നു. എന്നിരുന്നാലും നമ്മള്‍ വിശ്വാസമില്ലാത്തവരില്‍ നിന്നും ചെക്കുകള്‍ സ്വീകരിക്കാറില്ല. ബൗണ്‍സ് ചെയ്യുമോ എന്ന ഭയം തന്നെ കാരണം. മാത്രവുമല്ല ബാങ്ക് ഉദ്യോഗസ്ഥരുടെ തെറ്റായ രീതിയിലുള്ള ഇടപെടലുകളും പണം നഷ്ടപ്പെടുത്തിയേക്കാം. ഇതെല്ലാം ബിറ്റ്‌കോയിന്‍ നാണയ വ്യവസ്ഥയില്‍ ഒഴിവാക്കപ്പെട്ടിരിയ്ക്കുന്നു. എല്ലാ ബിറ്റ്‌കോയിന്‍ ഇടപാടുകളേയും ക്രോഡീകരിച്ച് ക്രമാനുസൃതം പരസ്പരം ബന്ധിപ്പിച്ച് മണിച്ചിത്രത്താഴിട്ട് പൂട്ടി സുരക്ഷിതമാക്കിയ ഒരു പൊതു കണക്കുപുസ്തകമാണ് ബിറ്റ്‌കോയിന്‍ ബ്ലോക്ക് ചെയിന്‍ . ഇത്തരത്തില്‍ ബിറ്റ്‌കോയിന്‍ ബ്ലോക്കുകള്‍ ഉണ്ടാക്കി കണക്കു പുസ്തകത്തെ പുതുക്കുന്ന ജോലി ബിറ്റ് കോയിന്‍ ഖനനം എന്ന പേരില്‍ അറിയപ്പെടുന്നു. ഇതിനു ബിറ്റ്‌കോയിന്‍ കമ്യൂണിറ്റി പ്രതിഫലമായി ബിറ്റ്‌കോയിനുകള്‍ നല്‍കുന്നു. ഇത്തരത്തില്‍ നല്‍കുന്ന പ്രതിഫലമാണ് ബിറ്റ്‌കോയിന്‍ ശൃംഖലയിലേയ്ക്ക് എത്തിച്ചേരുന്ന പുതിയ നാണയങ്ങള്‍ (മുന്‍പേ സൂചിപ്പിച്ച 210 ലക്ഷം നാണയങ്ങള്‍ എന്ന സംഖ്യയില്‍ നിന്നാണ് ഇത് കുറയുന്നത്). 210 ലക്ഷം എന്ന സൂചിക എത്തിക്കഴിഞ്ഞാല്‍ പിന്നെ പുതിയ ബിറ്റ്‌കോയിനുകള്‍ ഖനനം ചെയ്‌തെടുക്കാനാകില്ല. കണക്കുകള്‍ പ്രകാരം ഈ മാന്ത്രികസംഖ്യയിലെത്താന്‍ 2140 വരെ കാത്തിരിയ്ക്കണം. 210 ലക്ഷം നാണയങ്ങളും മാര്‍ക്കറ്റില്‍ എത്തിക്കഴിഞ്ഞാല്‍ കണക്കു പുസ്തകങ്ങള്‍ പുതുക്കുന്നതിന് പ്രതിഫലമായി പുതിയ നാണയങ്ങള്‍ നല്‍കുന്നത് മാറി വിനിമയം നടത്തുന്നവര്‍ കണക്കു പുസ്തകം പുതുക്കുന്നവര്‍ക്ക് അതിന് ഒരു നിശ്ചിത ശതമാനം തുക പ്രതിഫലമായി നല്‍കേണ്ടി വരും. മത്സരം കൂടുതലായതിനാല്‍ ഈ വിനിമയനിരക്കും വളരെ തുച്ഛമായിരിക്കും. എന്താണ് ബിറ്റ്‌കോയിന് മൂല്യം നല്‍കുന്നത് ? ബിറ്റ്‌കോയിനുകളുടെ അടിസ്ഥാനമൂല്യം കമ്പ്യൂട്ടര്‍ കണക്കുകൂട്ടലുകള്‍ക്കാവശ്യമായ വൈദ്യുതിയുടെ വിലയുമായി പ്രത്യക്ഷത്തില്‍ തന്നെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും, അതല്ല എന്നതാണ് വാസ്തവം. ബിറ്റ്‌കോയിനുകളുടെ ലഭ്യത നിയന്ത്രിക്കാനുള്ള സംവിധാനവും ബിറ്റ്‌കോയിന്‍ സിസ്റ്റം മുഴുവനായും സുരക്ഷിതമാക്കുന്നതിന് വേണ്ടിയുള്ള സംവിധാനവും അതിസങ്കീര്‍ണ്ണമായ ക്രിപ്‌റ്റോഗ്രാഫിക് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ഒറ്റരൂപാ നാണയത്തിന്റെ നിര്‍മ്മാണച്ചിലവ് അതിന്റെ മൂല്യത്തേക്കാള്‍ എത്രയോ കൂടുതലായിരിക്കും. ഒരു വസ്തുവിന്റെ ലഭ്യതക്കുറവ് അതിന്റെ വിപണി മൂല്യത്തെ സ്വാധീനിക്കാമെങ്കിലും അതിന്റെ സ്വീകാര്യതയും ഉപയോഗവുമാണ് യഥാര്‍ത്ഥത്തില്‍ വില നിശ്ചയിക്കുന്നത്. ഇവിടെ നാണയത്തിന്റെ മൂല്ല്യം മറ്റു പല ഘടകങ്ങളെയും വിപണിയിലെ അതിന്റെ സ്വീകാര്യതയെയും ആശ്രയിച്ചിരിക്കുന്നു. ബിറ്റ്‌കോയിനിന്റെയും സ്ഥിതി ഇതു തന്നെ. വിപണിയില്‍ ബിറ്റ്‌കോയിന് സ്വീകാര്യത ലഭിക്കുകയും കൂടുതല്‍ സ്ഥാപനങ്ങള്‍ തങ്ങളുടെ സേവനങ്ങള്‍ക്ക് പകരമായി ബിറ്റ്‌കോയിന്‍ ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ ഇതര കറന്‍സികളെപ്പോലെയോ ഒരുപക്ഷേ അതിലധികമോ സ്ഥിരത ബിറ്റ്‌കോയിന് ലഭിച്ചേക്കാം. ബിറ്റ്‌കോയിന്‍ സോഫ്റ്റ്‌വേര്‍ യൂ ടോറന്റ്, ബിറ്റ് ടോറന്റ് തുടങ്ങിയ ആപ്ലിക്കേഷനുകളെപ്പോലെ പീര്‍ ടു പീര്‍ പ്രോട്ടോക്കോളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സൗജന്യ സ്വതന്ത്ര സോഫ്റ്റ്‌വേറാണ് ബിറ്റ്‌കോയിന്‍ അപ്ലിക്കേഷന്‍. വിന്‍ഡോസ്, ലിനക്‌സ്, മാക്ക്, ബ്ലാക്ക്‌ബെറി, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ബിറ്റ്‌കോയിന്‍ സോഫ്റ്റ്‌വേറുകള്‍ ലഭ്യമാണ്. ബിറ്റ്‌കോയിനുകള്‍ സുരക്ഷിതമായി സൂക്ഷിച്ചുവെയ്ക്കുന്ന പണസഞ്ചിയാണ് ബിറ്റ്‌കോയിന്‍ വാലറ്റ് എന്നപേരില്‍ അറിയപ്പെടുന്ന ബിറ്റ്‌കോയിന്‍ സോഫ്റ്റ്‌വേറുകള്‍. ഓരോ പണസഞ്ചിക്കും ഈമെയില്‍ പോലെ തനതായ ഒരു വിലാസം ഉണ്ടായിരിക്കും. ഈ വിലാസത്തിലേക്ക് മറ്റു ബിറ്റ്‌കോയിന്‍ ഉപഭോക്താക്കള്‍ക്ക് പണം അയയ്ക്കാം. ഈമെയില്‍ അക്കൗണ്ടിനെപ്പോലെ തന്നെ പാസ്‌വേഡ് ബിറ്റ്‌കോയിന്‍ വാലറ്റ് ഉടമയ്ക്ക് സ്വന്തം. സോഫ്റ്റ്‌വേര്‍ വാലറ്റ്, മൊബൈല്‍ വാലറ്റ്, വെബ് വാലറ്റ് എന്നിങ്ങനെ മൂന്നു തരത്തിലുള്ള ബിറ്റ്‌കോയിന്‍ വാലറ്റുകളാണ് നിലവിലുള്ളത്. സോഫ്റ്റ്‌വേര്‍ വാലറ്റുകള്‍ വിന്‍ഡോസ്, മാക്, ലിനക്‌സ് തുടങ്ങിയ ഡസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാവുന്നതും, മൊബൈല്‍ വാലറ്റുകള്‍ ആന്‍ഡ്രോയ്ഡ്, ബ്ലാക്ക്‌ബെറി തുടങ്ങിയ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്നതുമാണ്. ക്യു ആര്‍ കോഡ്, എന്‍ എഫ് സി സാങ്കേതികവിദ്യകളുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ മൊബൈല്‍ വാലറ്റുകള്‍ ഇപ്പോള്‍ കൂടുതല്‍ പ്രചാരത്തിലുണ്ട്. മൂന്നാംകക്ഷികള്‍ ഹോസ്റ്റ് ചെയ്തിരിയ്ക്കുന്ന വെബ്‌സൈറ്റ് അപ്ലിക്കേഷനുകള്‍ മൊബൈല്‍ വാലറ്റുകളായി പ്രവര്‍ത്തിക്കുന്നു. നാം ഗൂഗിള്‍ , യാഹൂ തുടങ്ങിയവ നല്‍കുന്ന സൗജന്യ ഈമെയില്‍ സേവനം ഉപയോഗിക്കുന്നതുപോലെ വെബ്ബ് അടിസ്ഥാനത്തിലുള്ള ബിറ്റ്‌കോയിന്‍ വാലറ്റ് സേവനങ്ങള്‍ നല്‍കുന്ന വെബ് സൈറ്റുകളും ഉണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട് കാര്യം വിശ്വസനീയതയാണ്. ബിറ്റ്‌കോയിന്‍ വാലറ്റ് നഷ്ടപ്പെട്ടാല്‍ അത് വീണ്ടെടുക്കുക അസാധ്യം. വാലറ്റ് നഷ്ടമാവുകയോ, പാസ്‌വേഡ് മറന്നുപോവുകയോ ചെയ്താല്‍ വാലറ്റിലെ പണവും നഷ്ടമാകും. പക്ഷേ ഇവിടെ നഷ്ടമായ ബിറ്റ്‌കോയിനുകള്‍ ഉടമസ്ഥന്റെ വാലറ്റ് കീ ഇല്ലാതെ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല എന്നതാണ് വ്യത്യാസം. ഇതിനു പുറമേ ഫുള്‍ ബിറ്റ്‌കോയിന്‍ ക്ലയന്റ് എന്നറിയപ്പെടുന്ന ബിറ്റ്‌കോയിന്‍ സോഫ്റ്റ്‌വേര്‍ ഡൗണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്കും ബിറ്റ്‌കോയിന്‍ ശൃംഖലയുടെ ഭാഗഭാക്കാകാം. അതായത് മുഴുവന്‍ ബിറ്റ്‌കോയിന്‍ ബ്ലോക്ക് ചെയിനും നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടുകയും അവ തത്സമയം പുതുക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ടോറന്റ് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മറ്റുള്ളവര്‍ക്കായി സീഡ് ചെയ്യുന്നതുപോലെയുള്ള ഒരു സേവനമാണ് ഇത്. ബിറ്റ്‌കോയിന്‍ നെറ്റ്‌വര്‍ക്കിന്റെ നിലനില്‍പ്പിന് (വിനിമയങ്ങള്‍ പരിശോധിക്കുന്നതിനും പുതുക്കുന്നതിനും) ഇത്തരം ഫുള്‍ ബിറ്റ്‌കോയിന്‍ ക്ലയന്റുകള്‍ അത്യാവശ്യമാണ്. ഇപ്പോള്‍ ആറൂ ഗിഗാ ബൈറ്റിലധികം വരും ബ്ലോക്ക് ചെയിന്‍ ഡാറ്റാബേസിന്റെ വലിപ്പം. ഇത് അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇന്റര്‍നെറ്റില്‍ നിന്നും ഇത്രയധികം ഡാറ്റ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ വിഷമിക്കുന്നവര്‍ക്കായി ഡാറ്റ ഡിവിഡി രൂപത്തിലും ലഭ്യമാണ്. ബിറ്റ്‌കോയിന്‍ പേപ്പര്‍ വാലറ്റ് പല കാരണങ്ങളാല്‍ ബിറ്റ്‌കോയിനുകള്‍ കമ്പ്യൂട്ടറുകള്‍ക്കു പുറമേ കടലാസില്‍ മുദ്രണം ചെയ്തു സൂക്ഷിക്കുന്നവരും ഉണ്ട്. കമ്പ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്‌കുകള്‍ എപ്പോള്‍ വേണമെങ്കില്‍ തകരാറിലാകാം. ഇതു ബിറ്റ്‌കോയിനുകള്‍ നഷ്ടപ്പെട്ടുപോകാന്‍ ഇടയാക്കും. കടലാസില്‍ പ്രിന്റ് ചെയ്‌തെടുക്കുന്ന ബിറ്റ് കോയിനുകള്‍ ഒരു ബാക്കപ്പ് ആയി ഉപകരിക്കുന്നു. ഇത് കൂടുതല്‍ സുരക്ഷിതത്വവും നല്‍കുന്നു. ആര്‍മറി ( Armory ) എന്ന ബിറ്റ് കോയിന്‍ വാലറ്റ് അപ്ലിക്കേഷന്‍ ഇത്തരത്തില്‍ പേപ്പര്‍ ബാക്കപ്പ് ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഒന്നാണ്. ആര്‍മറി അപ്ലിക്കേഷന്‍ വഴി ഇതിലെ റൂട്ട് കീയും ചെയിന്‍ കോഡും ഉപയോഗിച്ച് വാലറ്റ് വീണ്ടെടുക്കാവുന്നതാണ്. ക്യു ആര്‍ കോഡ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്തും വാലറ്റ് മൊബൈല്‍ അപ്ലിക്കേഷനുകളില്‍ ഉപയോഗിക്കാവുന്നതാണ്. ഓര്‍മ്മിക്കുക പേപ്പര്‍ വാലറ്റ് എന്നത് നിങ്ങളുടെ ഈ മെയില്‍ അക്കൗണ്ടിന്റെ പാസ്‌വേഡ് പേപ്പറില്‍ എഴുതി സൂക്ഷിക്കുന്നതിനു തുല്ല്യമാണ്. നഷ്ടപ്പെട്ടാല്‍ ആര്‍ക്കും ഇതുപയോഗിച്ച് വാലറ്റിലുള്ള ബിറ്റ്‌കോയിനുകള്‍ സ്വന്തമാക്കാം. ക്യു ആര്‍ കോഡ് ബിറ്റ്‌കോയിന്‍ സ്വീകരിയ്ക്കുന്ന സ്ഥാപനങ്ങളെല്ലാം അവരുടെ വാലറ്റ് അഡ്രസ്സ് ക്യു ആര്‍ കോഡ് ആക്കി പ്രദര്‍ശിപ്പിക്കാറുണ്ട്. മൊബൈല്‍ വാലറ്റ് അപ്ലിക്കേഷനുകളിലൂടെ ഈ ക്യു ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് പ്രസ്തുത അക്കൗണ്ടിലേയ്ക്ക് ബിറ്റ്‌കോയിനുകള്‍ നിക്ഷേപിക്കാവുന്നതാണ്. ബിറ്റ് കോയിന്‍ എങ്ങിനെയെല്ലാം നേടാം? മൂന്നു വിധത്തില്‍ ബിറ്റ്‌കോയിന്‍ സ്വന്തമാക്കാം. നിങ്ങളുടെ കയ്യിലുള്ള കറന്‍സിയുമായി ബിറ്റ്‌കോയിന്‍ വിപണി വിലയില്‍ മാറ്റിയെടുക്കാം, വിദേശ കറന്‍സികള്‍ എക്‌ചേഞ്ച് ചെയ്യുന്നതുപോലെ. മറ്റൊന്ന് നിങ്ങളുടെ കൈവശമുള്ള എന്തെങ്കിലും വസ്തുക്കള്‍ക്കോ സേവനത്തിനോ പകരമായി ബിറ്റ്‌കോയിന്‍ സ്വീകരിക്കാം. അതുമല്ലെങ്കില്‍ ഒരു ബിറ്റ്‌കോയിന്‍ ഖനി തൊഴിലാളിയോ മുതലാളിയോ ആയി ഖനനം ചെയ്തും എടുക്കാം. ബിറ്റ് കോയിന്‍ സൗജന്യമായി ലഭിക്കാന്‍ പണം ആരെങ്കിലും വെറുതേ തരുമോ? സംശയിയ്‌ക്കേണ്ട ബിറ്റ്‌കോയിന്‍ സൗജന്യമായും നേടാം. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക, സര്‍വ്വേകള്‍ പൂരിപ്പിക്കുക, പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുക, സോഷ്യല്‍ മീഡിയായില്‍ ഷെയര്‍ ചെയ്യുക തുടങ്ങിയവയ്ക്ക് പ്രതിഫലമായി പല സൈറ്റുകളും ബിറ്റ്‌കോയിന്‍ പ്രതിഫലമായിനല്‍കുന്നു. ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച് പ്രാദേശിക കറന്‍സികളുമായി ബിറ്റ് കോയിനുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യുവാനുള്ള സൗകര്യം നല്‍കുന്ന അനേകം വെബ്‌സൈറ്റുകള്‍ നിലവിലുണ്ട്. ഇവിടെ നിങ്ങള്‍ക്ക് ബാങ്ക് ട്രാന്‍സ്ഫര്‍, ക്രഡിറ്റ്/ ഡബിറ്റ് കാര്‍ഡ് തുടങ്ങിയവ ഉപയോഗിച്ച് ബിറ്റ്‌കോയിനുകള്‍ വാങ്ങാവുന്നതാണ്. ബിറ്റ്‌കോയിന്‍ യു ആര്‍ ഐ വെബ് സൈറ്റുകള്‍ ബിറ്റ്‌കോയിന്‍ വാലറ്റ് വിലാസവും സ്വീകരിക്കേണ്ട തുകയും മറ്റു വിവരങ്ങളും ക്ലിക്ക് ചെയ്യാവുന്ന തരത്തിലുള്ള ലിങ്കുകളാക്കി മാറ്റി പരസ്യപ്പെടുത്താറുണ്ട്. അതായത് ബിറ്റ്‌കോയിന്‍ പണമായി നല്‍കിക്കൊണ്ടുള്ള ഒരു സേവനം സ്വീകരിക്കുന്നതിന് ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതി. തുടര്‍ന്ന് കമ്പ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന വാലറ്റ് അപ്ലിക്കേഷന്‍ തുറക്കുകയും രെപവറ്റ് കീ ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യാവുന്നതുമാണ്. ബിറ്റ് കോയിന്‍ പണമായി സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ ബിറ്റ് കോയിന്‍ കൈവശമുണ്ടോ ചെലവാക്കാന്‍ വിഷമമില്ല. അനേകം ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ പണത്തിനു പകരമായി ബിറ്റ്‌കോയിന്‍ സ്വീകരിക്കുന്നുണ്ട്. വേര്‍ഡ്പ്രസ്, റെഡ്ഡിറ്റ്, നേം ചീപ്പ് തുടങ്ങിയവ അതില്‍ ചിലതു മാത്രം. ബിറ്റ്‌കോയിനെ ആമസോണ്‍, ഐട്യൂണ്‍സ്, എക്‌സ് ബോക്‌സ് ഗിഫ്റ്റ് കാര്‍ഡുകളാക്കി മാറ്റുന്ന സേവനങ്ങളും ലഭ്യമാണ്. ബിറ്റ്കോയിനുകളെ കുറിച്ച് സാമാന്യമായി മനസ്സിലാക്കാനുള്ള വിവരങ്ങള്‍ ഇത്രയുമാണ്.