aap delhi latest
ന്യൂഡല്‍ഹി : ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ വസതിയില്‍ ആറ് ദിവസമായി കുത്തിയിരിപ്പ് സമരം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്തുണയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയനടക്കം നാല് മുഖ്യമന്ത്രിമാര്‍. ചന്ദ്ര ബാബു നായിഡു , മമത ബാനര്‍ജി , എച്ച്‌ ഡി കുമാരസ്വാമി എന്നിവരാണ് പിണറായിക്കൊപ്പമുള്ളത്. കെജ്രിവാളിന്റെ  വസതിയില്‍ എത്തിയാണ് നാല്‍വര്‍ സംഘം പിന്തുണയറിയിച്ചത്. സംഘം കെജ്രിവാളിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തുകയാണ്. ലെഫ്. ഗവര്‍ണറെ കാണാനും മുഖ്യമന്ത്രിമാര്‍ അനുമതി തേടിയിട്ടുണ്ട്. കെജ്രിവാള്‍ വീട്ടിലെത്തി മുഖ്യമന്ത്രിമാരെ കാണാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ കെജ്രിവാളിനെ കാണാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അനുമതി നിഷേധിച്ചിരുന്നു. നീതി ആയോഗിന്റെ യോഗത്തിന് ഡല്‍ഹിയിലെത്തിയപ്പോഴാണ് മമത കെജ്രിവാളിനെ കാണാന്‍ അനുമതി ചോദിച്ചത്. ലെഫ്റ്റനന്‍റ് ഗവര്‍ണറായിരുന്നു അനുമതി നിഷേധിച്ചത്. തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്ക് അര്‍ഹതപ്പെട്ട ബഹുമാനം നല്‍കണമെന്നും കേന്ദ്രം ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കാന്‍ രംഗത്ത് വരണമെന്നുമായിരുന്നു മമത ആവശ്യപ്പെട്ടത്. സമരം തുടരുമ്പോഴും ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍. സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നാളെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച്‌ നടത്താനും തീരുമാനിച്ചിട്ടുണ്ട്. തീരുമാനമെടുക്കാതെ മുന്നോട്ട് പോകുന്ന ലെഫ്റ്റനന്റ് ഗവര്‍ണറെയും കേന്ദ്ര സര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കാന്‍ സമരം വ്യാപിപ്പിക്കാനാണ് ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. വിവിധ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതിനോടൊപ്പം വീടുകള്‍ കയറി ആളുകളുടെ ഒപ്പ് ശേഖരണവും നടത്തും. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അയക്കുന്ന കത്തിലേക്കാണ് ഒപ്പുകള്‍ ശേഖരിക്കുന്നത്. ഇതിന് പുറമെ നാളെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തുമെന്നും പാര്‍ട്ടി അറിയിച്ചിട്ടുണ്ട്. നാലുമാസമായി ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, റേഷനടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിച്ചു നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കുക, എന്നീ ആവശ്യങ്ങളനുയച്ചാണ് ധര്‍ണ നടക്കുന്നത്.
RECENT POSTS
Copyright © . All rights reserved