Actress Sridevi
കുഞ്ചറിയാ മാത്യൂ ഒത്തിരിയേറെ ദുരൂഹതകളും നിഗൂഢതകളും ഒളിപ്പിച്ചാണ് ബോളിവുഡിലെ ഏക്കാലത്തെയും നിത്യഹരിത നായികയും ലേഡിസൂപ്പര്‍സ്റ്റാറുമായി അറിയിപ്പെടുന്ന ശ്രീദേവി മരണത്തിലേക്ക് നടന്നുപോയത്. എന്നാല്‍ ശ്രീദേവിയുടെ ജീവന്‍ വലിയൊരു തുകയ്ക്ക് ഇന്‍ഷൂര്‍ ചെയ്തിരുന്നു എന്നാണ് സിനിമാ മേഖലയില്‍ നിന്നും കേള്‍ക്കുന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ശ്രീദേവിയുടെ പേരിലുള്ള ഒരു ഇന്‍ഷൂറന്‍സ് പോളിസി തന്നെ 240 കോടിയോളം രൂപയുടേതായിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ആസ്ഥാനമായുള്ള കമ്പനിയില്‍ നിന്നായിരുന്നു പോളിസി എടുത്തിരുന്നത്. ഗള്‍ഫില്‍ വെച്ച് മരിച്ചാല്‍ മാത്രമെ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളുവെന്ന് വ്യവസ്ഥ പോളിസിയില്‍ ഉള്ളതായി പറയപ്പെടുന്നു. ശ്രീദേവിയുടെ മരണവും വലിയ തുകയ്ക്കുള്ള ഇന്‍ഷൂറന്‍സ് പോളിസിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് ആക്ഷേപം. ഈ ആരോപണങ്ങള്‍ ഉന്നയിച്ച് ശ്രീദേവിയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സിനിമാ മേഖലയില്‍ നിന്നുള്ള സുനില്‍ സിങ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തള്ളി. ശ്രീദേവിയുടെ പേരില്‍ 240 കോടി രൂപയുടെ ഇന്‍ഷൂറന്‍സ് പോളിസിയുണ്ടെന്നും യുഎഇയില്‍ വെച്ച് മരണപ്പെട്ടാല്‍ മാത്രമെ ഈ തുക ലഭിക്കുകയുള്ളുവെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ വികാസ് സിങ് സുപ്രീം കോടതിയെ അറിയിച്ചു. ശ്രീദേവി ദുബായിലെ ആഢംബര ഹോട്ടലിന്റെ ബാത്ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു. ഫെബ്രുവരി 24നാണ് ശ്രീദേവിയുടെ മരണം. എന്തായാലും ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ ആരോപണങ്ങള്‍ തെളിയിക്കുന്നത് തങ്ങളുടെ പ്രിയ താരത്തിന്റെ മരണത്തില്‍ ബോളിവുഡിന് സംശയങ്ങള്‍ ഉണ്ട് എന്നതാണ്.
അകാലത്തില്‍ പൊലിഞ്ഞ ബോളിവുഡിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയുടെ ജീവിതം സിനിമയാകുന്നു. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിദ്യാ ബാലനായിരിക്കും ശ്രീദേവിയുടെ വേഷത്തിലെത്തുക. സിനിമയില്‍ ശ്രീദേവിയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വിദ്യയെ സമീപിച്ചതായി സംവിധായകന്‍ ഹന്‍സല്‍ മേഹ്ത അറിയിച്ചു. ശ്രീദേവിയെ നായികയാക്കി ഹന്‍സല്‍ മേഹ്ത പുതിയ ചിത്രം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് ദുബായില്‍ വെച്ചുണ്ടായ അപകടത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ മരണപ്പെടുന്നത്. സിനിമാ ലോകത്തിന് തീരാനഷ്ടമായ മരണം അനാഥമാക്കിയത് അണയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഒരുപിടി ചിത്രങ്ങള്‍ കൂടിയാണ്. സിനിമയുമായി ബന്ധപ്പെട്ട് വിദ്യാ ബാലന്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ശ്രീദേവിക്കുള്ള സമര്‍പ്പണമായിരിക്കും പുതിയ സിനിമയെന്ന് സംവിധായകന്‍ ഹന്‍സല്‍ വ്യക്തമാക്കി. സിനിമയില്‍ ആരോക്കെ കഥാപാത്രങ്ങള്‍ ആവണമെന്നത് സംബന്ധിച്ച് തന്റെ മനസ്സില്‍ വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോളിവുഡ് ലോകം ഇപ്പോഴും ശ്രീദേവി വിയോഗത്തില്‍ നിന്നുണ്ടായ നടുക്കത്തില്‍ നിന്ന് മോചിതമായിട്ടില്ല. ബോളിവുഡിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ ലേഡിയുടെ മരണത്തില്‍ അത്രയും ദുഖിതരാണ് സിനിമാ ലോകം. ഹിന്ദിയിലും തമിഴിലും മലയാളത്തിലും തെലുങ്കിലും തുടങ്ങി നിരവധി ഭാഷകളില്‍ അഭിനയ മികവ് കാണിച്ച ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ അഭിമാന താരം ശ്രീദേവിയുടെ ജീവിതം സിനിമയാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. രാംഗോപാല്‍ വര്‍മ്മയാണ് ശ്രീദേവിയുടെ ജീവിതം സിനിമയാക്കുന്നതെന്നും വാര്‍ത്തകളുണ്ട്. ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയോട് അടുത്തു നില്‍ക്കുന്ന കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം സിനിമ അടുത്തു തന്നെ ആരംഭിക്കുമെന്നാണ് കരുതുന്നത്. ശ്രീദേവിയും രാംഗോപാല്‍ വര്‍മ്മയും ഒരു തെലുങ്ക് ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ശ്രീദേവിയുടെ മരണത്തില്‍ അനുശോചിച്ച് രാംഗോപാല്‍ വര്‍മ്മ എഴുതിയ കുറിപ്പ് നവ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. 'ഒന്നെനിക്കറിയാം മുന്‍പൊരിക്കലുമില്ലാത്ത വിധത്തില്‍ ഇപ്പോഴാണ് അവര്‍ സമാധാനപൂര്‍ണമായി കിടക്കുന്നതെന്ന് ശക്തിയായി ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തില്‍ ആദ്യമായി സമാധാനവും ശാന്തിയും അനുഭവിക്കുന്നത് ഇപ്പോള്‍ മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിന് മുന്‍പ് ക്യാമറയ്ക്ക് മുന്നില്‍ മാത്രമാണ് അങ്ങനെ നിന്നിട്ടുള്ളത്. അതുകൊണ്ട് അവര്‍ക്ക് നിത്യശാന്തി നേരുന്നു' - രാംഗോപാല്‍ വര്‍മ പറഞ്ഞു.
മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍ ഇന്ത്യയുടെ മുഖശ്രീയായി അറിയപ്പെട്ടിരുന്ന ശ്രീദേവിയുടെ ഭൗതികശരീരം ഇന്നലെ മുംബൈയിലെ വിലെപേരന്‍ സേവ സമാജ് ശ്മശാനത്തില്‍ മറവു ചെയ്യപ്പെട്ടതോടുകൂടി ബോളിവുഡില്‍ ഒരു യുഗത്തിന് അന്ത്യമായിരിക്കുകയാണ്. തമിഴ്‌നാട്ടിലെ ശിവകാശിക്കടുത്തുള്ള മിനാംപ്പെട്ടി എന്ന കുഗ്രാമത്തില്‍ നിന്ന് ജന്മസിദ്ധമായി കിട്ടിയ കഴിവിലൂടെ ഇന്ത്യന്‍ സിനിമയുടെ നെറുകയിലേക്ക് നടന്നുകയറിയ ശ്രീദേവിക്ക് പകരം വയ്ക്കാന്‍ മറ്റൊരു പ്രതിഭ ഇന്ത്യന്‍ സിനിമയില്‍ അടുത്ത കാലത്തൊന്നും ഉദയം ചെയ്യുമെന്ന് തോന്നുന്നില്ല. അതുകൊണ്ടാണ് 2013-ല്‍ സിഎന്‍എന്നും ഐബിഎന്നും ഇന്ത്യന്‍ സിനിമ നൂറ് വര്‍ഷം തികച്ചതു പ്രമാണിച്ച് ദേശീയ തലത്തില്‍ നടത്തിയ വോട്ടെടുപ്പില്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നടിയായി ശ്രീദേവിയെ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഡബിള്‍ റോള്‍ ചെയ്തിട്ടുള്ള ശ്രീദേവി ഡബിള്‍ റോളുകളുടെ രാജ്ഞിയായി ആണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യന്‍ സിനിമയുടെ മുഖശ്രീ, ലേഡി സൂപ്പര്‍സ്റ്റാര്‍, ഹാവാ - ഹവായി, ചാന്ദിനി തുടങ്ങിയ നിരവധി പേരുകളില്‍ അറിയപ്പെട്ടിരുന്ന ശ്രീദേവിയുടെ അറിയപ്പെടാത്ത കഥകള്‍ നിരവധിയാണ്. തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ശ്രീദേവിയുടെ സിനിമാ അഭിനയം ആരംഭിക്കുന്നത് ബാലതാരമായിട്ടാണ്. മലയാള സിനിമാ പൂമ്പാറ്റയിലെ ശ്രീദേവിയുടെ അഭിനയം പരക്കെ ശ്രദ്ധിക്കപ്പെടുകയും 1971-ലെ കേരള ഗവണ്‍മെന്റിന്റെ മികച്ച ബാലതാരത്തിന് അര്‍ഹയാക്കപ്പെടുകയും ചെയ്തു. ശ്രീദേവിയുടെ പ്രതിഭ മനസിലാക്കി ആദ്യമായി അവാര്‍ഡ് നല്‍കുന്നത് കേരളമാണ്. ബാലതാരമായി തന്നെ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങി വ്യത്യസ്ത ഭാഷകളില്‍ അഭിനയിച്ച് ഇന്ത്യ മുഴുവന്‍ നിറഞ്ഞുനിന്ന മറ്റൊരു പ്രതിഭ നമുക്ക് ഉണ്ടായിട്ടില്ല. 1985-ല്‍ പ്രശസ്ത ഇന്ത്യന്‍ സിനിമാതാരം മിഥുന്‍ ചക്രവര്‍ത്തിയുമായി വിവാഹിതയായ ശ്രീദേവി വിവാഹം തന്റെ അഭിനയ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ ദീര്‍ഘകാലം അത് രഹസ്യമായി സൂക്ഷിച്ചു. ഫാന്‍ മാഗസിന്‍ ശ്രീദേവിയുടെയും മിഥുന്‍ ചക്രവര്‍ത്തിയുടെയും വിവാഹ സര്‍ട്ടിഫിക്കറ്റ് പ്രസിദ്ധീകരിച്ചപ്പോഴാണ് ഇരുവരുടെയും വിവാഹക്കാര്യം ആരാധകരും പുറംലോകവും അറിയുന്നത്. മിഥുന്‍ ചക്രവര്‍ത്തിയുമായുള്ള ബന്ധത്തിന് മൂന്ന് വര്‍ഷത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ. 1988-ല്‍ മിഥുനുമായുള്ള ബന്ധം ഉപേക്ഷിച്ച ശ്രീദേവി 1996-ല്‍ പ്രശസ്ത സിനിമാ നിര്‍മാതാവ് ബോണി കപൂറിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ശ്രീദേവിക്ക് രണ്ട് കുട്ടികള്‍ ഉണ്ട്. ബോണികപൂറുമായുള്ള വിവാഹശേഷം ഏതാണ്ട് ആറ് വര്‍ഷത്തോളം സിനിമാ അഭിനയം നിര്‍ത്തിവച്ചിരുന്ന ശ്രീദേവി തന്റെ ജീവിതത്തിന്റെ ശിഷ്ടകാലമെല്ലാം വെള്ളിത്തിരയില്‍ സജീവമായിരുന്നു. ഒഴിവുസമയത്ത് പെയിന്റിംഗ് ഹോബിയായി കൊണ്ടു നടന്നിരുന്ന ശ്രീദേവി ഒരു മികച്ച പെയിന്ററാാണെന്ന കാര്യം അധികമാര്‍ക്കും അറിഞ്ഞുകൂടാ. ശ്രീദേവി തന്റെ പെയിന്റിംഗുകള്‍ 2010-ല്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഓക്ഷന്‍ ഹൗസുവഴി വിറ്റ് സമാഹരിച്ച തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുകയാണ് ഉണ്ടായത്. ഡാന്‍സ് ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ശ്രീദേവി ജന്മസിദ്ധമായ തന്റെ കഴിവുകൊണ്ട് ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഡാന്‍സറായി മാറുകയായിരുന്നു. ലോകപ്രശസ്ത അമേരിക്കന്‍ ഡയറക്ടര്‍ സ്റ്റീവന്‍ സ്പിന്‍ബര്‍ഗ് തന്റെ പ്രശസ്ത ചലച്ചിത്ര കാവ്യമായ ജുറാസിക് പാര്‍ക്കില്‍ ശ്രീദേവിക്കായി മികച്ചൊരു റോള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും നായികാ വേഷമില്ലാതിരുന്നതിനാല്‍ നിരസിച്ചത് ശ്രീദേവിയുടെ സിനിമാ ജീവിതത്തിലെ വലിയൊരു നഷ്ടമായിരുന്നു. ഹിന്ദി സിനിമയില്‍ സൂപ്പര്‍ഹിറ്റ് ആയ ബാസിഗര്‍ (1993), രംഗീല (1995), മെഹബറ്റീന്‍ (2000), ദഗമ്പാന്‍ (2003) എന്നീ സിനിമകളില്‍ നായികാവേഷം ശ്രീദേവിയെ തേടിയെത്തിയിരുന്നെങ്കിലും താരം സമയക്കുറവും മറ്റുകാരണങ്ങളും കൊണ്ട് ഒഴിവാക്കുകയായിരുന്നു. ജുറാസിക് പാര്‍ക്കിലെയും രംഗീലയിലെയും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതില്‍ ശ്രീദേവി പിന്നീട് ദുഃഖിച്ചിരുന്നു. വാര്‍ധക്യത്തെയും കാലത്തിന്റെ കടന്നുപോക്കിനെയും എന്നും ഭയപ്പെട്ടിരുന്ന താരം സൗന്ദര്യം നിലനിര്‍ത്താന്‍ നടത്തിയ ശസ്ത്രക്രിയകളും ലേസര്‍ ചികിത്സയുമെല്ലാം ഗോസിപ്പ് കോളങ്ങളിലെ ഇഷ്ട വിഷയങ്ങള്‍ ആയിരുന്നു.
ശ്രീദേവിയുടെ മരണത്തില്‍ സിനിമാ ലോകം മുഴുവന്‍ അനുശോചനം രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇന്ത്യ മാധ്യമങ്ങളെ കുഴക്കുന്ന ചോദ്യമുയര്‍ത്തി തെന്നിന്ത്യന്‍ നടി കസ്തൂരി. ശ്രീദേവി മരിച്ചപ്പോള്‍ ചാനലുകളിലും മറ്റും അവരുടെ പാട്ടുകളും വീഡിയോ ക്ലിപ്പിംങുകളുമാണ്, സണ്ണി ലിയോണ്‍ മരിക്കുകയാണെങ്കില്‍ എന്ത് ചെയ്യും എന്നാണ് കസ്തൂരി പരിഹാസ രൂപേണയുള്ള ചോദ്യം. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ എഴുതിയ കുറിപ്പിലാണ് നടി ഇക്കാര്യം ചോദിച്ചിരിക്കുന്നത്. ശ്രീദേവിയുടെ മരണം ആഘോഷമാക്കിയ ഇന്ത്യന്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് നേരത്തെ സോഷ്യല്‍ മീഡിയകളില്‍ ആളുകള്‍ രംഗത്തു വന്നിരുന്നു. കസ്തൂരിയുടെ പോസ്റ്റും അത്തരത്തിലുള്ള വിമര്‍ശനമാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. ശ്രീദേവിയുടെ പഴയ കാല ചിത്രത്തിനും സണ്ണി ലിയോണിന്റെ ചിത്രത്തിനും ഒപ്പമാണ് കസ്തൂരിയുടെ കുറിപ്പ്.
RECENT POSTS
Copyright © . All rights reserved