Anju Tiji
അഞ്ജു റ്റിജി വെള്ളിമൂങ്ങയ്ക്കും, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകൾക്ക് ശേഷം സംവിധായകൻ ജിബു ജേക്കബ് സംവിധാനം ചെയ്ത സിനിമയാണ് ആദ്യരാത്രി.പക്ഷേ, ആദ്യ രണ്ടു സിനിമകളുടെ പ്രതീക്ഷകളുമായി വരുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതാണീ സിനിമ. മുല്ലക്കര എന്ന ഗ്രാമത്തിലെ കല്യാണ ബ്രോക്കർ എന്ന് വിശേഷിപ്പിക്കുന്നതിനപ്പുറം വിവാഹങ്ങളുടെ ഇവൻറ് മാനേജറായ മനോഹരനാണ് ബിജു മേനോൻ അവതരിപ്പിക്കുന്ന നായക കഥാപാത്രം. നല്ല രീതിയിൽ കൊണ്ടുപോകാവുന്ന ഒരു കഥ , നായക കഥാപാത്രത്തെ സൂപ്പർ നായകനാക്കാനുള്ള വെമ്പലിൽ പാളിപോയൊരു സിനിമയാണ് ആദ്യരാത്രി .വെള്ളിമൂങ്ങ എഫക്ടിൽ അജു വർഗീസിനെയും കൂട്ടി കുറേ തമാശകൾ കുത്തിനിറച്ച  സിനിമ .അടുത്തിടെ കണ്ടതിൽ വെച്ച് ഏറ്റവും വ്യക്തിത്വമില്ലാത്ത നായികാ കഥാപാത്രത്തെ ആദ്യരാത്രിയിൽ കാണാം. അനശ്വര രാജൻ അവതരിപ്പിക്കുന്ന അശ്വതി എന്ന കഥാപാത്രം. പലപ്പോഴും അജു വർഗീസിന്റെ തമാശകൾ വിഡ്ഢിവേഷം കെട്ടുന്നതിലേക്ക് തരംതാഴുന്നു .ഇടവേളയ്ക്കു മുൻപ് അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രങ്ങൾ പിന്നീട് കഥയുടെ പരിണാമഗതിയിൽ യാതൊരു സ്‌ഥാനവുമില്ലാതെ ഏച്ചുകെട്ടിയതുപോലെ മുഴച്ചുനിൽക്കുന്നു. സാമാന്യ യുക്തിക്ക് നിരക്കാത്ത ഒരു കല്യാണത്തോടെ കഥപറഞ്ഞവസാനിപ്പിക്കുമ്പോൾ വെള്ളിമൂങ്ങയുടെ അനുരണനങ്ങളിൽ കുറേ പ്രേക്ഷകരെ ലഭിയ്ക്കുമെന്നായിരിക്കും അണിയറ പ്രവർത്തകർ കരുതിയിരിക്കുക. ഗാനങ്ങൾ ശരാശരി നിലവാരം പുലർത്തി . സാദിഖ് കബീറിൻെറ ക്യാമറ കുട്ടനാടിൻെറ സൗന്ദര്യം ഒപ്പിയെടുക്കുന്നതിൽ വിജയിച്ചു .ബിജു സോപാനം , മനോജ് ഗിന്നസ് ഉൾപ്പെടെയുള്ള സഹ കഥാപാത്രങ്ങളുടെ അഭിനയ മുഹൂർത്തങ്ങൾ പലതും മനസ്സിൽ തങ്ങി നിൽക്കുന്നതാണ് . പല സംഭാഷണങ്ങളും സംവിധായകൻ ഉദ്ദേശിച്ച രീതിയിൽ പ്രേക്ഷകരിലേയ്ക്ക് എത്തിപ്പെട്ടോ എന്നത് സംശയമാണ് .   വിവാഹത്തിനു പെൺകുട്ടിയുടെ സമ്മതം പരമപ്രധാനമാണെന്ന സത്യം എടുത്തുപറയാൻ സംവിധായകൻ പലവട്ടം ശ്രമിക്കുന്നുണ്ട് . പക്ഷേ സിനിമയുടെ കഥ നടക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ ഒന്നുമല്ലല്ലോ .ഒരു ശരാശരി കോമഡി സിനിമയ്ക്കപ്പുറം ആദ്യരാത്രി നമ്മുടെ മനസ്സിൽ ഒന്നും അവശേഷിപ്പിക്കുന്നില്ല.
അഞ്ജു റ്റിജി സ്‌കൂളിലെ പരീക്ഷകള്‍ക്ക് ശേഷം വേനല്‍ അവധി വന്നെത്തി. എന്റെയും കുഞ്ഞനുജത്തിയുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് അച്ഛന്‍ ഞങ്ങളെ അമ്മ വീട്ടിലേക്ക് കൊണ്ടുവരാന്‍ സമ്മതിച്ചത്. മുട്ടാര്‍ എന്നു പേരുള്ള മനോഹരമായ ഒരു കുട്ടനാടന്‍ ഗ്രാമത്തിലാണ് എന്റെ അമ്മവീട്. കേരളത്തിന്റെ ഐശ്വര്യം എന്ന് തന്നെ വിളിക്കാന്‍ സാധിക്കാവുന്ന നാട്. പ്രകൃതിയെ ആസ്വദിക്കാനും അറിയാനും ഉചിതമായ പ്രകൃതി രമണീയമായ ഈ നാട്ടിലേക്ക് വരുന്നത് എനിക്ക് ഇഷ്ടമാണ്. ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ പാടത്തു വിളഞ്ഞു നില്‍ക്കുന്ന നെല്‍ കതിരുകളായിരുന്നു എന്റെ കൗതുകം. ഇളം കാറ്റില്‍ ശിരസ്സ് ഉയര്‍ത്തിപ്പിടിച്ച് അവ താളത്തില്‍ ആടുന്നു. എന്നോ പെയ്ത മഴയിലും കാറ്റിലും പാടത്തെ നെല്‍ച്ചെടികളില്‍ കുറേ എണ്ണം നിലം പറ്റിയിരുന്നു. എനിക്ക് അവധിക്കാലത്ത് വായിക്കാനായി അച്ഛന്‍ തന്ന എസ്.കെ പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ' എന്ന നോവല്‍ ഞാന്‍ ചിറയില്‍ പോയിരുന്നു വായിക്കാന്‍ തുടങ്ങി. നല്ല കാറ്റ് കിട്ടുന്ന സ്ഥലമാണ് ചിറ. ഈ ചിറയെ അഭിമുഖീകരിച്ചാണ് വയലുള്ളത്. വയലിന്റെയും നെല്‍ക്കതിരുകളുടെയും പശ്ചാത്തലത്തില്‍ നോവലിലെ അതിരാണിപ്പാടം ഞാന്‍ മനസിലേറ്റി. പറമ്പലുടനീളമുള്ള മാവുകളില്‍ സമൃദ്ധമായി മാങ്ങകള്‍ കായ്ച്ചു കിടക്കുന്നു. ഞങ്ങള്‍ കേട്ടിട്ടില്ലാത്ത പേരുകളിലുള്ള മാവുകള്‍. കിളിച്ചുണ്ടന്‍, മൂവാണ്ടന്‍, നാട്ടുമാവ് പിന്നെ തേന്‍ രുചിയുള്ള ചകിരി മാവും. മാവിന്‍ ചുവടായിരുന്നു ഞങ്ങളുടെ കളിസ്ഥലങ്ങളില്‍ ഒന്ന്. നാട്ടുമാമ്പഴം ചൊനയിറ്റിച്ച് കളഞ്ഞ് ആസ്വദിച്ച് കഴിക്കുന്നതിന്റെ രുചി ഇപ്പോഴും മാറിയിട്ടില്ല. ഇതിനിടയില്‍ ഞങ്ങളാല്‍ പറ്റുന്ന പുതിയ പാചക രീതികളും ഞങ്ങള്‍ പരീക്ഷിച്ചു. കിളിച്ചുണ്ടന്‍ മാമ്പഴം ചെറുതായി കൊത്തിയരിഞ്ഞ് മുളകും ഉള്ളിയും പച്ചവെളി്‌ച്ചെണ്ണയും കലര്‍ത്തി ഇപ്പോഴും നാവില്‍ വെള്ളം ഊറുന്ന രൂചിയുള്ള ഒരു പുതിയ വിഭവം. കൊയ്ത്തിന്റെ ദിവസം എനിക്കേറെ പുതുമയുള്ളതായിരുന്നു. പാഠപുസ്തകത്തില്‍ മാത്രം കാണുന്ന കൊയ്ത്തു യന്ത്രത്തെ ഞാന്‍ ആദ്യമായി നേരിട്ടുകണ്ടു. എന്റെ മനസ്സിലറഞ്ഞാവണം കൊയ്ത്ത് യന്ത്രത്തില്‍ അമ്മാവനൊപ്പം ചുറ്റി സഞ്ചരിക്കാന്‍ സാധിച്ചു. നെല്‍ചെടികള്‍ അരിഞ്ഞ് അതിലെ നെല്ലും കച്ചിയും തരംതിരിച്ച് മാറ്റുന്നത് ഒരു വിസ്മയകരമായ കാഴ്ച്ച തന്നെയായിരുന്നു. നാം കഴിക്കുന്ന ചോറ് എത്ര മനുഷ്യരുടെ കഷ്ടപ്പാടിന്റെ ഫലമാണെന്ന് എനിക്ക് മനസിലായത് ഈ കൊയ്ത്തിലൂടെയാണ്. കൊയ്ത്ത് കഴിഞ്ഞ പാടത്തിലൂടെ ഓടിക്കളിക്കുക ഞങ്ങള്‍ പതിവാക്കി. ഒരുവട്ടം കളിക്കുന്നതിനിടയില്‍ പാടത്തിന് നടുവിലെ ഇടത്തോടിന്റെ ചതുപ്പില്‍ എന്റെ കാല്‍ പൂഴ്ന്ന് പോയപ്പോള്‍ പേടിച്ചെങ്കിലും ഇന്ന് രസകരമായ ഓര്‍മ്മയാണ്. ഒരു ദിവസം നേരം പുലര്‍ന്നപ്പോള്‍ പാടത്ത് വെള്ളം നിറഞ്ഞിരുന്നു, ഒപ്പം കൊറ്റികളും താറാവുകളും പാടത്ത് തീറ്റ തേടിക്കൊണ്ടിരിക്കുന്നു. അന്ന് മീന്‍കൂടയില്‍ കിട്ടിയ മത്സ്യങ്ങളെ ഞാന്‍ അദ്ഭുതത്തോടെ നോക്കികണ്ടു. എത്ര ഇനം മത്സ്യങ്ങള്‍! ഓരോന്നിന്റെയും പേരുകള്‍ ഞാന്‍ പഠിക്കാന്‍ ശ്രമിച്ചു. പരല്‍, മുഷി, കല്ലമുട്ടി, അങ്ങനെ ഒട്ടേറെ രസകരമായ പേരുകള്‍ ഞാന്‍ പഠിച്ചു. ഒരു ദിവസം വയലിലേക്ക് വെള്ളം വരുന്ന തോട്ടില്‍ ധാരാളം മീനുകള്‍! ചെറിയ കോരുവല ഉപയോഗിച്ച് ഞങ്ങള്‍ പരല്‍ മീനുകളെ പിടിച്ചു. പിന്നീട് പത്രത്തില്‍ തണ്ണീര്‍മുക്കം ഷട്ടര്‍ തുറന്നതിനെപ്പറ്റിയുള്ള വായിച്ചു അതിനാലാണ് പാടത്ത് വെള്ളം കയറിയതും മത്സ്യങ്ങള്‍ വന്നതും. കുറച്ച് നേരത്തിന് ശേഷം ഞാന്‍ തോട്ടില്‍ വീണ്ടും വന്ന് നോക്കിയപ്പോള്‍ പരല്‍ മീനുകള്‍ പലതും ചത്ത് പോയതായി കണ്ട്ു. ഇതിന്റെ കാരണം പിന്നീട് അമ്മായി എനിക്ക് പറഞ്ഞു തന്നു. പരലുകള്‍ വെള്ളം അല്‍പ്പം ചൂടായാല്‍ പോലും ചത്തു പോകും, എന്നാല്‍ മറ്റു മ്ത്സ്യങ്ങള്‍ക്ക് ഈ സ്വഭാവ വിശേഷണം ഇല്ല. ദൈവം ഓരോ മത്സ്യത്തെപോലും എത്ര വ്യത്യാസത്തോടു കൂടിയാണ് സൃഷ്ടിച്ചതെന്ന് ഞാന്‍ അറിയാതെ ഓര്‍ത്തുപോയി. ഞങ്ങള്‍ തിരിച്ച് എന്റെ സ്വന്തം വീട്ടിലേക്ക് പോകുമ്പോള്‍ ഞാന്‍ ആരും കാണാതെ കുപ്പിയിലാക്കിയ പരല്‍ മീനുകള്‍ ചാകരുതേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. ഒപ്പം ഇനിയും ഒരു അവധിക്കാലത്തിനായി എന്റെ മനസ് കൊതിച്ചുകൊണ്ടേയിരുന്നു. -അഞ്ജു റ്റിജി തിരുവല്ല ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. റേഡിയോ മാക്‌സ്ഫാസ്റ്റ് നടത്തിയ ക്രിയേറ്റീവ് റൈറ്റിംഗ് മത്സരത്തില്‍ അഞ്ജു റ്റിജിയുടെ 'എന്റെ കുട്ടനാടന്‍ അവധിക്കാല'ത്തിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
RECENT POSTS
Copyright © . All rights reserved