ball
മാഗ്നറ്റുകള്‍ കൗമാരക്കാരിലും കുട്ടികള്‍ക്കിടയിലും ട്രെന്‍ഡായി മാറിയിരിക്കുകയാണ്. പിയേഴ്‌സിംഗിനു പകരം ഇവ ഉപയോഗിച്ചാല്‍ ശരീരം കുത്തിത്തുളയ്ക്കുകയും വേണ്ട, എന്നാല്‍ കിടിലന്‍ ലുക്ക് കിട്ടുകയും ചെയ്യും. എന്നാല്‍ ഇവ സൃഷ്ടിക്കാനിടയുള്ള അപകടങ്ങളേക്കുറിച്ച് കുട്ടികള്‍ ബോധവാന്‍മാരാണോ എന്നതാണ് ചോദ്യം. അപകട രഹിതമെന്ന് കരുതി മൂക്കിനുള്ളിലും കണ്‍പോളകള്‍ക്കുള്ളിലും വായിലുമൊക്കെയാണ് ഇവ ഘടിപ്പിക്കുന്നത്. ഫ്രെഡി വെബ്സ്റ്റര്‍ എന്ന പന്ത്രണ്ടുകാരനുണ്ടായ അനുഭവം ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതാണ്. ഈസ്റ്റ് യോര്‍ക്ക്ഷയറിലെ ഡ്രിഫീല്‍ഡ് സ്‌കൂളില്‍ സിക്‌സ്ത് ഫോം വിദ്യാര്‍ത്ഥിയായ ഫ്രെഡി മാഗ്നറ്റ് ബോളുകള്‍ കവിളില്‍ വെച്ച് നോക്കുന്നതിനിടെ അറിയാതെ വിഴുങ്ങി. വായ്ക്കുള്ളില്‍ വെച്ച മാഗ്നറ്റും കവിളില്‍ സ്ഥാപിച്ചതും ചുണ്ടിനടുത്ത് വെച്ച് തമ്മില്‍ ആകര്‍ഷിച്ച് ചേരുകയും വായിലൂടെ ഉള്ളില്‍ പോകുകയുമായിരുന്നു. പിന്നീട് രണ്ട് മാഗ്നറ്റുകള്‍ കൂടി ഫ്രെഡി വിഴുങ്ങി. ഈ ലോഹ ബോളുകള്‍ പക്ഷേ ഫ്രെഡിയുടെ ചെറുകുടലില്‍ വെച്ച് തുരുമ്പെടുക്കുകയും വലിയൊരു ദ്വാരം സൃഷ്ടിക്കുകയും ചെയ്തു. കുട്ടിയെ രക്ഷിക്കാന്‍ സര്‍ജന്‍മാര്‍ക്ക് ചെറുകുടലിന്റെ 10 സെന്റീമീറ്റര്‍ നീളം മുറിച്ചു മാറ്റേണ്ടി വന്നു. ഫെബ്രുവരി മൂന്നിന് നടന്ന നാലര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഫ്രെഡിയുടെ ജീവന്‍ രക്ഷിക്കാനായത്. ഹള്‍ റോയല്‍ ഇന്‍ഫേമറിയില്‍ എട്ട് ദിവസത്തോളം ചികിത്സയില്‍ കഴിയേണ്ടി വന്നു ഫ്രെഡ്ഡിക്ക്. ഇത്തരം വസ്തുക്കള്‍ കുട്ടികള്‍ക്ക് സൃഷ്ടിക്കാവുന്ന അപകടങ്ങളേക്കുറിച്ച് മറ്റ് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഫ്രെഡിയുടെ അമ്മ സാറ. നവംബറിനു ശേഷം ആശുപത്രിയിലെത്തുന്ന സമാനമായ നാലാമത്തെ സംഭവമാണ് ഫ്രെഡിയുടേതെന്നാണ് ആശുപത്രി അറിയിച്ചത്. ഇത്തരം വസ്തുക്കള്‍ വയറ്റിലെത്തുന്നത് അത്യന്തം അപകടകരമാണെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും സാറ വെളിപ്പെടുത്തി.
Copyright © . All rights reserved