Bisop Rape Case
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക സംഘം പഞ്ചാബിലേക്ക് പുറപ്പെട്ടു. രണ്ടു ദിവസത്തിനകം ബിഷപ്പിനെ അന്വേഷണസംഘം ചോദ്യം ചെയ്യനാണ് സാധ്യത. വൈക്കം ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ആറ് ഉദ്യോഗസ്ഥരാണുള്ളത്. കേസിലെ പ്രഥമിക ചോദ്യം ചെയ്യലായിരിക്കും ഇത്. നേരത്തെ കന്യാസ്ത്രീ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച ബിഷപ്പ് എത് തരം അന്വേഷണത്തെയും സ്വാഗതം ചെയ്തിരുന്നു. ഇന്ന് രാവിലെ 9 മണിയോടെ നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെട്ട സംഘം ഡല്‍ഹിയിലെത്തിയ ശേഷമായിരിക്കും പഞ്ചാബിലെ ജലന്ധറിലേക്ക് പുറപ്പെടുക. കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ ദമ്പതികളെയും വിഷയത്തില്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. തന്റെ ഭര്‍ത്താവും കന്യാസ്ത്രീയുമായി അവിഹിതബന്ധം ആരോപിച്ച് യുവതി സഭയ്ക്ക് പരാതി നല്‍കിയിരുന്നു. കാത്തലിക്ക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സി ബി സി ഐ) പ്രസിഡന്റ് ഓസ്വാള്‍ഡ് ഗ്രേഷ്യസില്‍നിന്നും അന്വേഷണസംഘം മൊഴിയെടുക്കുമെന്നാണ് സൂചന. ഉജ്ജയിന്‍ ബിഷപ്പിന്റെയും മൊഴിയും രേഖപ്പെടുത്താനാണ് സാധ്യത. രണ്ട് വര്‍ഷത്തോളം ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രി നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. പരാതി പിന്‍വലിക്കാന്‍ ബിഷപ്പ് ഇടനിലക്കാരന്‍ വഴി വന്‍ തുക വാഗ്ദാനം ചെയ്തതായി പരാതിക്കാരി ആരോപിച്ചിരുന്നു.
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ലൈംഗീക പീഡനപരാതി നല്‍കിയ കന്യാസ്ത്രീ ഭീഷണിപ്പെടുത്താന്‍ രൂപത ശ്രമിച്ചതായി വെളിപ്പെടുത്തല്‍. പീഡനത്തിന് ഇരയായ കന്യാസ്ത്രീയ്‌ക്കെതിരെ രണ്ട് വര്‍ഷം മുന്‍പ് ലഭിച്ച പരാതി ഉപയോഗിച്ചാണ് രൂപത ഭീഷണിപ്പെടുത്താനുള്ള ശ്രമം നടത്തിയിരിക്കുന്നത്. ബിഷപ്പിനെതിരെ പരസ്യമായി രംഗത്ത് വരുന്നതിന് രണ്ട് ദിവസം മുന്‍പാണ് സഭ പഴയ പരാതി കുത്തിപ്പൊക്കിയത്. തന്റെ ഭര്‍ത്താവുമായി കന്യാസ്ത്രീക്ക് അവിഹിത ബന്ധമുണ്ടെന്ന് കാണിച്ച് 2016 നവംബറിലാണ് ബന്ധുവായ യുവതി രൂപതയ്ക്ക് പരാതി നല്‍കിയത്. ഈ പരാതി രൂപത പരിഗണിക്കുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതിപ്പെടുമെന്ന് ബോധ്യമായതോടെയായിരുന്നു ഈ നടപടി. മദര്‍ ജനറാള്‍ കന്യാസ്ത്രീയോട് അവിഹിത ബന്ധം ആരോപിച്ചുള്ള പരാതിയുടെ മേല്‍ വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നില്‍ ഭീഷണി തന്ത്രമാണെന്നാണ് സൂചന. നേരത്തെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മദര്‍ ജനറാള്‍ രംഗത്ത് വന്നിരുന്നു. ബിഷപ്പ് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കന്യാസ്ത്രീ സഭയ്ക്കുള്ളിലെ ഉന്നതര്‍ക്ക് പരാതി നല്‍കിയതോടെയാണ് മദര്‍ ജനറാള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കന്യാസ്ത്രീക്കെതിരെ ലഭിച്ച പരാതിയും ഇക്കാരണത്താലാണ് രൂപത കുത്തിപ്പൊക്കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved