Cabinet
ബ്രെക്‌സിറ്റില്‍ അന്തിമ ധാരണ രൂപീകരിക്കുന്ന വിഷയത്തില്‍ ക്യാബിനറ്റിന് അന്ത്യശാസനം നല്‍കി പ്രധാനമന്ത്രി തെരേസ മേയ്. ഈ മാസം അവസാനത്തോടെ യൂറോപ്യന്‍ യൂണിയനുമായി ഏര്‍പ്പെടേണ്ട ബ്രെക്‌സിറ്റ് ധാരണയ്ക്ക് അന്തിമരൂപം നല്‍കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഇതിനായി വെറും 21 ദിവസങ്ങള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. ബ്രെക്‌സിറ്റ് വിഷയത്തില്‍ രണ്ടഭിപ്രായങ്ങളുള്ള ക്യാബിനറ്റില്‍ ഇത് അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ മാസം അവസാനത്തോടെ ഒരു ധാരണയ്ക്ക് രൂപം നല്‍കണമെന്ന് ക്യാബിനറ്റ് ഏകകണ്ഠമായി ആവശ്യപ്പെട്ടുവെന്ന് ബിബിസിയുടെ പൊളിറ്റിക്കല്‍ എഡിറ്റര്‍ ലോറ ക്യൂന്‍സ്ബര്‍ഗ് അവകാശപ്പെട്ടു. നവംബറില്‍ തന്നെ ധാരണയുണ്ടാക്കണമെന്ന് ചൊവ്വാഴ്ച ക്യാബിനറ്റ് തീരുമാനിച്ചിരുന്നുവെന്നാണ് അവര്‍ ബ്രെക്‌സിറ്റ്കാസ്റ്റ് എന്ന പരിപാടിയില്‍ പറഞ്ഞത്. ഇത് അസാധ്യമായ കാര്യമല്ലെന്നതിന്റെ സൂചനയാണ് ക്യാബിനറ്റിന്റെ തീരുമാനമെന്നും അവര്‍ പറഞ്ഞു. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പ്രധാന വിലങ്ങുതടിയാകുന്ന ഐറിഷ് ബോര്‍ഡര്‍ വിഷയത്തില്‍ അന്തിമ ധാരണയാകുന്നതിനു വേണ്ടിയാണ് തെരേസ മേയ് പ്രധാനമായും ബുദ്ധിമുട്ടുന്നത്. ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന നിര്‍ദേശം ഐറിഷ് കടലില്‍ ഒരു അതിര്‍ത്തിക്ക് സമാനമായ അവസ്ഥയുണ്ടാക്കുമെന്നാണ് കരുതുന്നത്. ഈ നിര്‍ദേശം ബ്രിട്ടന്‍ അംഗീകരിച്ചിട്ടില്ല. എന്നാല്‍ യൂണിയന്‍ ഉന്നയിച്ചിരിക്കുന്ന തടസവാദം യുകെ അംഗീകരിക്കാന്‍ പദ്ധതിയിടുന്നുവെന്നാണ് പുതിയ വിവരം. അപ്രകാരം സംഭവിച്ചാല്‍ യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയനില്‍ തുടരുകയും പിന്നീടുണ്ടാകുന്ന വ്യാപാര സംബന്ധമായ ചര്‍ച്ചകളെത്തന്നെ ഇല്ലാതാക്കുകയും ചെയ്‌തേക്കും. ഇങ്ങനെയൊരു ധാരണയില്‍ എത്തിച്ചേര്‍ന്നാലും അതില്‍ നിന്ന് പിന്മാറാനുള്ള അവകാശം ലഭിക്കുന്നതിനായാണ് ബ്രിട്ടന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു സ്ഥിരം അംഗത്വം എന്നത് ഒഴിവാക്കാനാണ് നീക്കം. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള തടസവാദമാണ് യൂണിയന്‍ ഉന്നയിക്കുന്നതെങ്കില്‍ അത് ഒരു കാരണവശാലും പ്രധാനമന്ത്രി അംഗീകരിക്കരുതെന്ന് കള്‍ച്ചര്‍ സെക്രട്ടറി ജെറമി റൈറ്റ് ആവശ്യപ്പെട്ടു.
ബ്രിട്ടീഷ് മന്ത്രിസഭയിലെ പ്രമുഖരുള്‍പ്പെടെ രാജിവെച്ച സാഹചര്യത്തില്‍ പുനഃസംഘടനയ്ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി തെരേസ മേയ്. ബ്രെക്‌സിറ്റ് നയത്തില് പ്രതിഷേധിച്ചാണ് ബ്രെക്‌സിറ്റ് സെക്രട്ടറിയായിരുന്ന ഡേവിഡ് ഡേവിസും ഫോറിന്‍ സെക്രട്ടറിയായിരുന്ന ബോറിസ് ജോണ്‍സണും രാജിവെച്ചത്. ഇവരെക്കൂടാതെ ജൂനിയര്‍ മന്ത്രിമാരും രാജി നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് സെക്രട്ടറിയായിരുന്ന ജെറമി ഹണ്ടിനാണ് ഫോറിന്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്. കള്‍ച്ചര്‍ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തേക്ക് നിയമിതനായി. 2019 മാര്‍ച്ച് 29നാണ് ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പിന്‍മാറേണ്ടത്. എന്നാല്‍ ബ്രെക്‌സിറ്റ് കരാര്‍ സംബന്ധിച്ച് ഇരു പക്ഷങ്ങളും നടത്തി വരുന്ന ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവില്‍ പോലും ഇക്കാര്യത്തില്‍ കടുത്ത ആശയവ്യത്യാസങ്ങള്‍ നിലവിലുണ്ട്. വെള്ളിയാഴ്ച ചെക്കേഴ്‌സില്‍ നടന്ന പ്രധാനമന്ത്രിയുടെ കണ്‍ട്രി റിട്രീറ്റില്‍ യൂറോപ്യന്‍ യൂണിയനും യുകെയും തമ്മിലുള്ള ഭാവി ബന്ധങ്ങളെക്കുറിച്ച് ഒരു രൂപരേഖ ക്യാബിനറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇതനുസരിച്ച് പ്രധാനമന്ത്രിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നാണ് ഫോറിന്‍ സെക്രട്ടറി ചുമതലയിലെത്തിയതിനു പിന്നാലെ ജെറമി ഹണ്ട് പ്രഖ്യാപിച്ചത്. എന്നാല്‍ ക്യാബിനറ്റ് അംഗീകരിച്ച ഈ പോസ്റ്റ് ബ്രെക്‌സിറ്റ് ട്രേഡ് പ്രൊപ്പോസലുകള്‍ രാജ്യത്തെ യൂറോപ്യന്‍ യൂണിയന്റെ കോളനിയായി മാറ്റുമെന്നാണ് രാജിക്കത്തില്‍ ബോറിസ് ജോണ്‍സണ്‍ ചൂണ്ടിക്കാണിക്കുന്നത്. ആവശ്യമില്ലാത്ത സംശയങ്ങളുടെ പേരില്‍ ബ്രെക്‌സിറ്റ് സ്വപ്‌നം മരിക്കുകയാണെന്നും ഒരു സെമി ബ്രെക്‌സിറ്റിലേക്കാണ് യുകെ നീങ്ങുന്നതെന്നുമാണ് ജോണ്‍സണ്‍ പരിഭവിക്കുന്നത്. യുകെ സമ്പദ് വ്യവസ്ഥയുടെ വലിയൊരു ഭാഗം യൂറോപ്യന്‍ യൂണിയന്‍ സംവിധാനത്തിനു കീഴില്‍ യുകെയുടെ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കുന്ന അവസ്ഥ ഇതോടെ സംജാതമാകുമെന്നും ജോണ്‍സണ്‍ പറയുന്നു.
RECENT POSTS
Copyright © . All rights reserved