Coffee
ആഴ്ചയില്‍ കുറഞ്ഞത് രണ്ടു കപ്പ് കാപ്പിയെങ്കിലും കുടിക്കുന്ന പുരുഷന്‍മാര്‍ക്ക് പ്രത്യുദ്പാദന ശേഷി വര്‍ദ്ധിക്കുമെന്ന് പഠനം. കാപ്പി കുടിക്കുന്ന പുരുഷന്‍മാര്‍ക്ക് തങ്ങളുടെ പങ്കാളികളെ ഗര്‍ഭം ധരിപ്പിക്കാനുള്ള ശേഷി ഇരട്ടിയാണെന്ന് അമേരിക്കന്‍ സൊസൈറ്റി ഫോര്‍ റീപ്രൊഡക്ടീവ് മെഡിസിന്‍ വാര്‍ഷിക കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പഠനം പറയുന്നു. കുട്ടികള്‍ക്കു വേണ്ടി ശ്രമിക്കുന്ന 500 ദമ്പതികളില്‍ നടത്തിയ പഠനത്തിലാണ് കാപ്പിയുടെ ഈ സവിശേഷത വ്യക്തമായത്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ആണ് പുരുഷന്‍മാരുടെ പ്രത്യുദ്പാദന ശേഷിയെ ഇരട്ടിയാക്കുന്നത്. അതുപോലെ തന്നെ ഓവുലേഷന് മുമ്പോ അതിനു ശേഷമോ മദ്യം കഴിക്കുന്ന സ്ത്രീകളില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറയുന്നതായും കണ്ടെത്തി. കഫീന് പുരുഷന്റെ പ്രത്യുദ്പാദന ശേഷിയെ സ്വാധീനിക്കാന്‍ കഴിയുമെന്ന കണ്ടെത്തല്‍ വളരെ അതിശയകരമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്തിലെ ഡോ.സണ്ണി മംഫോര്‍ഡ് പറഞ്ഞു. കുട്ടികള്‍ക്കു വേണ്ടി ശ്രമിക്കുന്നവര്‍ ജീവിതശൈലി പരിപാലിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ പഠനം വ്യക്തമാക്കുന്നത്. കാപ്പിയും ചായയും കുട്ടികള്‍ക്കു വേണ്ടി ശ്രമിക്കുന്ന പുരുഷന്‍മാര്‍ക്ക് ഗുണകരമല്ലെന്നായിരുന്നു നേരത്തേ നടത്തിയ പഠനങ്ങള്‍ പറഞ്ഞിരുന്നത്. ജേര്‍ണല്‍ ഓഫ് ന്യൂട്രീഷനില്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പറഞ്ഞിരുന്നത് ബീജങ്ങളുടെ ഡിഎന്‍എയെ കഫീന്‍ തകരാറിലാക്കുമെന്നായിരുന്നു. കഫീനുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ 28 പേപ്പറുകള്‍ വിശകലനം ചെയ്യുന്ന പഠനമായിരുന്നു അത്. ശരീരത്തിലുള്ള അഡിനോസിന്‍ ട്രൈഫോസ്‌ഫേറ്റ്, ഗ്വാനോസിന്‍ ട്രൈഫോസ്‌ഫേറ്റ് എന്നീ രാസഘടകങ്ങളുമായി ബന്ധപ്പെട്ടാണ് കഫീന്‍ പ്രത്യുദ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതെന്നാണ കരുതുന്നതെന്ന് ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ദ്ധയായ പ്രൊഫ. ഷീന ലൂയിസ് പറയുന്നു. കഫീന്‍ ഈ രാസഘടകങ്ങളെ വിഘടിപ്പിക്കുകയും അതില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജം ബീജങ്ങളുടെ ചലനശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കി. ചലനശേഷി കുറഞ്ഞ ബീജങ്ങളാണ് പുരുഷ വന്ധ്യതയ്ക്ക് പ്രധാന കാരണം. എന്നാല്‍ പ്രത്യുല്‍പാദന ശേഷി കൂട്ടുമെന്ന് പറഞ്ഞ് കഫീന്‍ ധാരാളമടങ്ങിയ പാനീയങ്ങള്‍ അമിതമായി കഴിക്കരുതെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതീവ ഗുരുതരമായ വൃക്കരോഗങ്ങളുള്ളവര്‍ക്ക് കാപ്പി രക്ഷകനാകുന്നുവെന്ന് പഠനം. രോഗികളുടെ മരണ സാധ്യത കുറയ്ക്കാന്‍ കാപ്പിക്ക് കഴിയുമെന്നാണ് പുതിയ പഠനം പറയുന്നത്. രക്തത്തിലേക്ക് ദോഷകരമായ നൈട്രിക് ആസിഡ് പോലെയുള്ള വസ്തുക്കള്‍ കലരുന്നത് തടയാന്‍ കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന് സാധിക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്. ഗുരുതരമായ വൃക്കരോഗം ബാധിച്ചവര്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ മരിക്കാനുള്ള സാധ്യത കാപ്പിയുടെ ഉപയോഗം 25 ശതമാനത്തോളം കുറയ്ക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. അമേരിക്കയിലാണ് പഠനം നടത്തിയത്. ക്ലാസ്, വംശം, വരുമാനം, പുകവലി തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചു നടത്തിയ പഠനത്തിലും കാപ്പിയുടെ ഗുണഫലം തെളിഞ്ഞിട്ടുണ്ട്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാപ്പി ഉപയോഗിക്കുന്നവര്‍ മിഡില്‍ ക്ലാസ് വൈറ്റ് പുരുഷന്‍മാരാണ്. 4680 മുതിര്‍ന്നവരുടെ 11 വര്‍ഷത്തെ ജീവിതശൈലിയാണ് പോര്‍ച്ചുഗലിലെ ലിസ്ബണ്‍ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ പഠനവിധേയമാക്കിയത്. അവരില്‍ കടുത്ത വൃക്ക രോഗമുള്ളവരില്‍ കാപ്പി സ്ഥിരമായി ഉപയോഗിക്കുന്നവരുടെ മരണ സാധ്യത കുറഞ്ഞതായിരുന്നുവെന്ന് കണ്ടെത്തി. പഠന റിപ്പോര്‍ട്ട് നെഫ്രോളജി ഡയാലിസിസ് ട്രാന്‍സ്പ്ലാന്റേഷന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 89 ശതമാനം പേര്‍ ദിവസവും കാപ്പി കുടിക്കുന്ന അമേരിക്ക തന്നെയാണ് ഈ പഠനം നടത്താന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം. ഇവിടെ ജനസംഖ്യയില്‍ 14 ശതമാനം പേര്‍ വൃക്കരോഗികളുമാണ്. ക്രോണിക് കിഡ്‌നി ഡിസീസ് ഉള്ളവരില്‍ കോഫി ഉപയോഗം ഉണ്ടാക്കുന്ന ഗുണഫലങ്ങളെക്കുറിച്ച് പഠനം വ്യക്തമായ ധാരണ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. വൃക്കരോഗികള്‍ക്ക് കാപ്പി കുടിക്കാനുള്ള നിര്‍ദേശം നല്‍കാമെന്നും ഇത് മരണ സാധ്യത കുറയ്ക്കുമെന്നും ഗവേഷണം നയിച്ച മിഗ്വല്‍ ബിഗോട്ട് വെയ്‌റ പറഞ്ഞു. ഇതിന് ഒരു ക്ലിനിക്കല്‍ ട്രയലിന്റെ സ്ഥിരീകരണം ആവശ്യമുണ്ടെങ്കിലും വളരെ ചെലവ് കുറഞ്ഞതും ലളിതവുമായ സമ്പ്രദായമെന്ന നിലയില്‍ രോഗികള്‍ക്ക് നിര്‍ദേശിക്കാവുന്നതാണെന്നും മിഗ്വല്‍ പറഞ്ഞു.
RECENT POSTS
Copyright © . All rights reserved