croatia
മോസ്‌ക്കോ: കളത്തിലും പുറത്തും കാഴ്ചക്കാരായി രണ്ട് ദൈവങ്ങള്‍. ലയണല്‍ മെസ്സിയും ഡീഗോ മാറഡോണയും. നിസ്സഹായരായ ഈ രണ്ട് കാഴ്ചക്കാരെയും സാക്ഷികളാക്കി അര്‍ജന്റീന ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഒരു ദുരന്തമായി മാറി. ലോകകപ്പ് ഫുട്‌ബോളിലെ നാണംകെട്ടൊരു ചരിത്രമാണ് മെസ്സിയും കൂട്ടരും നിസ്‌നിയിലെ നൊവ്‌ഗൊരാഡ് സ്റ്റേഡിയത്തില്‍ കുറിച്ചത്. ഗ്രൂപ്പ് ഡിയിലെ രണ്ടാം പോരാട്ടത്തില്‍ ക്രൊയേഷ്യയോട് മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് മെസ്സിയുടെ ടീം അടിയറവ് പറഞ്ഞത്. ക്രൊയേഷ്യയോട് തോറ്റത് ലോകമെങ്ങുമുള്ള കോടിക്കണക്കിന് വരുന്ന അര്‍ജന്റീന ആരാധകരെയും നിരാശയുടെ പടുകുഴിയിലാക്കി. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷമായിരുന്നു മൂന്ന് ഗോളുകളും. ആദ്യത്തേത് ഗോളി വില്ലി കബല്ലെറോയുടെ സമ്മാനം. അതില്‍ താളം തെറ്റിയവരുടെ പോസ്റ്റിലേയ്ക്ക് പിന്നീട് സൂപ്പര്‍താരങ്ങളായ ലൂക്ക മോഡ്രിച്ചും ഇവാന്‍ റാക്കിറ്റിച്ചും എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍ അടിച്ചുകയറ്റുകയും ചെയ്തു. ഈ ജയത്തോടെ ലോകകപ്പില്‍ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ത്രിശങ്കുവിലായിരിക്കുകയാണ്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു  പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. രണ്ട് കളികളും ജയിച്ച ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു കഴിഞ്ഞു. നൈജീരിയയുമായാണ് അര്‍ജന്റീനയുടെ അടുത്ത കളി. അതില്‍ അവര്‍ ജയിക്കുകയും ഐസ്ലന്‍ഡ് അടുത്ത രണ്ട് മത്സരങ്ങളും തോല്‍ക്കുകയോ സമനിലയിലാവുകയോ ചെയ്താല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് പ്രതീക്ഷയുള്ളൂ. ഇല്ലെങ്കില്‍ 2002നുശേഷം ഒരിക്കല്‍ക്കൂടി ഒന്നാം റൗണ്ടില്‍ തന്നെ തോറ്റു മടങ്ങേണ്ടിവരും അവര്‍ക്ക്. അര്‍ജന്റജീന ഒരു ഗോളിന്റെ വക്കിലായിരുന്നു. അവിടെ നിന്നും മധ്യനിരയിലേയ്ക്ക് പന്ത് പറന്നുവരുമ്പോള്‍ രണ്ട് അര്‍ജന്റൈ്ന്‍ ഗോള്‍ ഏരിയയില്‍ ഉണ്ടായിരുന്നത് രണ്ട് ഡിഫന്‍ഡര്‍മാര്‍. എങ്കിലും അത്ര വലിയ അപകടമൊന്നും ഉണ്ടായിരുന്നില്ല ഗോളി മെര്‍ക്കാഡോ കബല്ലാരോയ്ക്ക് പന്ത് തട്ടിക്കൊടുക്കുമ്പോള്‍. എന്നാല്‍, വീണ്ടും മെര്‍ക്കാഡോയ്ക്ക് തന്നെ കൊടുക്കാനുള്ള കബല്ലാരോയുടെ ശ്രമമാണ് ആത്മഹത്യാപരമായത്. കാലിലേയ്ക്ക് ഇട്ടുകൊടുത്ത പന്ത് ഒന്നാന്തരമൊരു വോളിയിലൂടെ റെബിച്ച് വലയിലെത്തിച്ചു. അര്‍ജന്റീന ഞെട്ടിയ നിമിഷം. 1-0. രണ്ടാം ഗോള്‍ വന്നത് 80-ാം മിനിറ്റിലാണ്. ഓട്ടമന്‍ഡിയെ കബളിപ്പിച്ച് ഇരുപത്തിയഞ്ച് വാര അകലെ നിന്ന് മോഡ്രിച്ച് ഒരു വെടിയുണ്ട പായിക്കുകയായിരുന്നു. വീണ്ടും ക്രൊയേഷ്യക്ക് ലീഡ് 2-0. എക്‌സ്ട്രാ ടൈമിന്റെ തുടക്കത്തില്‍ തന്നെയായിരുന്നു മൂന്നാം ഗോള്‍. അവിടേയും ്അര്‍ജന്റീനയുടെ പ്രതിരോധത്തിന് പിഴച്ചു. റാക്കിറ്റിച്ചടിച്ച ആദ്യ ഷോട്ട് കാബല്ലെറൊ തടഞ്ഞെങ്കിലും റീബൗണ്ട് പന്ത് കൊവിസിച്ചിന് അടുത്തെത്തി. കൊവാസിച്ച് അത് റാക്കിറ്റിച്ചിന് വീണ്ടും പാസ്സ് ചെയ്തു. പന്തിലൊന്ന് തൊട്ടു നിയന്ത്രിച്ച് വലയിലെത്തിക്കേണ്ട ജോലിയേ റാക്കിറ്റിച്ചിനുണ്ടായുള്ളു. അര്‍ജന്റീനയുടെ പ്രതിരോധ താരങ്ങള്‍ ഓഫ്‌സൈഡിന് കൈയുയര്‍ത്തിപ്പോഴേക്കും ക്രൊയേഷ്യ മൂന്നു ഗോളിന്റെ ലീഡിലെത്തിയിരുന്നു. 3-0
RECENT POSTS
Copyright © . All rights reserved