Dark Web
ലണ്ടന്‍: മയക്കുമരുന്ന് വിതരണത്തിനായി മാഫിയകള്‍ പോസ്റ്റല്‍ സിസ്റ്റം ദുരുപയോഗം ചെയ്യുന്നതായി റോയല്‍ മെയില്‍ അധികൃതര്‍. ക്രിസ്മസ് പ്രമാണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്നുകള്‍ പോസ്റ്റലുകള്‍ വഴി എത്തിക്കാനുള്ള ശ്രമം നടക്കുന്നതായി കണ്ടെത്തിയതായി പോലീസും വ്യക്തമാക്കിയിട്ടുണ്ട്. കഞ്ചാവ് മുതല്‍ കൊക്കെയ്ന്‍ വരെ ഇത്തരത്തില്‍ പോസ്റ്റല്‍ വഴി വിതരണം ചെയ്യുന്നതായിട്ടാണ് സൂചന. റോയല്‍ മെയിലിന്റെ സോര്‍ട്ടിംഗ് ഓഫീസ് ജീവനക്കാരോട് ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പാലിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പോലീസുമായി ബന്ധപ്പെടാനും ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്രിസ്മസിനോട് അനുബന്ധിച്ച് ഗ്രീറ്റിംഗ്‌സ് കാര്‍ഡുകള്‍ ധാരാളമായി ആളുകള്‍ പോസ്റ്റല്‍ വഴി കൈമാറുന്നുണ്ട്. ജീവനക്കാര്‍ക്ക് സംശയം തോന്നി പരിശോധിച്ച ചില കാര്‍ഡുകളില്‍ കഞ്ചാവ് കണ്ടെത്തിയതോടെയാണ് ലഹരി മാഫിയയുടെ പുതിയ വിതരണ രീതി പുറത്തുവരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡാര്‍ക്ക് വെബുകള്‍ വഴിയാണ് ഇത്തരം ലഹരി വസ്തുക്കള്‍ ആളുകള്‍ വാങ്ങിക്കുന്നത്. കൃത്യമായ വിലാസത്തില്‍ ഇവ വീട്ടിലെത്തുകയും ചെയ്യും. റോയല്‍ മെയിലിന്റെ സ്വിന്‍ഡന്‍ ഓഫീസില്‍ നിന്നാണ് കഞ്ചാവ് അടങ്ങിയ എന്‍വെലപ്പുകള്‍ പിടിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഏതാണ്ട് 30 ഓളം സമാന കേസുകളാണ് പോലീസ് പിടികൂടിയിരിക്കുന്നത്. ഡാര്‍ക്ക് വെബ് ഉപയോഗിക്കാന്‍ പ്രാവീണ്യം നേടിയിട്ടുള്ള വ്യക്തികള്‍ മയക്കുമരുന്ന് മാഫിയകളുമായി നേരിട്ട് ബന്ധപ്പെടുകയും പണം നല്‍കുകയും ചെയ്യും. ഓണ്‍ലൈന്‍ വഴി നടക്കുന്ന കൈമാറ്റമായതിനാല്‍ ഇവരെ പിടികൂടുക ശ്രമകരമായ ജോലിയാണ്. ഉപഭോക്താക്കള്‍ക്ക് ലഹരി മരുന്നുകള്‍ പോസ്റ്റല്‍ കവറിലാക്കി അയക്കുകയാണ് ഇവരുടെ രീതി. ഇത് തടയുന്നതിനായി സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ച് വരികയാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. മെയില്‍ ഓഫീസ് ജീവനക്കാരോട് കത്തുകള്‍ മണത്ത് നോക്കി ലഹരി കണ്ടുപിടിക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. ക്ലാസ്-ബി ലഹരികള്‍ ഇത്തരത്തില്‍ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
വിഗ്ട്വിക്ക്: കാറില്‍ ബോംബ് വെച്ച് മാതാപിതാക്കളെ കൊല്ലാന്‍ ശ്രമിച്ച സിഖ് യുവാവിന് എട്ട് വര്‍ഷം തടവ് ശിക്ഷ. ഡാര്‍ക്ക് വെബ്ബില്‍ നിന്ന് ഓണ്‍ലൈനില്‍ വാങ്ങിയ ബോംബ് ഉപയോഗിച്ച് മാതാപിതാക്കളെ കൊല്ലാനായിരുന്നു ഗുര്‍തേജ് രണ്‍ധാവ എന്ന 19 കാരന്‍ ശ്രമിച്ചത്. വെള്ളക്കാരിയായ തന്റെ കാമുകിയെ അംഗീകരിക്കാന്‍ കുടുംബം തയ്യാറാകാത്തതായിരുന്നു പ്രകോപനം. മാതാപിതാക്കളെ ഇല്ലാതാക്കിയാല്‍ കാമുകിക്കൊപ്പം താമസിക്കാന്‍ കഴിയുമെന്ന ധാരണയിലാണ് ഇയാള്‍ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയത്. അതേസമയം ഇയാള്‍ ബോംബിനേക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയതു മുതല്‍ നാഷണല്‍ ക്രൈം ഏജന്‍സിയുടെ ആംഡ് ഓപ്പറേഷന്‍സ് യൂണിറ്റ് നിരീക്ഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ റിമോട്ടില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ബോംബ് ഓണ്‍ലൈനില്‍ വാങ്ങിയതോടെയാണ് പോലീസ് ഇയാളെ കെണിയിലാക്കിയത്. ഇന്റര്‍നെറ്റില്‍ ഇതിന് ഓര്‍ഡര്‍ നല്‍കിയത് മനസിലാക്കിയ പോലീസ് ബോംബിന് പകരം ഒരു ഡമ്മി ഉപകരണം രണ്‍ധാവ നല്‍കിയ മേല്‍വിലാസത്തില്‍ എത്തിച്ചു നല്‍കുകയായിരുന്നു. വൂള്‍വര്‍ഹാംപ്ടണിലെ വിഗ്ട്വിക്കില്‍ താമസക്കാരനായ രണ്‍ധാവ കാര്‍ ബോംബ് വാങ്ങിയതില്‍ കുറ്റക്കാരനാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന വിധത്തില്‍ സ്‌ഫോടക വസ്തു കൈകാര്യം ചെയ്തതിന് ഇയാള്‍ക്കെതിരെ നവംബറില്‍ കുറ്റം ചുമത്തിയിരുന്നു. ഇയാള്‍ ഓര്‍ഡര്‍ ചെയ്ത ബോംബ് ഉപയോഗിച്ചിരുന്നെങ്കില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് പോലീസ് കോടതിയെ അറിയിച്ചു. തീവ്രവാദി ഗ്രൂപ്പുകളിലോ ക്രിമിനല്‍ സംഘങ്ങളിലോ അംഗമല്ലെങ്കിലും രണ്‍ധാവയുടെ നടപടി സമൂഹത്തിന് വന്‍ വിപത്തായി മാറുമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. തിരിച്ചറിയപ്പെടാതിരിക്കാന്‍ ഡാര്‍ക്ക് വെബ്ബാണ് രണ്‍ധാവ ഉപയോഗിച്ചത്. കേസില്‍ എട്ട് വര്‍ഷത്തെ തടവാണ് ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതി രണ്‍ധാവയ്ക്ക് നല്‍കിയത്.
RECENT POSTS
Copyright © . All rights reserved