death penalty
മലേഷ്യയില്‍ വെച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ബ്രിട്ടീഷ് വനിതയ്ക്ക് വധശിക്ഷ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മലേഷ്യന്‍ വിനോദസഞ്ചാര കേന്ദ്രമായ ലങ്കാവിയില്‍ വെച്ച് ബ്രിട്ടീഷുകാരനായ ജോണ്‍ വില്യം ജോണ്‍സ് എന്ന 62കാരന്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യയായ സമാന്ത (62) പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ 2.30ഓടെയാണ് ജോണ്‍സിനെ കുത്തേറ്റ മുറിവുകളോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാക്കുതര്‍ക്കത്തിനിടെ ഇവര്‍ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സംശയിക്കുന്നതെന്ന് ലോക്കല്‍ പോലീസ് ചീഫ് മുഹമ്മദ് ഇക്ബാല്‍ എഎഫ്പിയോട് പറഞ്ഞു. ലങ്കാവിയില്‍ ഈ ദമ്പതികള്‍ കഴിഞ്ഞ 11 വര്‍ഷമായി താമസിച്ചു വരികയായിരുന്നു. പിടിയിലായ സമാന്തയെ റിമാന്‍ഡ് ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകുകയും സമാന്ത അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് ജോണ്‍സിന്റെ നെഞ്ചില്‍ കുത്തിയിറക്കുകയുമായിരുന്നുവെന്ന് മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു. രക്തക്കറകളുമായി 12 ഇഞ്ച് നീളമുള്ള കത്തി ഇവരുടെ ബെഡ്‌റൂമില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അയല്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയതും മൃതദേഹം കണ്ടെത്തിയതും. സാധാരണ വിസാ കാലാവധിക്കു മേല്‍ താമസത്തിന് അനുമതി ലഭിക്കുന്ന മൈ സെക്കന്‍ഡ് ഹോം പ്രോഗ്രാം അനുസരിച്ചാണ് ഇവര്‍ മലേഷ്യയില്‍ ഇത്രയും കാലം താമസിച്ചു വന്നിരുന്നത്. സംഭവത്തില്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയാല്‍ മലേഷ്യന്‍ നിയമം അനുസരിച്ച് സമാന്തയെ തൂക്കിലേറ്റാന്‍ വിധിച്ചേക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കൊലക്കുറ്റത്തിന് വധശിക്ഷയാണ് മലേഷ്യ നിയമം അനുശാസിക്കുന്നത്. വധശിക്ഷ ഒഴിവാക്കുമെന്ന് അടുത്ത കാലത്ത് മലേഷ്യന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചിട്ടില്ല.
ചണ്ഡീഗഡ്: 12 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമ ഭേദഗതി കൊണ്ടുവരാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടി ക്രമങ്ങള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു. ഹരിയാനയില്‍ പെണ്‍കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിയമ ഭേദഗതിയെക്കുറിച്ച് ആലോചിക്കുന്നത്. നേരത്തെ പെണ്‍കുട്ടികള്‍ക്കെതിരായ അക്രമണങ്ങളില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. കോണ്‍ഗ്രസിന്റെ വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ തുടരുന്ന പ്രതിഷേധത്തിനിടെ വീണ്ടും കൂട്ട ബലാല്‍സംഗം റിപ്പോര്‍ട്ട് ചെയ്തത് ഖട്ടര്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വര്‍ദ്ധിച്ചു വരുന്ന പീഡന സംഭവങ്ങള്‍ ഇല്ലാതാക്കുന്നതില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പരാജയപ്പെടുന്നതായി പ്രതിപക്ഷം ആരോപിച്ചു. ഒരാഴ്ചയ്ക്കിടെ ഒന്‍പത് പേരാണ് ഹരിയാനയില്‍ മാത്രം കൂട്ട ബലാല്‍സംഗത്തിന് ഇരയായത്. കഴിഞ്ഞ ദിവസം ഏഴുവയസ്സുകാരി കൂട്ട ബലാല്‍സംഗത്തിന് ഇരയായിരുന്നു. ഫരീദാബാദില്‍ യുവതിക്കൊപ്പം കൃഷിയിടത്തിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്.
RECENT POSTS
Copyright © . All rights reserved