e-cigarette
ഇ-സിഗരറ്റുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍. ഇ-സിഗരറ്റുകളുടെ കോയില്‍ ചൂടാക്കുന്ന സമയത്ത് അപകടരമായ പദാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നതായും സിഗരറ്റ് വലിക്കുന്ന സമയത്ത് ഇവ ശരീരത്തലെത്തി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതായും പുതിയ പഠനം വ്യക്തമാക്കുന്നു. ഇ-സിഗരറ്റില്‍ അടങ്ങിയിരിക്കുന്ന ക്രോമിയം, മാഗ്നീസ്, നിക്കല്‍ തുടങ്ങിയ പദാര്‍ഥങ്ങള്‍ ശ്വാസകോശം, കരള്‍, ഹൃദയം തുടങ്ങിയവയ്ക്ക് ദോഷകരമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തന്നെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ള പദാര്‍ഥങ്ങള്‍ ചിലപ്പോള്‍ കാന്‍സറിന് തന്നെ കാരണമായേക്കാം. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ വിദഗ്ദ്ധ സംഘം ഏതാണ്ട് 56 ഓളം പേരുടെ ഇ-സിഗരറ്റ് ഉപകരണം പരിശോധിച്ചതില്‍ നിന്നും അപകടകരമായ പദാര്‍ഥങ്ങള്‍ ഇവയില്‍ നിന്ന് ഉണ്ടാക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇ-സിഗരറ്റ് ഉപകരണങ്ങളില്‍ നിന്ന് വലിയ തോതില്‍ ജൈവിക വിഷം പടരുന്നതായി വിദഗ്ദ്ധര്‍ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ചില ഉപകരണങ്ങളില്‍ നിന്നും എയ്റോസോള്‍ ഉത്പാദിപ്പിക്കപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചില കേസുകളില്‍ അപകടത്തിന്റെ തോത് ഏകദേശം ഇരുപത് മടങ്ങ് കൂടുതലാണ്. പഠനത്തിനായി തെരെഞ്ഞെടുത്ത ഉപകരണങ്ങളില്‍ നിന്നും കണ്ടെത്തിയ എയ്റോസോള്‍ സാമ്പിളുകള്‍ എന്‍വിറോണ്‍മെന്റ് പ്രോട്ടക്ഷന്‍ ഏജന്‍സി നിര്‍ദേശിച്ചിരിക്കുന്ന ലെഡ് കോണ്‍സെട്രേഷന്‍ അളവിനേക്കാള്‍ കൂടുതലാണ്. ഉപകരണങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഗവേഷകര്‍ യുഎസ് ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനെ സമീപിച്ചിട്ടുണ്ട്. യുകെയില്‍ ഏകദേശം 10 മില്ല്യണ്‍ ആളുകള്‍ ഇ-സിഗരറ്റുകള്‍ ഉരപയോഗിക്കുന്നതായിട്ടാണ് കണക്ക്. ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരമാണ് ഇ-സിഗരറ്റുകള്‍. ഒരുതരം ദ്രാവകത്തെ ഹീറ്റ് കോയില്‍ ഉപയോഗിച്ച് ചൂടാക്കുമ്പോളാണ് അവ പുക നിര്‍മ്മിക്കുന്നത്. മിക്ക ഇ-സിഗരറ്റുകളും നിക്കോട്ടിന്റെ അംശം കലര്‍ന്നവയാണ്. മുന്‍കാലങ്ങളില്‍ നടന്ന പഠനങ്ങള്‍ ഇ-സ്ിഗരറ്റുകള്‍ സാധരണ പുകവലിയെ അപേക്ഷിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ കുറവ് ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇ-സിഗരറ്റ് ഉപയോഗം സാധരണ പുകവലിയേ അപേക്ഷിച്ച് 95 ശതമാനം ദോഷകരമല്ലെന്ന് 2015ല്‍ പബ്ലിക് ഹെല്‍ത്ത് ഇഗ്ലണ്ട് പറഞ്ഞിരുന്നു. എന്നാല്‍ 2015 പുറത്തിറങ്ങിയ ഒരു പഠനം മനുഷ്യ ശരീരത്തിലെ കോശങ്ങളെ ഇ-സിഗരറ്റുകള്‍ ഇല്ലാതാക്കുന്നതായി കണ്ടെത്തിയിരുന്നു. മറ്റൊരു പഠനത്തില്‍ ഹാര്‍ട്ട് അറ്റാക്കുകള്‍ക്കും സ്‌ട്രോക്കുകള്‍ക്കും ഇവ കാരണമാകുന്നുവെന്നും വ്യക്തമായിരുന്നു.
ലണ്ടന്‍: വാഹനമോടിക്കുന്നതിനിടയില്‍ ഇ-സിഗരറ്റുകള്‍ വലിക്കുന്നതിന് നിയന്ത്രണം. ഡ്രൈവിംഗിനിടയില്‍ ഇ-സിഗരറ്റ് വലിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരുമെനനും ലൈസന്‍സ് തന്നെ റദ്ദാക്കപ്പെടുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ഇ-സിഗരറ്റുകള്‍ വാഹനമോടിക്കുന്നതിനിടെ ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടില്ലെങ്കിലും ഡ്രൈവിംഗിലെ ശ്രദ്ധ അപകടകരമായി മാറുന്നുവെന്ന് തോന്നിയാല്‍ നടപടിയെടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ വിവേചനാധികാരം ഉപയോഗിച്ച് കേസെടുക്കാന്‍ കഴിയും. ഈ ഉപകരണങ്ങളില്‍ നിന്ന് ഉയരുന്ന പുക ഡ്രൈവര്‍മാരുടെ കാഴ്ചയെ തടയുമെന്നും അപകടങ്ങള്‍ക്ക് കാരണമാകുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ശ്രദ്ധയില്ലാതെയുള്ള ഡ്രൈവിംഗിനായിരിക്കും ഇ-സിഗരറ്റ് വലിച്ചു കൊണ്ടുള്ള ഡ്രൈവിംഗില്‍ കുറ്റം ചുമത്തപ്പെടുക. ലൈസന്‍സ് റദ്ദാക്കല്‍, ലൈസന്‍സില്‍ മൂന്ന് മുതല്‍ ഒമ്പത് പെനാല്‍റ്റി പോയിന്റുകള്‍ രേഖപ്പെടുത്തുക, 2500 പൗണ്ട് വരെ പിഴ തുടങ്ങിയവയാണ് ശിക്ഷയായി ലഭിക്കാന്‍ സാധ്യതയുള്ളത്. യുകെയില്‍ മുപ്പത് ലക്ഷത്തിലേറെയാളുകള്‍ ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവരില്‍ ഭൂരിപക്ഷവും വാഹനമോടിക്കുമ്പോള്‍ പോലും ഇവ വലിക്കാറുണ്ട്. ഇ-സിഗരറ്റുകളില്‍ നിന്ന് ഉയരുന്ന കനത്ത പുക ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കാന്‍ കാരണമാകാറുണ്ട്. ഒരു നിമിഷം മതി ഗുരുതരമായ അപകടങ്ങള്‍ ഉണ്ടാകാനെന്നിരിക്കെ ഇവയുടെ ഉപയോഗമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഏറെയാണെന്ന് സസെക്‌സ് റോഡ് പോലീസിംഗ് യൂണിറ്റിലെ സാര്‍ജന്റ് കാള്‍ നാപ്പ് പറഞ്ഞു. വാനമോടിക്കുമ്പോള്‍ അതില്‍ നൂറ് ശതമാനം ശ്രദ്ധയും കൊടുക്കണമെന്നാണ് ജനങ്ങളോട് തനിക്ക് പറയാനുള്ളതെന്നും നാപ്പ് വ്യക്തമാക്കി. ഇ-സിഗരറ്റ് വലി നിരോധിക്കാന്‍ നിയമങ്ങളൊന്നുമില്ലെങ്കിലും വാഹനം നിങ്ങളുടെ നിയന്ത്രണത്തിലാണെന്നത് ഉറപ്പാക്കേണ്ട ബാധ്യത നിങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി സിഗരറ്റ് വലിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ വിന്‍ഡോകള്‍ തുറന്നിട്ടുകൊണ്ട് പുക ക്യാബിനില്‍ തങ്ങി നില്‍ക്കാതെ ശ്രദ്ധിക്കണമെന്നും വാഹനം നിയന്ത്രണത്തില്‍ നിന്ന് വിട്ടുപോകുന്നില്ലെന്ന് ശ്രദ്ധിക്കുകയും വേണമെന്നും നാപ്പ് നിര്‍ദേശിക്കുന്നു.
RECENT POSTS
Copyright © . All rights reserved