former SFI leader sindhu joy latest facebook post viral
 സ്വന്തം ലേഖകൻ  സിന്ധു ജോയിയെ അറിയാത്ത മലയാളികൾ ആരും തന്നെ എല്ലായിരിക്കും. വിപ്ലവ രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ മലയാളികൾക്ക്  പരിചിതമുഖമായ  സിന്ധു മലയാളി ഹൗസ് എന്ന ടിവി പ്രോഗ്രാമിലൂടെ വീട്ടമ്മമാർക്കും സുപരിചിതയാണ്. കഴിഞ്ഞ നിയമസഭാ ഇലക്ഷൻ കാലഘട്ടത്തിൽ സിപിമ്മിൽ നിന്നും വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് കൂടുമാറി വാൻ വിവാദം സൃഷ്ഠിച്ചിരുന്നു. പിന്നീട് കുറച്ചു നാളായി മാധ്യമങ്ങളിൽ നിന്നും മുഖ്യധാര  രാഷ്ട്രിയത്തിൽ നിന്നും വിട്ടു നിന്ന സിന്ധു തന്റെ കല്യാണ അറിയിപ്പിലൂടെ ആണ് വീണ്ടും ജനശ്രദ്ധ നേടുന്നത് ബ്രിട്ടീഷ് മലയാളി ആയ ശാന്തിമോൻ  ജേക്കബുമായുള്ള വിവാഹത്തോടെ കുടുംബിനിയായി മാറിയ സിന്ധു ജോയി തന്റെ പഴയകാല തീപ്പൊരി പ്രസംഗത്തിന്റെ സ്മരണ ഉണർത്തുന്ന ഫേസ് ബുക്ക് പോസ്റ്റ് മായി വീണ്ടും രംഗത്ത് 'നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും' എന്ന് തുടങ്ങുന്ന പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:  ലണ്ടനിലേക്കുള്ള ദൂരം —�—�—�—�—�—�—�—�—� ശാന്തിമോൻ ജേക്കബ് എന്ന മനുഷ്യൻ അവിചാരിതമായി എന്റെ ജീവിതത്തിൽ കടന്നുവന്നപ്പോഴാണ് ഞാൻ പാസ്പോർട്ട് എന്ന പുസ്തകത്തെപ്പറ്റി വീണ്ടും ആലോചിക്കുന്നതു തന്നെ. ഇനിയുള്ള കാലം നാട്ടിൽ മതിയെന്നു തീർച്ചയാക്കി കാക്കനാട്ട് സ്വന്തം ഭാവനയിൽ ഡിസൈൻ ചെയ്ത ഫ്ലാറ്റിൽ ജീവിതം മെല്ലെ പറിച്ചുനടാൻ ഒരുന്പെടുകയായിരുന്നു അദ്ദേഹം. ഞാനാണെങ്കിൽ തിരുവനന്തപുരം വഞ്ചിയൂരിലെ മറ്റൊരു ഫ്‌ളാറ്റിന്റെ ഇത്തിരിവട്ടത്തിൽ ജീവിതം തന്നെ ഇരുണ്ടുപോയ അവസ്ഥയിലും. ലോകത്ത് മറ്റെവിടെയും പോകാൻ പാകപ്പെട്ടിരുന്നു എന്റെ മനസ്സ്. വിവാഹം കഴിഞ്ഞപ്പോൾ അതായി ചോദ്യം; നാട്ടിലോ ഇംഗ്ലണ്ടിലോ? എന്റെ ആഗ്രഹം ഞാൻ പറഞ്ഞു: കുറേക്കാലംകൂടി ഇംഗ്ലണ്ടിൽ; പിന്നെ ജന്മനാട്ടിൽ. അദ്ദേഹം തലകുലുക്കി. അപ്പോഴാണ് എന്റെ പഴയ പാസ്പോർട്ട് വീണ്ടും ഞാൻ തുറന്നത്. നാലുകൊല്ലം മുൻപ് അതിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു! ഇനി പുതിയതൊന്ന് സംഘടിപ്പിക്കണം. അങ്ങനെ, കഴിഞ്ഞ ഏപ്രിൽ ഇരുപത്തെട്ടിന് പുതിയൊരു പാസ്സ്പോർട്ടിനായി ഞാൻ അപേക്ഷ കൊടുത്തു. വേണമെങ്കിൽ ഒരാഴ്‌ചകൊണ്ട് കിട്ടാവുന്നതേയുള്ളു. പക്ഷേ, അവിടെ പണി പാളി. എസ്എഫ്ഐ ജീവിത കാലഘട്ടത്തിന്റെ ബാക്കിപത്രം. സ്‌പെഷൽ ബ്രാഞ്ചിലെ ഒരു എഎസ്ഐ ഫോൺ ചെയ്തു. സമരകാലഘട്ടത്തിലെ എന്തെങ്കിലും കേസുകൾ തീരുമാനമാകാതെ കോടതിയിൽ കാണില്ലേ എന്നായിരുന്നു 'ആദ്യ'ത്തിന് അറിയേണ്ടത്. 'ഇന്റിമിഡേറ്റിങ്' ആയിരുന്നു ആ സംസാരശൈലി! എന്റെ പേരിൽ കേസുകൾ നിലവിലുണ്ടെന്ന് വരുത്തിത്തീർക്കാൻ വ്യഗ്രതയുള്ളതുപോലെ! 'അതൊക്കെ പണ്ടേ എഴുതിത്തള്ളിയതല്ലേ?' എന്ന് ഞാൻ മറുപടിയും പറഞ്ഞു. ഒടുക്കം പോലീസ് വെരിഫിക്കേഷന് ഒരു കോൺസ്റ്റബിൾ എന്റെ ഫ്ലാറ്റിലെത്തി. കേസുകൾ നിലവിലുണ്ടോ എന്ന് ഡിസ്ട്രിക്റ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിൽ നിന്ന് റിപ്പോർട്ട് നൽകും എന്നു പറഞ്ഞു പോലീസുകാരനും പോയി. ഒരു ചെറിയ ഇടവേള. ശേഷം, പാസ്സ്‌പോർട്ട് ഓഫീസിൽ നിന്ന് എനിക്കൊരു കത്ത് ലഭിച്ചു. നാലു കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറയുന്നതിനാൽ പാസ്സ്‌പോർട്ട് നൽകാൻ നിർവാഹമില്ല എന്നായിരുന്നു കത്തിന്റെ സാരം. നാലുകേസുകളുടെ നന്പറും കത്തിലുണ്ടായിരുന്നു! ഇനിയും നാലുകേസുകളോ? എന്റെ കണ്ണുതള്ളി; തലകറങ്ങി. ഇനിയെങ്ങനെ ഞാൻ ഇംഗ്ലണ്ടിലെത്തും? വിവാഹത്തിന്റെ നാളുകൾ ഞാനാകെ ടെൻഷൻ കൊണ്ട് തകർന്നു നിൽക്കുകയായിരുന്നു. ഈ കേസുകൾ സംസ്ഥാന സർക്കാരിന് എഴുതിത്തള്ളാം. പാർട്ടിയെ തള്ളിപ്പറഞ്ഞു പുറത്തുപോയ എനിക്ക് അവർ സഹായം ചെയ്‌യുമോ? എന്തായാലും പാർട്ടിക്കുവേണ്ടി ചോരചിന്തിയതിന്റെ പേരിലുണ്ടായ കേസുകളല്ലേ? മുഖ്യമന്ത്രിക്ക് ഒരു നിവേദനം കൊടുത്തുനോക്കാം. ഞാനും ഭർത്താവും തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ടു; അദ്ദേഹത്തിന്റെ സെക്രട്ടറി എം വി ജയരാജനോടും സംസാരിച്ചു. അദ്ദേഹം തിരുവനന്തപുരം സിറ്റി കമ്മീഷണറെ നേരിട്ടുവിളിച്ച് കാര്യം തിരക്കി. സർക്കാർ ഇടപെടണമെങ്കിൽ കേസിന്റെ ഇപ്പോഴത്തെ നില അറിയണം. സിറ്റി കമ്മീഷണർ ഒടുക്കം റിപ്പോർട്ട് നൽകി. നാലുകേസുകളിൽ രണ്ടെണ്ണം കഴക്കൂട്ടത്തു നടന്ന ഏതോ പിടിച്ചുപറി കേസുകൾ ആണത്രേ. അതിൽ സിന്ധു ജോയി പ്രതിയല്ല! വിദ്യാർത്ഥിപ്രക്ഷോഭവുമായി ബന്ധപ്പെട്ടതാണ് മൂന്നും നാലും കേസുകൾ. പക്ഷേ, അതിലൊരു കേസ് കോടതി നേരത്തെ തന്നെ എഴുതിത്തള്ളിയിരുന്നു. ഇനി അവസാനത്തെ കേസ്. അതിലും കോടതിവിധി വിദ്യാർത്ഥികൾക്ക് അനുകൂലമായിരുന്നു. കോടതിയുടെ ഉത്തരവ് പുറത്തിറക്കും മുൻപ് വിധി പറഞ്ഞ ജഡ്‌ജി സ്ഥലംമാറിപ്പോയിരുന്നു. 'കോർട്ട് ഓർഡർ' മാത്രം അവശേഷിക്കുന്നു. ആ ഉത്തരവ് ഇപ്പോഴത്തെ പ്രിസൈഡിങ് ജഡ്‌ജിക്ക് ഒപ്പു വെക്കാവുന്നതേയുള്ളു. പക്ഷെ, നടപടിക്രമങ്ങൾ നീണ്ടുപോയേക്കാം. അവിടെയും ദൈവം ഇടപെട്ടു. ഞാൻ ആ ഉത്തരവ് പോലീസ് മേധാവികൾക്ക് കൈമാറി. പോലീസ് പാസ്സ്‌പോർട്ട് ഓഫീസർക്ക് എഴുതി. ഒടുക്കം, ഓഗസ്റ്റ് ആദ്യവാരത്തിൽ എനിക്ക് പുതിയ പാസ്സ്‌പോർട്ട് ലഭിച്ചു! ഞാൻ ഇംഗ്ലണ്ടിലുമെത്തി. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഇടപെട്ടിരുന്നില്ലെങ്കിൽ ഈ 'വ്യാജ' കേസുകളുടെ പേരിൽ എനിക്ക് പാസ്സ്‌പോർട്ട് നിഷേധിക്കപ്പെടുമായിരുന്നു. സഖാവ് പിണറായി വിജയനും സഖാവ് എം വി ജയരാജനും നേരിട്ട് ഇടപെട്ടതു കൊണ്ടാണ് എനിക്ക് നീതി ലഭിച്ചത്. എന്നിട്ടും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു. ഒരു കേസുപോലും എന്റെ പേരിൽ ഇല്ലാതിരുന്നിട്ടും പോലീസ് വെരിഫിക്കേഷൻ എന്ന നടപടിക്രമത്തിനുശേഷം വ്യാജ കേസ് നന്പരുകൾ പാസ്പോർട്ട് ഓഫീസിനു നൽകിയത് ആര്? അതിനു പിന്നിലെ ചേതോവികാരം എന്തായിരുന്നു? താഴെക്കിടയിലുള്ള ഒരു സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്ഐ എന്നെപ്പോലൊരു രാഷ്ട്രീയ പ്രവർത്തകക്ക് എതിരെ ഇത്തരമൊരു വ്യാജറിപ്പോർട്ട് നല്കാൻ ധൈര്യപ്പെടുമോ? ഉത്തരങ്ങൾ ഇനിയും ലഭിച്ചിട്ടില്ല. എനിക്കൊന്നേ പറയാനുള്ളു: "പരാക്രമം സ്തീകളോടല്ല വേണ്ടൂ..."
RECENT POSTS
Copyright © . All rights reserved