രോഗികള്‍ക്ക് ആവശ്യമായ നിയമോപദേശം നല്‍കുന്നതിന് ജിപി സര്‍ജറികളില്‍ അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നു. ലീഗല്‍ എയിഡ് സിസ്റ്റത്തില്‍ 1.6 ബില്യന്‍ പൗണ്ടിന്റെ മാറ്റങ്ങളാണ് വരുത്തുന്നത്. ഫിനാന്‍സ്, ഹൗസിംഗ് തുടങ്ങിയവയില്‍ നിയമ പ്രശ്നങ്ങളുണ്ടെന്ന് അറിവില്ലാത്ത രോഗികള്‍ക്ക് അത് വ്യക്തമാക്കി കൊടുക്കുകയാണ് ഈ അഭിഭാഷകരുടെ ജോലിയെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ ലൂസി ഫ്രേസര്‍ പറഞ്ഞു. പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാകുകയും മാസങ്ങള്‍ നീളുന്ന നിയമയുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്യുന്നത് ഒഴിവാക്കിക്കൊണ്ട് ദുര്‍ബലരായ ആളുകള്‍ക്ക് സഹായമെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നികുതിദായകര്‍ക്ക് ആയിരങ്ങള്‍ നഷ്ടമാകുന്നതും ഇതിലൂടെ പരിഹരിക്കാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു.
ലണ്ടന്‍: യു.കെയിലെ ഫാമിലി ഡോക്ടര്‍മാരുടെ വര്‍ദ്ധിച്ചു വരുന്ന ജോലി ഭാരം കുറയ്ക്കാനുള്ള പദ്ധതികള്‍ കൊണ്ടുവരാനൊരുങ്ങി എന്‍.എച്ച്.എസ്. സമീപകാലത്ത് ജി.പിമാരുടെ എണ്ണത്തിലുണ്ടായ കുറവ് ഡോക്ടര്‍മാരുടെ ജോലിഭാരം ഇരട്ടിയായി വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മിക്കവരും അധിക സമയം ജോലിയെടുക്കുന്നവരാണെന്നും ചിലര്‍ വെളിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യത്തില്‍ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് എന്‍.എച്ച്.എസ് പുതിയ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. പത്ത് മുതല്‍ പതിനഞ്ച് വരെ അംഗങ്ങളുള്ള ഗ്രൂപ്പുകളാക്കി രോഗികളെ പരിശോധിക്കാനുള്ള നിര്‍ദേശമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.
ബ്രിട്ടനിലെ ജനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടി ഇല്ലാതാക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടി ഡോക്ടര്‍മാര്‍. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് ഇനി മുതല്‍ ജിപിമാര്‍ രോഗികള്‍ക്ക് ക്ലാസുകള്‍ നല്‍കണമെന്ന് റോയല്‍ കോളേജ് ഓഫ് ജീപീസ് വാര്‍ഷിക കോണ്‍ഫറന്‍സില്‍ നിര്‍ദേശം. സമീകൃതമായ ഡയറ്റ് എങ്ങനെ തയ്യാറാക്കാമെന്നതില്‍ പരിശീലനം നല്കാന് വാരാന്ത്യത്തില്‍ തങ്ങളുടെ പ്രാക്ടീസുകളില്‍ വെച്ച് കുക്കറി ക്ലാസുകള്‍ നടത്താന്‍ ജിപിമാര്‍ തയ്യാറാകണമെന്നും നിര്‍ദേശമുയര്‍ന്നു. രോഗികള്‍ ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് വളരെ വലിയ പങ്കു വഹിക്കാനുണ്ടെന്ന് സമ്മേളനത്തില്‍ പങ്കെടുക്കുന്ന ആരോഗ്യ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
ആഴ്ചയില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന ജിപികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനൊരുങ്ങി എന്‍എച്ച്എസ്. വൈകുന്നേരങ്ങളിലും വീക്കെന്‍ഡുകളിലും അപ്പോയിന്റ്മെന്റുകള്‍ സാധ്യമാകുന്ന വിധത്തില്‍ ജിപികളുടെ പ്രവര്‍ത്തനം നീട്ടാനാണ് സര്‍ക്കാര്‍ നീക്കം. പാഴ്ചെലവാണെന്നും അത്ര ജനപ്രിയമല്ലെന്നും വിമര്‍ശങ്ങളുയര്‍ന്നിട്ടും പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനം. വൈകുന്നേരങ്ങളിലെ അപ്പോയിന്റ്മെന്റുകളില്‍ 25 ശതമാനത്തോളം റദ്ദാക്കപ്പെടുകയാണെന്ന ഞെട്ടിക്കുന്ന കണക്കുകളും പുറത്തു വന്നിട്ടുണ്ട്. 80 ക്ലിനിക്കല്‍ ഏരിയകളില്‍ ഈ വിധത്തില്‍ 501,396 മണിക്കൂറുകളാണ് നഷ്ടമായത്. ഇതിലൂടെ 15 മില്യന്‍ പൗണ്ടിലേറെ വരുന്ന തുകയാണ് എന്‍എച്ച്എസിന് നഷ്ടം വന്നതെന്ന് പള്‍സ് മാഗസിന് പറയുന്നു.
ഹൃദ്രോഗ സാധ്യത ഏറെയുള്ളവര്‍ക്ക് ജിപിമാര്‍ ഹോളിഡേകള്‍ നിര്‍ദേശിക്കണമെന്ന് വിദഗ്ദ്ധര്‍. ഇത് രോഗികളുടെ ആയുസ് വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. മദ്ധ്യവയസിലെത്തി നില്ക്കുന്ന രോഗികള്‍ അവരുടെ ജീവിത ശൈലികളില്‍ മാറ്റം വരുത്തണമെന്നും ദുശീലങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിക്കുന്നതിനൊപ്പം ഹോളിഡേകള്‍ നിര്‍ദേശിക്കാനും ഡോക്ടര്‍മാര്‍ തയ്യാറാകണമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. വര്‍ഷത്തില്‍ മൂന്ന് ആഴ്ചയെങ്കിലും ജോലികളില്‍ നിന്ന് ഇടവേളയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഹൃദ്രോഗികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് 40 വര്‍ഷം നീണ്ട പഠനം വ്യക്തമാക്കുന്നു.
കടുത്ത സ്റ്റാഫിംഗ് പ്രതിസന്ധിയും രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനയും തങ്ങളുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കുകയാണെന്ന് ജിപിമാര്‍. തങ്ങള്‍ സഹനത്തിന്റെ പാരമ്യത്തിലാണെന്നും രോഗികളുടെ സുരക്ഷയെ ഇത് കാര്യമായി ബാധിക്കാനിടയുണ്ടെന്നും ജിപിമാര്‍ അറിയിക്കുന്നു. ഡെയിലി അപ്പോയിന്റ്മെന്റുകളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് പ്രമേയം പാസാക്കിയിരിക്കുകയാണ് ഫാമിലി ഡോക്ടര്‍മാര്‍. ശരിയായ വിധത്തിലുള്ള ഫണ്ടിംഗ് ലഭ്യമാക്കുന്നതു വരെ പുതിയ രജിസ്ട്രേഷനുകള്‍ നിര്‍ത്തിവെക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് ജിപിമാരുടെ ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു.
ജിപി, ആശുപത്രി സന്ദര്‍ശനങ്ങള്‍ക്ക് രോഗികളില്‍ നിന്ന് ഫീസ് ഈടാക്കണമെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍. എന്‍എച്ച്എസിന് മറ്റു മാര്‍ഗങ്ങളിലൂടെ പണം സമാഹരിക്കാനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാരിന് നിര്‍ദേശിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് നടത്താനിരിക്കുന്ന അഭിപ്രായ വോട്ടെടുപ്പില്‍ ഉയര്‍ന്നു വന്ന ഒരു നിര്‍ദേശമാണ് ഇത്. തിങ്കളാഴ്ച നടക്കുന്ന ബിഎംഎ വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഇക്കാര്യം ചര്‍ച്ചയാകും. എന്‍എച്ച്എസിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നായ സൗജന്യ സേവനം എന്ന മൂല്യം പാടെ അട്ടിമറിക്കുന്നതിനാല്‍ ഈ വിഷയത്തില്‍ കാര്യമായ സംവാദങ്ങള്‍ ഉണ്ടായേക്കും.
ലണ്ടന്‍: ജിപിമാരുടെ എണ്ണത്തിലുള്ള കുറവ് നികത്താന്‍ ഗവണ്മെന്റ് സ്വീകരിക്കുന്ന നടപടികള്‍ക്ക് തിരിച്ചടിയായി നേരത്തേ വിരമിക്കുന്ന എന്‍എച്ച്എസ് ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ജിപി അപ്പോയിന്റ്മെന്റുകളുടെ വെയിറ്റിംഗ് ലിസ്റ്റ് അനന്തമായി നീളുന്നതുമൂലമുണ്ടാകുന്ന അമിതജോലിയും ടോറികള്‍ ഏര്‍പ്പെടുത്തിയ ശമ്പളം വെട്ടിക്കുറയ്ക്കലുകളുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. നേരത്തേ വിരമിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ നല്കുന്ന സൂചന. ജനസംഖ്യാനുപാതികമായി ജിപിമാരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ജനറല്‍ പ്രാക്ടീസ് സംരക്ഷിക്കണമെന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് ആവശ്യപ്പെട്ടു.
ലണ്ടന്‍: കുട്ടികളെ ബാധിക്കുന്ന സ്കാര്‍ലെറ്റ് ഫീവര്‍ ബ്രിട്ടനില്‍ ശക്തിപ്രാപിക്കുന്നു. രോഗബാധിതരുടെ എണ്ണം അരനൂറ്റാണ്ടിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ 11,981 കുട്ടികള്‍ക്ക് ഈ രോഗം സ്ഥിരീകരിച്ചു. അതിനു മുമ്പുള്ള അഞ്ചു വര്‍ഷങ്ങളില്‍ 4480 പേര്‍ക്ക് മാത്രമായിരുന്നു ഈ രോഗം ബാധിച്ചതായി കണ്ടെത്തിയത്. കുട്ടികള്‍ക്ക് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ജിപിയെ സമീപിക്കണമെന്ന് മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പിങ്ക്, ചുവപ്പ് നിറങ്ങളിലുള്ള റാഷുകള്‍ ശരീരത്ത് പ്രത്യക്ഷപ്പെടുക, ചുമ, തലവേദന, പനി മുതലായവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.
എൻഎച്ച്എസ് പ്രിസ്ക്രിപ്ഷൻ ചാർജ് വർദ്ധിപ്പിക്കാൻ ഗവൺമെന്റ് തീരുമാനിച്ചു. ഇനി മുതൽ ഓരോ പ്രിസ്ക്രിപ്ഷനും £8.80 നല്‍കണം. കൂടിയ നിരക്ക് നിലവിൽ വരുന്നത് ഏപ്രിൽ മുതലായിരിക്കും. 2.3 ശതമാനം വർദ്ധനയാണ് ഗവൺമെൻറ് വരുത്തിയിരിക്കുന്നത്. നിലവിൽ £8.60 ആണ് നിരക്ക്. ഇംഗ്ലണ്ടിൽ മാത്രമേ പ്രിസ്ക്രിപ്ഷന് ചാർജ് ഈടാക്കുന്നുള്ളു. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ പ്രിസ്ക്രിപ്ഷൻ സൗജന്യമാണ്. മുൻകൂട്ടി മൂന്നു മാസത്തെ ചാർജായ 29.10 പൗണ്ട് അടയ്ക്കുന്നവർക്ക് നിരക്ക് വർദ്ധനയില്ല. വാർഷിക പ്രിസ്ക്രിപ്ഷൻ ചാർജായ 104 പൗണ്ട് നിരക്കിലും വർദ്ധന വരുത്തിയിട്ടില്ല.