Korea
സിംഗപ്പൂരില്‍ വെച്ച് നടന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ എന്നിവരുടെ കൂടിക്കാഴ്ചയും സമാധാനക്കരാര്‍ രൂപീകരണവും ലോകത്ത് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സൂചന. സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തിന് കിം സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഉത്തര കൊറിയക്ക് ഇക്കാര്യത്തില്‍ എല്ലാ സുരക്ഷയും ട്രംപ് വാഗ്ദാനം നല്‍കുകയും ചെയ്തു. ഇന്നലെ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയില്‍ തങ്ങള്‍ തമ്മില്‍ ഒരു പ്രത്യേക ബന്ധം ഉരുത്തിരിഞ്ഞതായാണ് ട്രംപ് പറഞ്ഞത്. കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് പറഞ്ഞു. ഭൂതകാലം പിന്നില്‍ ഉപേക്ഷിക്കാനും അമേരിക്കയുമായി പുതിയ ബന്ധത്തിന്റെ അദ്ധ്യായം തുറക്കാമെന്നുമാണ് കിം പറഞ്ഞത്. ഇതിലൂടെ ലോകം വലിയൊരു മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും കിം വ്യക്തമാക്കി. കാപ്പെല്ല ഹോട്ടലില്‍ വെച്ച് ഇവര്‍ ഒപ്പുവെച്ച സമാധാന കരാറിന്റെ വിശദ വിവരങ്ങള്‍ പുറത്തു വിട്ടില്ലെങ്കിലും ട്രംപ് പ്രദര്‍ശിപ്പിച്ച കോപ്പിയില്‍ നിന്ന് ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വിവരങ്ങള്‍ ലഭിച്ചു കൊറിയയുടെ സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തേക്കുറിച്ച് കരാറില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നാലര മണിക്കൂറിലേറെ നീണ്ടു. ട്രംപിനൊപ്പം വിദേശകാര്യ സെക്രട്ടറി പോംപെയോ, സെക്കന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍, വൈറ്റ് ഹൗസ് ഓപ്പറേഷന്‍സ് മേധാവി ജോ ഹാഗിന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റീ യോഹ് ഹോ, കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രതിനിധി കിം യോങ് ചോള്‍, കിമ്മിന്റെ സഹോദരി കിം യോ ചോങ്, വിദേശകാര്യ സെക്രട്ടറി ചോ സോന്‍ ഹുയി എന്നിവരായിരുന്നു കൊറിയന്‍ സംഘത്തിലുണ്ടായിരുന്നത്.
കൊറിയന്‍ ഉപദ്വീപ് ആണവായുധ വിമുക്തമാക്കാനുള്ള കരാറില്‍ ഒപ്പുവെച്ച് ഇരു കൊറിയകളുടെയും നേതാക്കള്‍. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ എന്നിവര്‍ ഇതു സംബന്ധിച്ചുള്ള ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. 1953ല്‍ കൊറിയന്‍ യുദ്ധസമയത്ത് അവസാനിച്ച വെടിനിര്‍ത്തല്‍ കരാര്‍ സമാധാന ഉടമ്പടിയായി മാറ്റാന്‍ ഇരു നേതാക്കളും തമ്മില്‍ നടന്ന ഉച്ചകോടിയില്‍ തീരുമാനമായി. ഉത്തര കൊറിയ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച് മാസങ്ങള്‍ക്കുള്ളിലാണ് സമാധാന ശ്രമങ്ങള്‍ നടക്കുന്നത്. ഇരു കൊറിയകള്‍ തമ്മിലുള്ള കഴിഞ്ഞ കാലത്തെ മോശം ബന്ധത്തെ മറക്കാന്‍ ആഗ്രഹിക്കുകയാണെന്ന് കിം ജോങ് ഉന്‍ പറഞ്ഞു. ഒരു ദുഃസ്വപ്‌നമായിരുന്നു അത്. ലോകത്തിന് മുന്നില്‍ പുതിയൊരു വസന്തത്തിന്റെ പ്രഖ്യാപനമാണ് നാം ഇപ്പോള്‍ നടത്തുന്നതെന്നും ഉത്തര കൊറിയന്‍ ഏകാധിപതി വ്യക്തമാക്കി. എന്നാല്‍ ആണവ നിരായുധീകരണം എപ്രകാരമാണ് നടപ്പാക്കുക എന്നതിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. നോര്‍ത്ത് കൊറിയ ഇക്കാര്യത്തിലെടുക്കുന്ന അമിതോത്സാഹത്തില്‍ നിരീക്ഷകര്‍ക്ക് പ്രതീക്ഷയില്ല. സൗത്ത് കൊറിയക്ക് അമേരിക്ക നല്‍കുന്ന പിന്തുണയും ജാപ്പനീസ് സൈന്യത്തിന് ഇരു രാജ്യങ്ങളുടെയും തന്ത്രപ്രധാന മേഖലകളില്‍ സാന്നിധ്യമുള്ളതും ഉത്തര കൊറിയ അംഗീകരിക്കാനിടയില്ല. മുമ്പും ഇരു കൊറിയകളും തമ്മില്‍ ഇത്തരം ഉടമ്പടികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നോര്‍ത്ത് കൊറിയ മിസൈല്‍, ആണവായുധ പരീക്ഷണങ്ങള്‍ ആരംഭിക്കുകയും സൗത്ത് കൊറിയ കൂടുതല്‍ യാഥാസ്ഥിതികരായ ഭരണാധികാരികളെ തെരഞ്ഞെടുക്കുകയും ചെയ്തതോടെ അവ പാലിക്കപ്പെടാതെ പോകുകയായിരുന്നു.
RECENT POSTS
Copyright © . All rights reserved