meals
രക്ഷിതാക്കളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസില്‍ കുരുങ്ങി ദരിദ്രരായ കുട്ടികള്‍ക്ക് സൗജന്യ സ്‌കൂള്‍ മീലുകള്‍ നിഷേധിക്കപ്പെടുന്നു. നോ റീകോഴ്‌സ് ടു പബ്ലിക് ഫണ്ടിംഗ് (NRPF) എന്ന അവസ്ഥയിലുള്ള കുടിയേറ്റക്കാര്‍ക്ക് ബെനഫിറ്റുകള്‍ ലഭിക്കില്ല. അങ്ങേയറ്റം ദരിദ്ര സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഇത്തരക്കാരുടെ കുട്ടികള്‍ക്കാണ് സ്‌കൂളുകളില്‍ നല്‍കുന്ന സൗജന്യ ഉച്ചഭക്ഷണം പോലും നിഷേധിക്കപ്പെടുന്നത്. വിഷയത്തില്‍ ക്യാംപെയിനര്‍മാരും ഹെഡ്ടീച്ചര്‍മാരും ആശങ്കയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. എസെക്‌സിലെ ഇല്‍ഫോര്‍ഡിലുള്ള ഡൗണ്‍ഷാള്‍ പ്രൈമറി സ്‌കൂളിലെ ഹെഡ്ടീച്ചറായ ഇയാന്‍ ബെന്നറ്റ് തന്റെ സ്‌കൂളില്‍ ഈ വിധത്തില്‍ ഭക്ഷണം നിഷേധിക്കപ്പെട്ട 12 കുട്ടികള്‍ക്കു വേണ്ടി എജ്യുക്കേഷന്‍ ബജറ്റില്‍ നിന്ന് പണമെടുക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തി. കടുത്ത് ഇമിഗ്രേഷന്‍ പോളിസികള്‍ ഈ കുരുന്നുകള്‍ക്ക് ശിക്ഷയാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്ക് കുറച്ചുകൂടി സ്‌നേഹത്തോടെയുള്ള പരിഗണനയാണ് ആവശ്യം. സര്‍ക്കാര്‍ നയം ഒട്ടും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിലെ സ്റ്റേറ്റ് സ്‌കൂളുകളില്‍ ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം ലഭിക്കുന്നുണ്ട്. ഇതിന് ഇമിഗ്രേഷന്‍ സ്റ്റാറ്റസോ അഭയാര്‍ത്ഥിയാണോ എന്ന പരിഗണനകളൊന്നുമില്ല. എന്നാല്‍ ഇതിലും മുതിര്‍ന്നവര്‍ക്ക് സൗജന്യ മീലുകള്‍ അവരുടെ രക്ഷിതാക്കള്‍ ബെനഫിറ്റുകള്‍ക്ക് അര്‍ഹരാണോ എന്നതും എന്‍ആര്‍പിഎഫ് അവസ്ഥയും പരിഗണിച്ചു മാത്രമാണ് നല്‍കുന്നത്. ഇവരില്‍ പലര്‍ക്കും ഭക്ഷണത്തിന് പണം നല്‍കാനുള്ള സാഹചര്യങ്ങളുമില്ലെന്നതാണ് വാസ്തവം. ഇക്കാര്യത്തില്‍ സഹായമാവശ്യപ്പെട്ട് ബെന്നറ്റ് ലോക്കല്‍ കൗണ്‍സിലിന് കത്തയച്ചെങ്കിലും പണമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഒരു കുട്ടിക്ക് പോലും ഇമിഗ്രേഷന്‍ സ്റ്റാറ്റസിന്റെ പേരില്‍ സൗജന്യ ഭക്ഷണം നിഷേധിക്കപ്പെടില്ലെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കിലും 2012ല്‍ അവതരിപ്പിക്കപ്പെട്ട ഫാമിലി മൈഗ്രേഷന്‍ റൂള്‍ അനുസരിച്ച് പരിമിത കാലത്തേക്ക് യുകെയില്‍ താമസ സൗകര്യം അനുവദിച്ചിരിക്കുന്നവര്‍ക്ക് ബെനഫിറ്റുകള്‍ ലഭ്യമാകില്ല. കുട്ടികളുള്ള കുടുംബങ്ങള്‍ക്കു പോലും ഇത് ലഭിക്കില്ല. ഈ നയത്തിന്റെ ഇരകളാകുകയാണ് കുട്ടികള്‍ എന്നാണ് വിലയിരുത്തല്‍.
സ്റ്റോക് ഓണ്‍ ട്രെന്റ്: കുട്ടികളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ മാതാവിന് സ്‌കൂള്‍ പരിസരത്ത് വിലക്കേര്‍പ്പെടുത്തി അധികൃതര്‍. സ്റ്റോക് ഓണ്‍ ട്രെന്റിലെ ആബി ഹള്‍ട്ടന്‍ പ്രൈമറി സ്‌കൂളാണ് ബെര്‍നാഡെറ്റ് ഫിനെഗാന്‍ എന്ന മാതാവിനെ സ്‌കൂള്‍ പരിസരത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയത്. ഉച്ചഭക്ഷണം കൊണ്ടുവരുന്ന കുട്ടികളുടെ മെനുവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെ രക്ഷിതാക്കള്‍ നയിച്ച പ്രതിഷേധത്തിന് നേതൃത്വം കൊടുത്തതാണ് വിലക്കിന് കാരണം. സ്‌കൂളിന്റെ നയമനുസരിച്ച് പഴങ്ങള്‍, പച്ചക്കറികള്‍, സാന്‍ഡ്‌വിച്ച്, ചോറ് അല്ലെങ്കില്‍ പാസ്ത, പാല്‍, ചീസ് അല്ലെങ്കില്‍ തൈര്, വെള്ളം എന്നിവ മാത്രമേ കൊണ്ടുവരുന്ന ഭക്ഷണത്തില്‍ അനുവദിക്കൂ. എന്നാല്‍ ചോക്കളേറ്റ് ബാറുകള്‍, മിഠായികള്‍, സോസേജ് റോളുകള്‍, സീരിയല്‍ ബാറുകള്‍, സ്‌ക്വാഷ്, ഫ്‌ളേവേര്‍ഡ് വാട്ടര്‍, ഫിസി ഡ്രിങ്കുകള്‍ എന്നിവ കുട്ടികള്‍ കൊണ്ടു വരരുതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണത്തിനു വേണ്ടി സ്‌കൂള്‍ നടപ്പിലാക്കുന്ന ഇത്തരം നിയന്ത്രണങ്ങള്‍ ഉച്ചഭക്ഷണം കൊണ്ടുവരുന്ന കുട്ടികളോടുള്ളവിവേചനമാണെന്ന് മാതാപിതാക്കള്‍ പരാതിപ്പെടുന്നു. ബാറ്റേര്‍ഡ് ഫിഷ്, ചിപ്‌സ്, ചീസ് ഓട്ട് കേക്ക്, ഡബിള്‍ ചോക്കളേറ്റ് മഫിന്‍ തുടങ്ങിയവ സ്‌കൂളില്‍ നിന്ന് നല്‍കുന്ന ഭക്ഷണത്തിന്റെ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ സ്‌കൂളിന്റെ നിലപാട് ഇരട്ടത്താപ്പാണെന്നാണ് ഇവര്‍ പറയുന്നത്. തന്റെ രണ്ട് കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനൊപ്പം വിംറ്റോ സ്‌ക്വാഷ് നല്‍കാറുണ്ട്. അത് സ്‌കൂളിലും നല്‍കാനുള്ള അവകാശത്തിനായാണ് തന്റെ പോരാട്ടമെന്ന് ബെര്‍നാഡെറ്റ് ഫിനെഗാന്‍ പറയുന്നു. കുട്ടികളുടെ ഭക്ഷണത്തിനുള്ള അവകാശത്തിനായാണ് താന്‍ പൊരുതുന്നത്. സ്‌കൂള്‍ തന്നെ ഒറ്റപ്പെടുത്തിയതില്‍ പ്രശ്‌നമില്ല. തന്റെ സമരം മൂലം മറ്റുള്ളവര്‍ക്ക് കുഴപ്പമൊന്നും ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും. കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിനും മറ്റും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും മറ്റ് രക്ഷിതാക്കള്‍ തന്റെ സമരത്തെ പിന്തുണക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
RECENT POSTS
Copyright © . All rights reserved