Mothering sunday
മലയാളം യുകെ ന്യൂസ് ടീം അമ്മ... ജീവൻ തുടിക്കുന്ന ഏറ്റവും മാധുര്യമുള്ള, അർത്ഥവത്തായ പദം.. ജീവന്റെ കാവൽക്കാരാണ് അമ്മമാർ.. ഇന്ന് മാർച്ച് 11... യുകെയിൽ മദറിംഗ് സൺഡേ ആഘോഷിക്കുന്ന വിശേഷപ്പെട്ട ദിനം. മാതൃത്വത്തിന്റെ മഹനീയത ആഘോഷമാക്കുന്ന ഈ ദിനത്തിൽ തങ്ങൾ അനുഭവിച്ചറിഞ്ഞ മധുര സ്മരണകൾ പങ്കുവെയ്ക്കുകയാണ് അമ്മമാർ മലയാളം യുകെ ന്യൂസിലൂടെ... അമ്മമാരെക്കുറിച്ചും അവരുടെ സ്നേഹത്തെക്കുറിച്ചും ഹൃദയം തുറക്കുകയാണ് എട്ട് അനുഗൃഹീതരായ അമ്മമാർ - സാലിസ്ബറിയിൽ നിന്നും സിൽവി ജോസ്, സീനാ ഷിബു, എറണാകുളത്ത് നിന്ന് മായാറാണി, സ്റ്റോക്ക് ഓൺ ട്രെൻറിൽ നിന്ന് ഷിജി റെജിനോൾഡ്, സുജാ ജോസഫ്,  വെയ്ക്ക് ഫീൽഡിൽ നിന്നും ബിന്ദു സാജൻ, ലീഡ്സില്‍ നിന്ന് പ്രീതി മനോജ്, ബ്രാഡ് ഫോർഡിൽ നിന്നും ബിന്ദു സോജൻ എന്നീ അമ്മമാര്‍.  മദേഴ്‌സ് ഡേയിൽ ലോകത്തിലെ എല്ലാ അമ്മമാർക്കും മലയാളം യുകെ ആദരം അർപ്പിക്കുന്നു. എന്റെ അമ്മ... പകരം വയ്ക്കാനില്ലാത്ത നിര്‍മ്മല സ്‌നേഹത്തിന്‍റെ മാതൃരൂപം.  സില്‍വി ജോസ്, സാലിസ്ബറി ആദ്യാക്ഷരത്തില്‍ 'അമ്മ' എന്ന വാക്ക് പഠിച്ച്, അമ്മയുടെ സ്ഥാനം ഹൃദയത്തിലുറപ്പിക്കുമ്പോഴും - ഞാനോര്‍ത്തു പോവുകയാണ് - ഓരോ മനുഷ്യരുടെയും മനസില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നതില്‍ ഓരോ അമ്മമാര്‍ക്കും വ്യത്യസ്തമായ സ്ഥാനമാണ് ഉള്ളത് എന്ന് ഏവരയെും ഓര്‍മ്മിപ്പിക്കുന്ന പൊക്കിള്‍കൊടി ബന്ധം അത് അമ്മയ്ക്ക് മാത്രം സ്വന്തം. കുടുംബ കൂട്ടായ്മകളില്‍ ബന്ധങ്ങളുടെ എണ്ണത്തില്‍ ഏറ്റകുറച്ചിലുകള്‍ സംഭവിച്ചാലും ആധുനിക ലോകം ആകാശം മുട്ടെ വളര്‍ന്നാലും പകരം വയ്ക്കാനില്ലാത്ത നിര്‍മ്മല സ്‌നേഹം - മാതൃരൂപം മാത്രം. പരിഭവവും പരാതികളും ഇല്ലാത്ത സ്‌നേഹിക്കാന്‍ മാത്രം പഠിപ്പിച്ച സഹനത്തിന്റെ മൂര്‍ത്തി ഭാവമായി ഞാന്‍ കണ്ട ജീവിക്കുന്ന ദൈവ സാന്നിധ്യം - എന്റെ അമ്മ. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ അടുക്കളയിലും പാടത്തും പറമ്പിലും ചുറുചുറുക്കോടെ ഓടി നടന്ന് എല്ലാ മനസുകളും വയറും ഒരുപോലെ സന്തോഷ സംതൃപ്തമാക്കുന്ന ലോല മനസിന്റെ ഉടമയാണ് എന്റെ അമ്മ. ഓരോരുത്തരുടേയും സങ്കടങ്ങള്‍ സ്വന്തം നെഞ്ചിലേറ്റുകയും തിരിച്ച് സന്തോഷങ്ങള്‍ മാത്രം മറ്റുള്ളവരുമായി പങ്കുവെയ്ക്കുകയും പങ്കുവെയ്ക്കുമ്പോള്‍ സന്തോഷങ്ങള്‍ ഇരട്ടിയാകും എന്നും, വേദനകള്‍ പ്രാര്‍ത്ഥനകളായി മാറുമ്പോള്‍ ആശ്വാസവും സമാധാനവും ശാന്തിയും ആയി മാറുമെന്ന് കുഞ്ഞുനാളിലെ പഠിപ്പിച്ച ആദ്യ ഗുരു - എന്റെ അമ്മ. കര്‍മ്മ നിരതരായിരിക്കുമ്പോഴും ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും എനിക്കായി മാദ്ധ്യസ്ഥം നിന്ന് തമ്പുരാനിലൂടെ അനുഗ്രഹവര്‍ഷങ്ങള്‍ മക്കളിലും കുടുംബത്തിലും ചൊരിയാന്‍ സഹനങ്ങളെ സ്വയം ചോദിച്ച് മേടിക്കുന്നവള്‍ - എന്റെ അമ്മ. ലോകമെമ്പാടും മാതൃദിനം ആഘോഷിക്കുന്ന ഈ വേളയില്‍ അതി വിദൂരങ്ങളില്‍ ആയാല്‍ പോലും - ഹൃദയം കൊണ്ട് ഏറ്റവും തൊട്ടടുത്ത് നില്‍ക്കുന്ന എന്റെ ജീവന്റെ പുണ്യമെ, എന്റെ അമ്മ നിനക്കായി ഒരായിരം പ്രാര്‍ത്ഥനകളും ആശംസകളും നേരുന്നു. എന്ന് സ്വന്തം മകള്‍ സില്‍വി ജോസ് മാതൃത്വം മഹനീയം... എന്റെ അമ്മയായിരുന്നു എന്റെ പ്രചോദനം. മായാ റാണി, എറണാകുളം ഞാന്‍ ഒരു ദിവസം എന്റെ ആറുവയസുള്ള ഇളയ മകളോട് ചോദിച്ചു. '' നിനക്ക് അമ്മയെ ആണോ ആച്ഛനോ ആണ് കൂടുതല്‍ ഇഷ്ടം?'' വളരെ നിഷ്‌കളങ്കമായി അവള്‍ മറുപടി പറഞ്ഞു. ''എനിക്ക് ഇത്തിരി കൂടുതല്‍ ഇഷ്ടം അച്ഛനെയാണ്. കാരണം അച്ഛന്‍ എന്നെ അടിക്കാറേയില്ലല്ലോ''. അവളുടെ മറുപടി കേട്ട് ഞാന്‍ ചിരിച്ചു. കാരണം അവളുടെ അമ്മ ഇടക്കിടെ അവളെ വഴക്കു പറയും തിരുത്തും, വികൃതി കാണിക്കുമ്പോള്‍ കുഞ്ഞു അടിയും കൊടുക്കും. ഇങ്ങനെ ഒക്കെ ആണെങ്കിലും അമ്മ ഒരു മണിക്കൂര്‍ തികച്ചു അടുത്തില്ല, എവിടെയെങ്കിലും തന്നെ കൂട്ടാതെ പോയീന്നു അറിഞ്ഞാല്‍ പിന്നെ കരച്ചിലായി, പരിഭവമായി, പിണക്കമായി. ഈ മദേഴ്‌സ് ഡേയില്‍ ഞാന്‍ എന്റെ അമ്മയെ ഓര്‍ക്കുകയാണ്. കുഞ്ഞുനാളില്‍ ഞാന്‍ അമ്മയെ ചുറ്റിപ്പറ്റി നടന്നു. കുറച്ചു കൂടി വലുതായപ്പോള്‍ അമ്മയോടു സ്ഥിരം തല്ലുപിടുത്തമായി. പിന്നെ ഞാന്‍ ഒരു അമ്മയായപ്പോള്‍ ആണ് എന്റെ അമ്മയെ ഞാന്‍ കൂടുതല്‍ സ്‌നേഹിച്ച് തുടങ്ങിയത്. ഒരിക്കല്‍ പോലും ഒരു കണക്കും അമ്മ പറഞ്ഞിട്ടില്ല. മക്കള്‍വേണ്ടി ഒരു ആയുസ് മുഴുവന്‍ ജീവിക്കുന്ന അമ്മമാര്‍ നിരവധിയാണ്. അമ്മയില്ലാത്ത മക്കളുടെ സങ്കടം കണ്ടുനില്‍ക്കാന്‍ തന്നെ പ്രയാസമാണ്. അമ്മയോടുള്ള കടം ഒരിക്കലും നമുക്ക് തിരിച്ചു വീട്ടാന്‍ കഴിയില്ല. ലോകത്തില്‍ അസൂയ ഇല്ലാത്ത രണ്ടു വര്‍ഗ്ഗമേ ഉള്ളൂ. അത് അമ്മയും അധ്യാപകരുമാണ്. ഞാന്‍ ഒരു അമ്മയും അധ്യാപികയും ആണ്. ഈ മദേഴ്‌സ് ഡേയില്‍ എന്റെ രണ്ടുമക്കള്‍ക്കൊപ്പം എന്റെ എല്ലാ വിദ്യാര്‍ത്ഥികളേയും ഓര്‍ക്കാനുള്ള അവസരമാണ്. അധ്യാപിക എന്ന നിലയില്‍ എന്റെ വിദ്യാര്‍ത്ഥികളുടെ കുറ്റങ്ങളും കുറവുകളും എനിക്കു ക്ഷമിക്കാന്‍ സാധിക്കുന്നത് ഞാന്‍ ഒരു അമ്മയായതുകൊണ്ടു കൂടിയാണ്. മക്കളോടു ദേഷ്യവും പകയും സൂക്ഷിക്കാന്‍ ഒരു അമ്മയ്ക്കും ഒരിക്കലും കഴിയില്ല. മാത്രമല്ല മക്കളുടെ കുറവുകളില്‍ അവരെ കണ്ടറിഞ്ഞു സഹായിക്കാനും ഉയര്‍ത്തുവാനും അമ്മക്കേ കഴിയൂ. തിരുമണ്ടനായി സ്‌കൂളില്‍ നിന്നും പറഞ്ഞയച്ച എഡിസണ്‍ എന്ന കുട്ടിയെ ലോകം ആദരിക്കുന്ന; വൈദ്യുത ബള്‍ബ് കണ്ടെത്തിയ മഹാനാക്കി മാറ്റിയത് അദ്ദേഹത്തിന്റെ അമ്മയുടെ സ്‌നേഹവും പ്രോത്സാഹനവുമാണ്. ആധുനിക ലോകത്തില്‍ മക്കളെ ഓര്‍ത്ത് ആവലാതിപ്പെടുന്ന അമ്മമാരാണ് കൂടുതല്‍. ആകുലതയേക്കാള്‍ നിങ്ങളുടെ അനുഗ്രവും പ്രാര്‍ത്ഥനകളും ജീവിത മാതൃകകളും മക്കള്‍ക്കു പ്രചോദനമാകട്ടെ. മക്കളുടെ നല്ല സുഹൃത്തുക്കളാവാം. മക്കളുടെ സാന്നിധ്യം അലോസരപ്പെടുത്തുന്ന അമ്മമാരും ഇപ്പോഴത്തെ പ്രത്യേകതയാണ്. രണ്ടു മാസം അവധിക്കാലം എങ്ങനെ ഈ മക്കളെ സഹിക്കും എന്നു കരുതുന്ന പുത്തന്‍ തലമുറയ്ക്ക് 'അവരെ വെറുതേ വിടൂ... അവര്‍ കളിക്കട്ടെ... കുത്തി വരക്കട്ടെ... ചാടി മറിയട്ടെ..നിങ്ങളും ഇങ്ങനെ തന്നെയായിരുന്നു. അന്ന് നമ്മുടെ അമ്മമാര്‍ അതു സന്തോഷത്തോടെ ഏറ്റെടുത്തവരാണ്. അതുകൊണ്ട മക്കളെ ഓര്‍ത്ത് നോ ടെന്‍ഷന്‍! അവര്‍ വലിയവരാകുമ്പോള്‍ എന്റെ അമ്മയായിരുന്നു എന്റെ പ്രചോദനം എന്നു പറയട്ടെ. മദേഴ്‌സ് ഡേ ആശംസകള്‍!... അമ്മ... നമുക്കും ചേർത്തണക്കാം ആ  പ്രപഞ്ചസത്യത്തെ!അമ്മയെന്ന മഹാസത്യത്തെ. ഷിജി റെജിനോള്‍ഡ്, സ്റ്റോക്ക്‌ ഓണ്‍ ട്രെന്‍റ് ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ പദങ്ങളിലൊന്ന്. സൃഷ്ടികർമ്മത്തിൽ പ്രമുഖസ്ഥാനം വഹിക്കുന്നവൾ. പിതാവിനോടുള്ള എല്ലാ ബഹുമാനവും നിർത്തിക്കൊണ്ടു തന്നെ പറയട്ടെ, കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നതു മുതൽ അതിന്റെ ചലനങ്ങളും വളർച്ചയും ഉള്ളം കൈയിലെന്നപോൽ കൊണ്ടുനടക്കുന്നവൾ. അമ്മയെ മാറ്റിനിർത്തിയാൽ നമുക്കൊരു ജീവിതമുണ്ടോ? ചിലപ്പോൾ അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വരെ നമുക്കുവേണ്ടി മാറ്റിവച്ചിട്ടുണ്ടാവും നമ്മുടെ അമ്മമാർ... കുഞ്ഞുനൊന്പരങ്ങൾ പോലും തൻറേതാക്കുകയും കുഞ്ഞുസന്തോഷങ്ങളിൽ പോലും മതി മറന്നാഹ്ളാദിക്കുകയും ചെയ്യുന്ന എൻറെ അമ്മ.. ഒരു പക്ഷേ, ഒരു അമ്മയായിക്കഴിഞ്ഞതിനു ശേഷമാകാം ഞാൻ അമ്മയെ കുറച്ചെങ്കിലും മനസ്സിലാക്കുവാന്‍ തുടങ്ങിയത്. ഇന്നത്തെ തിരക്കുപിടിച്ച നമ്മുടെ ജീവിതത്തിൽ നമ്മുടെ കുട്ടികൾക്കായി നാം അനുഭവിച്ച അമ്മയുടെ സ്നേഹവാത്സല്യങ്ങൾ കൊടുക്കാൻ നമുക്കു കഴിയുന്നുണ്ടോ?മനസ്സിലെപ്പോഴും അവരാണെങ്കിലും അത് പ്രകടിപ്പിക്കുവാൻ നമുക്കാകാതെ പോകുന്നു. വില കൂടിയ കളിപ്പാട്ടത്തിനേക്കാളും കുഞ്ഞിഷ്ടപ്പെടുന്നത് നമ്മുടെ സാമീപ്യമാവാം, നെറുകയിൽ ഒരു ചുംബനമാവാം.. ഈ മദേഴ്സ് ഡേ നമ്മളിലേക്കു തന്നെയുള്ള ഒരു തിരിഞ്ഞുനോട്ടമാവട്ടെ. അതുപോലെ, നമ്മളെത്ര വലുതായാലും ഇപ്പോഴും ഒരു ചെറിയ കുട്ടിയായി ചെന്നണയാൻ പറ്റുന്ന അമ്മയെന്ന മഹാപ്രതിഭാസത്തെയും നമുക്കോർക്കാം.''അമ്മേ, അവിടത്തെ മുൻപിൽ ഞാനാര്, ദൈവമാര്?''എന്നു ചോദിച്ച കവിയോടു ചേർന്ന് നമുക്കും ചേർത്തണക്കാം അ പ്രപഞ്ചസത്യത്തെ!അമ്മയെന്ന മഹാസത്യത്തെ... HAPPY MOTHERS DAY🙏 അമ്മ..  ഒരാള്‍ തന്റെ കണ്ണുകള്‍ കൊണ്ട് കാണുന്ന ദൈവം. ബിന്ദു സാജന്‍, വെയ്ക് ഫീല്‍ഡ്, വെസ്റ്റ് യോര്‍ക്ക്ഷയര്‍ എന്താണ് മാതൃത്വം? അഗത ക്രിസ്റ്റി പറഞ്ഞതുപോലെ ''അമ്മയ്ക്ക് തന്റെ കുഞ്ഞിനോടുള്ള സ്‌നേഹം പോലെ മറ്റൊന്ന് ഈ ലോകത്തിലില്ല. അതിന് നിയമവും സഹതാപവും ഒന്നും അറിയില്ല. എന്തിനെയും വെല്ലുവിളി കൊണ്ട് മുന്‍പിലുള്ള സകലതിനെയും തച്ചുടച്ചുകൊണ്ട്, അത് അതിന്റെ പാതയിലൂടെ മുന്നോട്ട് പോകുക തന്നെ ചെയ്യും.'' ഉദരത്തില്‍ വച്ചു തന്നെ തന്റെ ശരീരത്തിലെ ഊര്‍ജ്ജവും രക്തവും നല്‍കി അമ്മ തന്റെ കുഞ്ഞിനെ വളര്‍ത്തുന്നു. ജനനം മുതല്‍ മരണം വരെ ഒരാള്‍ക്ക് ഇടതടവില്ലാതെ ലഭിക്കുന്ന ഒന്ന് മാതാവിന്റെ സ്‌നേഹം മാത്രമാണ്. ഒരു സ്ത്രീയുടെ ജീവിതത്തിന് പൂര്‍ണ്ണത ലഭിക്കുന്നതു തന്നെ അമ്മയാകുന്നതിലൂടെയാണ്. ഒരു കുഞ്ഞിന് ജന്മം നല്‍കിയാല്‍ മാത്രമേ ഉടലെടുക്കുകയുള്ളൂ എന്നും കണക്കാക്കാന്‍ കഴിയില്ല. ഓരോ പെണ്‍കുട്ടിയുടെയും ഉള്ളില്‍ മാതൃത്വം ഒളിഞ്ഞിരിപ്പുണ്ട്. ഒരു കുഞ്ഞ് കാണുന്ന ആദ്യത്തെ ഗുരു തന്റെ അമ്മയാണ്. സ്വന്തം ദുഃഖങ്ങളും വേദനകളും തന്റെ കുഞ്ഞിന് വേണ്ടി അവള്‍ മറക്കുന്നു. എന്തിനേറെ മക്കള്‍ക്ക് വേണ്ടി മരണം വരിക്കാനും അവള്‍ തയ്യാറാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒരാള്‍ തന്റെ കണ്ണുകള്‍ കൊണ്ട് കാണുന്ന ദൈവം ആണ് അമ്മ. ഈ മാതൃദിനത്തില്‍ നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യമാണ് തന്റെ അമ്മയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത്. കാരണം ഒരിറ്റ് സ്‌നേഹത്തിന് മുന്‍പില്‍ അലിഞ്ഞില്ലാതാകുന്നതാണ് മാതൃഹൃദയം. അമ്മയെന്ന പുണ്യം... നമ്മള്‍ ആദ്യം ജനിക്കുന്നത് അമ്മയുടെ മനസിലാണ് പ്രീതി മനോജ്, ലീഡ്സ് അമ്മയെന്ന പുണ്യം, നമ്മള്‍ ആദ്യം ജനിക്കുന്നത് അമ്മയുടെ മനസിലാണ്, പിന്നീടാണ് നാം അമ്മയുടെ ഉദരത്തില്‍ പിറക്കുന്നത്, നമ്മുടെ വരവിനായ് കാത്തിരുന്ന്, കാത്തിരുന്ന് നമുക്ക് ജന്മം നല്‍കിയ അമ്മ. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍കലാം അമ്മയെപ്പറ്റി പറഞ്ഞത് ഇപ്രകാരമാണ് തന്റെ കുഞ്ഞിന്റെ കരച്ചില്‍ കണ്ട് അമ്മ സന്തോഷിച്ച ഏക ദിവസമാണ് നമ്മുടെ ബര്‍ത്ത് ഡേ. നമ്മള്‍ കഴിച്ച രുചികരമായ ഭക്ഷണം നമ്മുടെ അമ്മയുടെ വിയര്‍പ്പിന്റെ ഫലമാണ്. നമ്മുടെ സ്വപ്‌നങ്ങള്‍ അമ്മയുടെ പ്രതീക്ഷകളാണ്, ദൈവവിശ്വാസവും സ്‌നേഹവും നമുക്ക് പകര്‍ന്ന് തന്നതും മറ്റാരുമല്ല നമ്മുടെ അമ്മ തന്നെയാണ്. പങ്കുവയ്ക്കാന്‍ പഠിപ്പിച്ചതും സ്‌നേഹിക്കാന്‍ പഠിപ്പിച്ചതും മറ്റാരുമല്ല. അച്ഛന്റെ മുമ്പില്‍ നമുക്കായ് വാദിച്ച ആദ്യ വക്കീലും, പനിയിലും രോഗാവസ്ഥയിലും മാറോടു ചേര്‍ത്താശ്വസിപ്പച്ച ആദ്യ ഡോക്ടറും ആദ്യാക്ഷരം ചൊല്ലിത്തന്ന ആദ്യ ഗുരുവും അമ്മ തന്നെ. ഇന്നും വഴിതെറ്റാതെ നടക്കുന്നെങ്കില്‍ അമ്മ കൊളുത്തിയ നന്മയുടെ വിളക്ക് നമ്മള്‍ കെടുത്തിയിട്ടില്ല എന്നാണ് അര്‍ത്ഥമാക്കേണ്ടത്. അമ്മ...  ഏതു ഭാഷയിലായാലും ഏറ്റവും മധുരമുള്ള വാക്ക്.  ബിന്ദു സോജന്‍, ബ്രാഡ്ഫോര്‍ഡ് ''കാലം മറക്കാത്ത ത്യാഗമല്ലേ അമ്മ കാണപ്പെടുന്നതാം ദൈവമല്ലേ അമ്മ'' അമ്മ എന്ന വാക്ക് ഏതു ഭാഷയിലായാലും ഏറ്റവും മധുരമുള്ള വാക്കാണ്. സ്‌നേഹവും കരുണയും കരുതലും സംരക്ഷണവും സുരക്ഷിതത്വവും എല്ലാം ചേര്‍ന്ന് ഏറ്റവും മനോഹരമായ വാക്ക്, അതാണ് അമ്മ. ഒരു കുഞ്ഞ് ജനിക്കുന്നതോടൊപ്പം അമ്മയും ജനിക്കുന്നു എന്നാണ് പറയപ്പെടുന്നത്. സ്ത്രീയുടെ ഏറ്റവും വലിയ സൃഷ്ടി അവളുടെ കുഞ്ഞാണ്. സൃഷ്ടിയുടെ മാതാവാകുക എന്നത് മഹത്തായ അനുഭൂതിയാണ്. ഏറ്റവും വലിയ വേദനയായ പ്രസവവേദനയിലൂടെ കടന്നുപോയാലും തന്റെ കുഞ്ഞിനെ കണ്ടുകഴിയുമ്പോള്‍ ഒരു സ്ത്രീ ആ വേദനയെല്ലാം മറക്കുന്നു. 'ഉണ്ണിക്കിടാവിനു നല്‍കാന്‍ അമ്മ നെഞ്ചില്‍ പാലാഴിയേന്തി'' ഒന്നുമറിയാതെ ഒന്നിനുമാകാതെ ഈ ഭൂമിയിലേക്ക് ജനിച്ച് വീഴുന്ന കുഞ്ഞിനെ മുലപ്പാലൂട്ടി, സ്‌നേഹിച്ച്, ലാളിച്ച്, കണ്ണിലെ കൃഷ്ണമണി പോലെ ശ്രദ്ധിച്ച് വളര്‍ത്തി കൊണ്ടുവരുന്നത് അമ്മയാണ്. കുഞ്ഞ് ജനിച്ച് കഴിഞ്ഞാല്‍ ഒരു സ്ത്രീയുടെ ജീവിതം മുഴുവന്‍ കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ്, അവള്‍ അവളുടെ ഊര്‍ജ്ജവും പ്രാര്‍ത്ഥനയും എല്ലാം ചിലവാക്കുന്നത് കുഞ്ഞിന് വേണ്ടിയായിരിക്കും. ഒരു അമ്മ ഒത്തിരി ക്ഷമയോടെ, വളരെ ത്യാഗങ്ങള്‍ സഹിച്ചാണ് കുഞ്ഞിനെ വളര്‍ത്തിക്കൊണ്ടുവരുന്നത്. ഏതുരാത്രിയിലും തന്റെ കുഞ്ഞ് ഉണര്‍ന്നിരിക്കുമ്പോള്‍ അമ്മ ഉറങ്ങാറില്ല. കുഞ്ഞിന് ഒരസുഖം വന്നാല്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്നത് അമ്മയായിരിക്കും. അമ്മ കാണപ്പെട്ട ദൈവമാണ്. പലരുടേയും ജീവിതം നോക്കുകയാണെങ്കില്‍ അവരുടെ ജീവിത വിജയത്തിന്റെ പുറകില്‍ ഒരു നല്ല അമ്മയുടെ സ്‌നേഹവും ത്യാഗവും പ്രാര്‍ത്ഥനയും ഉണ്ടെന്ന് നമുക്കറിയാം. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ജീവിതം അതിന് വലിയ ഉദാഹരണമാണ്. ഒരു ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായി ജനിച്ച് വിശുദ്ധ ഫ്രാന്‍സിസിന്റെ ചെറുപ്പകാലത്തെ ജീവിതം കുത്തഴിഞ്ഞതായിരുന്നു. പക്ഷേ അപ്പോഴൊക്കെ വിശുദ്ധ ഫ്രാന്‍സിസിന്റെ അമ്മ ഒത്തിരി പ്രാര്‍ത്ഥിച്ചിരുന്നു. പിന്നീട് അദ്ദേഹം ദാരിദ്ര്യത്തെ വധുവായി സ്വീകരിച്ച് ദൈവത്തില്‍ ആഹ്‌ളാദിച്ച് ലളിത ജീവിതം നയിച്ചു. ആഡംബര പ്രേമിയും ഉല്ലാസിയുമായിരുന്ന അദ്ദേഹത്തിന്റെ മാറ്റം സുഹൃത്തുക്കളെ വരെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന്റെ ആ മാറ്റത്തിന്റെ പുറകില്‍ അദ്ദേഹത്തിന്റെ അമ്മയുടെ പ്രാര്‍ത്ഥനയാണെന്നാണ് പറയപ്പെടുന്നത്. ലോകത്തിന്റെ ഏതു മൂലയില്‍ പോയാലും നമുക്ക് ഏറ്റവും കൂടുതല്‍ സന്തോഷം ലഭിക്കുന്നത് അമ്മയുടെ അടുത്തെത്തുമ്പോഴാണ്. നമ്മള്‍ എവിടെ പോയാലും നമുക്കുവേണ്ടി സ്‌നേഹത്തോടെ കാത്തിരിക്കുന്നത് അമ്മയായിരിക്കും. നമ്മുടെ കൂടെയുള്ളപ്പോള്‍ ചിലപ്പോഴെങ്കിലും നമ്മള്‍ അവരുടെ സ്‌നേഹം അറിയാതെ പോകും. നമ്മള്‍ ഇപ്പോള്‍ എത്ര ഉയര്‍ന്ന ജോലിയിലും അന്തസിലും ആയാലും അതിന്റെ പുറകിലുള്ള ഒരു പ്രധാനശക്തി നമ്മുടെ അമ്മയാണ്. അത് ഒരിക്കലും മറക്കാതെ അമ്മയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും വേണം. അമ്മ നമുക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. നമ്മുടെ അമ്മയെ ഏറ്റവും കൂടുതലായി നമുക്ക് സ്‌നേഹിക്കാം. ഈ മദേഴ്‌സ് ഡേയില്‍ ഒത്തിരി സ്‌നേഹത്തോടെ എല്ലാ അമ്മമാര്‍ക്ക് വേണ്ടിയും പിന്നെ എന്നെ ജീവനെപ്പോലെ സ്‌നേഹിക്കുന്ന എന്റെ മമ്മിക്ക് വേണ്ടിയും Happy Mother's Day. ജീവിതത്തില്‍ ഒരു ദിവസമെങ്കിലും എന്റെ അമ്മയെപ്പോലെ ആകാന്‍ വരം തരേണമേ സീനാ ഷിബു, സാലിസ്ബറി സ്‌നേഹത്തിന്റെ വിശുദ്ധ ശക്തി ഉപയോഗിച്ച് ബന്ധങ്ങളെ ബന്ധനങ്ങളാക്കുന്നവളാണ് അമ്മ. യൂണിവേഴ്‌സിറ്റിയില്‍ പോയി ബിരുദം എടുക്കാതെ അറിവിന്റെ നിറകുടം എന്ന് എനിക്ക് തോന്നുന്ന എന്റെ അമ്മ. അലാവുദീന്റെ അത്ഭുതവിളക്കില്‍ നിന്ന് മാന്ത്രിക വിദ്യയാല്‍ അത്ഭുതം നടക്കുന്നതുപോലെ, ഇത്തിരിപ്പോന്ന അടുക്കളയില്‍ നിന്ന് മേശനിറയെ വിഭവങ്ങള്‍ വിളമ്പുന്ന എന്റെ സങ്കല്‍പത്തിലെ അലാവുദീന്‍. വായനശാലയിലെ എല്ലാ പുസ്തകങ്ങളും വായിച്ചാലും കിട്ടാത്ത സുഖമുള്ള കഥപറഞ്ഞ് തരുന്ന എന്‍സൈക്ലോപീഡിയ എന്ന് എനിക്ക് തോന്നിയ അമ്മ. സഹനത്തിന്റെ ആള്‍രൂപമായി ചിരിച്ച് എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്ന കരിയും പുകയും പുരണ്ട എന്റെ അമ്മ. ആ അമ്മയില്‍ നിന്ന് ഞാന്‍ എന്ന മമ്മിയിലേക്ക് വന്നപ്പോള്‍ ഒത്തിരി ഒത്തിരി അന്തരം വന്നതായി തോന്നുന്നു. അല്ലെങ്കില്‍ സ്വന്തം മകനെ ഷാള്‍ കുരുക്കി കൊല്ലാന്‍ എനിക്കാവുമോ.... കാമുകന് വേണ്ടി മകളെ കൊല്ലിക്കാന്‍ എനിക്കാവുമോ. സ്വാര്‍ത്ഥസുഖത്തിന് വേണ്ടി ഉദരത്തില്‍ തന്നെ വെച്ച് മകളെ ഇല്ലാതാക്കാന്‍ എനിക്കാവുമായിരുന്നോ. ബിരുദവും ബിരുദാനന്തര ബിരുദവും ഞാന്‍ വാരിക്കൂട്ടുമ്പോള്‍ കുടുംബം ഒരു ബാധ്യത എന്ന് കരുതി ഒരു ഫെമിനിസ്റ്റ് ആകാന്‍ എനിക്കാകുമോ. എന്നെ വളര്‍ത്തിയ ആ അമ്മയിലേക്ക് ഇനി എനിക്ക് എത്ര ദൂരം. ജീവിതത്തില്‍ ഒരു ദിവസമെങ്കിലും എന്റെ അമ്മയെപ്പോലെ ആകാന്‍ വരം തരേണമേ എന്നാണ് ഈ മാതൃദിനത്തില്‍ എന്റെ പ്രാര്‍ത്ഥന. അമ്മ... മാതൃദിനം ഒരു പൂച്ചെണ്ടിലും ഇത്തിരി മധുരത്തിലും ഒതുക്കേണ്ടതല്ല. സുജ ജോസഫ്, സ്റ്റോക്ക്‌ ഓണ്‍ ട്രെന്‍റ് അമ്മ.... ഒരു വ്യക്തിയുടെ ജീവിതത്തില്‍ സര്‍വ്വശക്തനായ ദൈവം കഴിഞ്ഞാല്‍ അടുത്തതായി ഒരോ നിമിഷവും മനസ്സില്‍ വരുന്നത് തനിക്ക് ജന്മം നല്‍കിയ തന്റെ അമ്മയായിരിക്കും. നമ്മള്‍ എത്രയേറെ പ്രായം ചെന്നാലും നമ്മള്‍ സ്വന്തം അമ്മയുടെ അടുത്തു ചെല്ലുമ്പോള്‍ നമ്മള്‍ കൊച്ചുകുട്ടികളാണെന്ന് അനുഭവപ്പെടും. നമ്മള്‍ ഇന്ന് നല്ലൊരു അമ്മയായിട്ടുണ്ടെങ്കില്‍ അതിനു കാരണം നമ്മുടെ അമ്മയുടെ പരിപാലനയും വാത്സല്യവുമാണ്. മാതൃദിനം ഒരു പൂച്ചെണ്ടിലും ഇത്തിരി മധുരത്തിലും ഒതുക്കേണ്ടതല്ല, എന്നാല്‍ ഒരു ആയുഷ്‌കാലം മുഴുവന്‍ മക്കള്‍ക്കുവേണ്ടി ജിവീതം ഒഴിഞ്ഞുവെച്ച അമ്മയ്ക്ക് വേണ്ടി, അമ്മയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസ്സിലാക്കി ആ അമ്മയെ നമുക്ക് സ്‌നേഹിക്കാം. ആ സ്‌നേഹം മാതൃദിനത്തില്‍ മാത്രം ഒതുങ്ങാതെ നിത്യേന അമ്മയ്ക്ക് വേണ്ടി ജീവിക്കുവാനും, വൃദ്ധ സദനത്തില്‍ തള്ളാതെ നമ്മുടെ മാറോട് അടക്കിപ്പിടിക്കുവാനും നമ്മള്‍ പരിശ്രമിക്കേണ്ടതാണ്. മക്കള്‍ ചേയ്യേണ്ട കടമകള്‍ അമ്മമാര്‍ ജീവിച്ചിരിക്കെ ചെയ്താല്‍ അത് അവര്‍ക്ക് വിലമതിക്കാനാവാത്ത സന്തോഷത്തിന് വഴിയൊരുക്കും, പില്‍ക്കാലത്ത് ആ ആനന്ദം നമ്മളേയും തേടിയെത്തും. പലപ്പോഴും പലര്‍ക്കും തിരക്കേറിയ ജീവിത സാഹചര്യത്തില്‍ തന്റെ അമ്മമാരെ ഓര്‍ക്കുവാനോ അവര്‍ക്കുവേണ്ടി കുറച്ചു സമയം ചെലവഴിക്കുവാനോ സാധിക്കാതെ പോകുന്നു. അതിനാല്‍ ഈ മാതൃദിനത്തില്‍ നമ്മള്‍ക്ക് നമ്മുടെ അമ്മയെ നിര്‍മ്മലമനത്തോടെ, നമുക്ക് നല്‍കിയ വാത്സല്യത്തിന്റെ ഒരംശം തിരികെ നല്‍കാം.
RECENT POSTS
Copyright © . All rights reserved