Neerav modi
ന്യൂഡല്‍ഹി: കോടികളുടെ വെട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോഡി ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടിയതായി റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും കോടികള്‍ വെട്ടിച്ച് മുങ്ങിയ മദ്യ രാജാവ് വിജയ് മല്ല്യയും ഐപിഎല്‍ അഴിമതിക്കേസില്‍ പ്രതിയായ ലളിത് മോഡിയും ഉള്‍പ്പെടെയുള്ളവര്‍ അഭയം തേടിയിരിക്കുന്നത് ബ്രിട്ടനിലാണ്. ഇവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല. മല്ല്യയുടെയും ലളിത് മോഡിയുടെയും വഴി നീരവ് തെരെഞ്ഞടുത്താല്‍ ഇന്ത്യക്ക് കൂടുതല്‍ തിരിച്ചടി നേരിടേണ്ടി വരും. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇപ്പോള്‍ നടക്കുന്ന നിയമനടപടികള്‍ കൂടുതല്‍ ബുദ്ധിമുട്ടേറിയതാകും. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ കരുനീക്കങ്ങളാണെന്നും യുകെയില്‍ അഭയം നല്‍കണമെന്നുമാണ് നീരവ് ആവശ്യപ്പെട്ടിരിക്കുന്നത്. യുകെ രാഷ്ട്രീയാഭയം നല്‍കിയാല്‍ ഇന്ത്യയിലേക്ക് നീരവ് തിരിച്ചു വരാന്‍ സാധ്യതയില്ല. അതേസമയം കുറ്റവാളിയെ കൈമാറാന്‍ സര്‍ക്കാര്‍ യുകെ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടേക്കും. നിയമ- എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുകളെ കണ്ടതിന് ശേഷമായിരിക്കും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളു. നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി, മുന്‍ പി.എന്‍.ബി മേധാവി ഉഷ അനന്തസുബ്രഹ്ണ്യം എന്നിവരുള്‍പ്പെടെ 25 ഓളം പേര്‍ക്കെതിരെയാണ് നിലവില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പ എടുത്തതിന് ശേഷം തിരിച്ചടക്കാതെ നീരവ് മോഡി മുങ്ങുകയായിരുന്നു. ഇയാളുടെ ഇന്ത്യയിലെ മുഴുവന്‍ സ്വത്തുക്കളും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു.
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,400 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് നരേന്ദ്രമോഡി സര്‍ക്കാരിന്റെ കാലത്തെന്ന് സിബിഐ റിപ്പോര്‍ട്ട്. ജനുവരി 31ന് സിബിഐ സമര്‍പ്പിച്ച എഫ്‌ഐആറിലാണ് ഇത് സംബന്ധിച്ച് പരാമര്‍ശങ്ങളുള്ളത്. നീരവ് മോഡിക്ക് ഭൂരിപക്ഷം വായപകളും അനുവദിച്ചത് യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചത്. നീരവ് മോഡിക്ക് ലഭിച്ച എട്ട് ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗുകളേക്കുറിച്ചാണ് സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. വിദേശ ബാങ്കുകളില്‍ നിന്ന് വായ്പകള്‍ എടുക്കുന്നതിനായി ഇന്ത്യന്‍ ബാങ്കുകള്‍ നല്‍കുന്ന ഗ്യാരന്റികളാണ് ഇവ. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന എട്ട് ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗുകളും 2017ല്‍ നല്‍കിയവയാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് ഇവ നല്‍കിയെന്നത് വ്യക്തം. മറ്റ് 293 ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗുകളും നീരവ് മോഡിയുടെ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. അവയ്ക്ക് മുമ്പ് വേറെ അനുവദിച്ചിട്ടുള്ളതായി വ്യക്തമായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. വിദേശത്ത് നിന്ന് സംസ്‌കരിക്കാത്ത വജ്രങ്ങള്‍ വാങ്ങുന്നതിനാണ് വദ്ര കമ്പനികള്‍ക്ക് ഇന്ത്യന്‍ ബാങ്കുകള്‍ ഇവ അനുവദിക്കു്ന്നത്. ഇവയ്ക്ക് ഈട് വാങ്ങുകയും ചെയ്യാറുണ്ടെങ്കിലും നീരവ് മോഡിയുടെ കാര്യത്തില്‍ ഈട് വാങ്ങിയിരുന്നില്ല. കൂടുതല്‍ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗുകള്‍ മോഡി വാങ്ങിയിരിക്കാനിടയുണ്ടെന്നാണ് സിബിഐ സംശയിക്കുന്നത്. തട്ടിപ്പില്‍ കുറ്റാരോപിതരായിരിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ ഇവയ്ക്ക് രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. നിരവധി ഓഡിറ്റുകള്‍ നടന്നിട്ടും ഈ തട്ടിപ്പുകള്‍ ബാങ്കിന് കണ്ടെത്താനും കഴിഞ്ഞില്ല.
RECENT POSTS
Copyright © . All rights reserved