Opioids
ഇംഗ്ലണ്ടിലെ സമ്പന്നരല്ലാത്തവര്‍ താമസിക്കുന്ന മേഖലയിലെ രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ അധിക ഡോസ് പെയിന്‍കില്ലറുകളാണ് നല്‍കുന്നതെന്ന് വെളിപ്പെടുത്തല്‍. നോര്‍ത്തിലെ രോഗികള്‍ക്ക് നാലിരട്ടി ശക്തിയുള്ള ഓപിയോയ്ഡുകളാണ് ശുപാര്‍ശ ചെയ്യുന്നതെന്ന് ഒരു പഠനം പറയുന്നു. കോഡീന്‍, ട്രമഡോള്‍, മോര്‍ഫീന്‍ തുടങ്ങിയ വേദനാസംഹാരികള്‍ സൗത്തിലുള്ളവരേക്കാള്‍ കൂടുതല്‍ നിര്‍ദേശിക്കപ്പെടുന്നത് ഇവര്‍ക്കാണ്. ബ്ലാക്ക്പൂള്‍, സെയിന്റ് ഹെലന്‍സ്, മെഴ്‌സിസൈഡ് തുടങ്ങിയ പ്രദേശങ്ങളിലെ ഡോക്ടര്‍മാരാണ് ഇത്തരം മരുന്നുകള്‍ ഏറ്റവും കൂടുതല്‍ നിര്‍ദേശിക്കുന്നത്. ഈ പ്രദേശങ്ങളാണ് രാജ്യത്ത് ഏറ്റവും മോശം ആരോഗ്യാവസ്ഥയിലുള്ളതെന്നും പഠനം പറയുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നോര്‍ത്ത്-സൗത്ത് ഭേദമുണ്ടെന്നതിന് തെളിവാണ് ഈ കണ്ടെത്തലെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ശാരീരികാധ്വാനം ഏറെ വേണ്ടിവരുന്ന ജോലികള്‍ ചെയ്യുന്നവരും പുകവലിക്കാരും വിഷാദരോഗികളും ഏറെയുള്ള പ്രദേശമാണ് നോര്‍ത്ത്. അതുകൊണ്ടുതന്നെ ഡോക്ടര്‍മാര്‍ക്ക് ഇത്തരം മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കേണ്ടതായി വരുന്നതാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ബര്‍മിംഗ്ഹാം, മാഞ്ചസ്റ്റര്‍, ന്യൂകാസില്‍, ലണ്ടന്‍ എന്നിവിടങ്ങളിലെ ജിപി പ്രിസ്‌ക്രിപ്ഷനുകളാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. നോട്ടിംഗ്ഹാം, മാഞ്ചസ്റ്റര്‍ എന്നീ യൂണിവേഴ്‌സിറ്റികളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഇത്തരം മരുന്നുകള്‍ നിര്‍ദേശിക്കപ്പെടുന്ന പ്രദേശങ്ങളില്‍ പത്തില്‍ എട്ടും നോട്ടിംഗ്ഹാമിലാണെന്ന് കണ്ടെത്തി. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും ഈസ്റ്റ് ആംഗ്ലിയയിലുമാണ് മറ്റു രണ്ടു പ്രദേശങ്ങള്‍. ഏറ്റവും കുറച്ച് ഓപിയോയ്ഡുകള്‍ നിര്‍ദേശിക്കപ്പെടുന്നത് ലണ്ടനിലാണ്. ഏറ്റവും കൂടുതല്‍ അളവില്‍ ഓപിയോയ്ഡുകള്‍ നിര്‍ദേശിക്കപ്പെടുന്ന പ്രദേശങ്ങളേക്കാള്‍ നാല് മടങ്ങ് കുറവാണ് ലണ്ടനിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. എന്‍എച്ച്എസ് ഉപയോഗിക്കുന്ന ഏറ്റവും ശക്തിയേറിയ വേദനാസംഹാരികളാണ് ഓപിയോയ്ഡുകള്‍. ഹെറോയിന്‍ പോലെയുള്ള മയക്കുമരുന്നുകളുടെ രാസകുടുംബത്തില്‍ പെടുന്ന ഇവ ഉപയോഗിക്കുന്നവരെ അടിമയാക്കാന്‍ സാധിക്കും.
456 രോഗികള്‍ മരിച്ചത് വേദനാ സംഹാരികള്‍ അനാവശ്യമായി നല്‍കിയതു കാരണമാണെന്ന് റിപ്പോര്‍ട്ട്. ഹാംപ്ഷയറിലെ ഗോസ്‌പോര്‍ട്ട് വാര്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പ്രതിക്കൂട്ടില്‍. വൈദ്യശാസ്ത്രപരമായി ഒരു ന്യായീകരണവുമില്ലാതെയാണ് ശക്തമായ ഓപ്പിയോയ്ഡുകള്‍ രോഗികള്‍ക്ക് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത് അപകടകരമാണെന്ന് നഴ്‌സുമാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും അവഗണിക്കപ്പെടുകയായിരുന്നുവെന്ന് മുന്‍ ലിവര്‍പൂള്‍ ബിഷപ്പ് ജെയിംസ് ജോണ്‍സിന്റെ നേതൃത്തിലുള്ള സ്വതന്ത്ര പാനല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ വേദനാ സംഹാരികള്‍ നല്‍കുന്നത് ആശുപത്രി ശീലമാക്കിയിരിക്കുകയായിരുന്നുവെന്നും 200 പേര്‍ അങ്ങനെ മാത്രം മരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. മനുഷ്യജീവനെ ലാഘവത്തോടെ കാണുന്ന സമീപനമാണ് ആശുപത്രി അധികൃതര്‍ സ്വീകരിക്കുന്നതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പോലീസ്, രാഷ്ട്രീയനേതൃത്വം, ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ്, ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ തുടങ്ങിയ സര്‍വീസുകള്‍ ഇതിനെ തടയുന്നതില്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഭാവി ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുക എന്നത് മാത്രമാണ് ഈ റിപ്പോര്‍ട്ട കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബിഷപ്പ് ജോണ്‍സ് പറഞ്ഞു. എന്നാല്‍ തങ്ങളുടെ ജോലി ഇതുകൊണ്ട് അവസാനിക്കുന്നില്ല. ഹെല്‍ത്ത് സെക്രട്ടറി, ഹോം സെക്രട്ടറി, അറ്റോര്‍ണി ജനറല്, ഹാംപ്ഷയര്‍ ചീഫ് കോണ്‍സ്റ്റബിള്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
RECENT POSTS
Copyright © . All rights reserved