passport
പാസ്‌പോര്‍ട്ട് പുതുക്കാന്‍ ലക്ഷങ്ങള്‍ ഇടിച്ചു കയറിയതോടെ പാസ്‌പോര്‍ട്ട് ഓഫീസ് വെബ്‌സൈറ്റ് തകര്‍ന്നു. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സഞ്ചാരം വിലക്കപ്പെടാതിരിക്കണമെങ്കില്‍ വെള്ളിയാഴ്ചക്കുള്ളില്‍ പാസ്‌പോര്‍ട്ട് പുതുക്കണമെന്നായിരുന്നു മുന്നറിയിപ്പ്. 3.5 മില്യന്‍ പാസ്‌പോര്‍ട്ടുകള്‍ അടിയന്തരമായി പുതുക്കിയില്ലെങ്കില്‍ നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഇവരുടെ യാത്ര വിലക്കപ്പെട്ടേക്കാമെന്നായിരുന്നു മുന്നറിപ്പ്. ഷെങ്കണ്‍ നിയമം അനുസരിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ എത്തുന്നവരുടെ പാസ്‌പോര്‍ട്ടിന് എത്തുന്ന അന്നു മുതല്‍ കുറഞ്ഞത് ആറു മാസത്തെ കാലാവധിയെങ്കിലും ആവശ്യമാണ്. മാര്‍ച്ച് 29നാണ് ബ്രെക്‌സിറ്റ് തിയതിയെന്നതിനാല്‍ ഇന്നലെയായിരുന്ന കാലാവധി അവസാനിക്കാറായ പാസ്‌പോര്‍ട്ടുകള്‍ പുതുക്കേണ്ട തിയതി. പുതുക്കാനായി അപേക്ഷിച്ചവര്‍ക്ക് വെബ്‌സൈറ്റ് തകര്‍ന്നതിനെത്തുടര്‍ന്ന് അതിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സേവനം ലഭ്യമല്ലെന്ന സന്ദേശമായിരുന്നു വെബ്‌സൈറ്റില്‍ നിന്ന് ലഭിച്ചത്. ഇതേത്തുടര്‍ന്നുണ്ടായ ജനരോഷം സോഷ്യല്‍ മീഡിയയില്‍ പ്രതിഫലിച്ചു. നിരവധി പേരാണ് പാസ്‌പോര്‍ട്ട് പുതുക്കാന്‍ കഴിയാത്തതിലുള്ള പ്രതിഷേധവും നിരാശയും പങ്കുവെച്ച് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളുമായി എത്തിയത്. വെബ്‌സൈറ്റിന് സാങ്കേതികത്തകരാറ് നേരിട്ടതാണെന്നും ഇക്കാര്യത്തില്‍ ഖേദപ്രകടനം നടത്തുന്നതായും പിന്നീട് പാസ്‌പോര്‍ട്ട് ഓഫീസ് ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. തകരാറ് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും പാസ്‌പോര്‍ട്ട് ഓഫീസ് വ്യക്തമാക്കി. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷമാണ് വെബ്‌സൈറ്റ് വീണ്ടും പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച്? ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് പാസ്‌പോര്‍ട്ട് പുതുക്കാന്‍ ആളുകള്‍ ഇടിച്ചു കയറിയത്. 15 മാസത്തില്‍ താഴെ കാലാവധിയുള്ള പാസ്‌പോര്‍ട്ടുകള്‍ പോലും നോ ഡീല്‍ സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വിലക്കിയേക്കാമെന്നായിരുന്നു മുന്നറിയിപ്പ്. .
യുകെയില്‍ ബ്രെക്‌സിറ്റിനു ശേഷം തുടരുന്നതിനും അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടുന്നതിനുമായി യൂറോപ്യന്‍ പൗരന്‍മാര്‍ തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ ഹോം ഓഫീസില്‍ സമര്‍പ്പിക്കേണ്ടി വരും. ഇന്നലെ അവതരിപ്പിച്ച പദ്ധതിയനുസരിച്ചാണ് ഇത്. സെറ്റില്‍ഡ് സ്റ്റാറ്റസ് ലഭിക്കുന്നതിനായി 3.5 മില്യനോളം യൂറോപ്യന്‍ പൗരന്‍മാര്‍ ഇത്തരത്തില്‍ തങ്ങളുടെ ഐഡന്റിറ്റി തെളിയിക്കേണ്ടി വരും. എന്നാല്‍ നിരവധി പേര്‍ക്ക് ഡിജിറ്റലായി ചെയ്യുന്ന ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും വിലയിരുത്തലുണ്ട്. നടപടിക്രമങ്ങള്‍ക്കായി 65 പൗണ്ട് ഫീസും നല്‍കേണ്ടതായി വരും. കുട്ടികള്‍ക്ക് ഇത് 32 പൗണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. മൂന്ന് തലങ്ങളിലായുള്ള പരിശോധനകളാണ് നടക്കുന്നത്. ആദ്യം ഐഡന്റിറ്റി പരിശോധന നടത്തും. രണ്ടാമതായി ഇവയോഗ്യതയാായിരിക്കും പരിശോധിക്കുക. മൂന്നാമതായി ക്രിമിനല്‍ പശ്ചാത്തലമുള്‍പ്പെടെയുള്ളവ പരിശോധിച്ച് രാജ്യത്ത് തുടരാന്‍ യോഗ്യരാണോ എന്ന കാര്യവും ഹോം ഓഫീസ് പരിശോധിക്കും. നിലവില്‍ എല്ലാ അവകാശങ്ങളോടെയും യുകെയില്‍ താമസിക്കുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ സ്റ്റാറ്റസ് പുനര്‍നിര്‍ണയിക്കുന്നതിനായി 300 മില്യന്‍ പൗണ്ടാണ് മാറ്റിവെച്ചിരിക്കുന്നത്. എന്നാല്‍ ഇതിലും കൂടുതല്‍ തുക ആവശ്യമായി വന്നേക്കുമെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. ബ്രെക്‌സിറ്റിനു ശേഷം യുകെയിലുള്ള യൂറോപ്യന്‍ പൗരന്‍മാരെ ഏതു വിധത്തിലായിരിക്കും പരിഗണിക്കുക എന്ന വിഷയത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഉത്തരം പറയവെ ഹോം സെക്രട്ടറി സാജിദ് ജാവിദാണ് പദ്ധതികളുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചത്. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഏറെ സംവാദങ്ങള്‍ക്ക് ഇടനല്‍കുന്ന പ്രശ്‌നമാണ് യൂറോപ്യന്‍ പൗരന്‍മാരുടെ സ്റ്റാറ്റസ്. യുകെയില്‍ തുടരാനുദ്ദേശിക്കുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ കാര്യത്തില്‍ മുതിര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ആശങ്കകള്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് 2016ലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ വോട്ടവകാശം പോലും നല്‍കിയിരുന്നില്ല. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇവരുടെ അവസ്ഥ എന്താകുമെന്ന കാര്യത്തിലും സംശയങ്ങള്‍ ഉയരുന്നുണ്ട്.
ബ്രിട്ടീഷ് പോര്‍ട്ടുകളിലും വിമാനത്താവളങ്ങളിലും യുകെ ഒണ്‍ലി പാസ്‌പോര്‍ട്ട് ലെയിനുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് ഹോം ഓഫീസ് പിന്‍വാങ്ങുന്നു. ബ്രെക്‌സിറ്റിനു ശേഷം നടപ്പാക്കാനിരുന്ന ഈ പദ്ധതി ചെലവേറിയതാകുമെന്ന വിലയിരുത്തലിലാണ് ഹോം ഓഫീസ് പുനര്‍വിചിന്തനം നടത്തിയിരിക്കുന്നത്. വ്യത്യസ്ത ലൈനുകള്‍ യാത്രക്കാരുടെ സമയം മെനക്കെടുത്താനിടയുണ്ടെന്നും വിലയിരുത്തലുണ്ട്. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്പിലേക്കുള്ള യാത്രകളില്‍ നോണ്‍ യൂറോപ്യന്‍ ലെയിനുകളില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ടതായി വന്നേക്കാമെന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദ് സമ്മതിച്ചതിനു തൊട്ടു പിന്നാലെയാണ് ഹോം ഓഫീസ് ഈ നീക്കവുമായി രംഗത്തെത്തിയതെന്നതാണ് ശ്രദ്ധേയം. യുകെ ഒണ്‍ലി ലെയിനുകള്‍ ജനങ്ങള്‍ക്ക് താല്‍പര്യമാകുമെങ്കിലും അതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കേണ്ടി വരുമെന്നതിനാല്‍ ചെലവ് വര്‍ദ്ധിക്കുമെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. ബ്രെക്‌സിറ്റിന്റെ ശക്തമായ പ്രദര്‍ശനമാകുമെന്നതിനാല്‍ പ്രത്യേക ലെയിന്‍ ഒരു ആകര്‍ഷണമാകുമെന്ന് ഹോം ഓഫീസ് നടത്തിയ ഒരു പഠനം വിലയിരുത്തുന്നു. അതേസമയം വിമാനത്താവളങ്ങിലും മറ്റും എത്തുന്ന ബ്രിട്ടീഷുകാരുടെ എണ്ണം പരിഗണിച്ചാല്‍ യുകെ ഒണ്‍ലി ലൈനുകളില്‍ കൂടുതല്‍ സമയം നഷ്ടമാകുമെന്നത് വ്യക്തമാണ്. ചിലപ്പോള്‍ മറ്റു നിരകളേക്കാള്‍ ബ്രിട്ടീഷുകാരുടെ നിരകള്‍ക്ക് നീളം കൂടാനും സാധ്യയുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ബ്രിട്ടനില്‍ താമസിക്കാനുദ്ദേശിക്കുന്ന യൂറോപ്യന്‍ പൗരന്മാര്‍ക്കായി ചട്ടങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാജിദ് ജാവിദ് തയ്യാറെടുക്കുന്നതിനിടയിലാണ് യുകെ ഒണ്‍ലി പാസ്‌പോര്‍ട്ട് ലെയിനുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. യൂറോപ്യന്‍ പൗരന്‍മാര്‍ക്കുള്ള ഇളവുകള്‍ വ്യാഴാഴ്ച ഹോം സെക്രട്ടറി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇത് ജാവിദും ബ്രെക്‌സിറ്റ് അനുകൂലികളും തമ്മില്‍ യുദ്ധത്തിന്  വഴിവെക്കുമെന്നും നിരീക്ഷണമുണ്ട്.
ലണ്ടന്‍: ഇന്ന് മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് നിരക്കുകള്‍ വര്‍ദ്ധിക്കുന്നു. കുട്ടികളുടെ പാസ്‌പോര്‍ട്ടിന്റെ ഫീസ് 46 പൗണ്ടില്‍ നിന്ന് 58.50 പൗണ്ടായി ഉയരും. 27 ശതമാനം വര്‍ദ്ധനയാണ് ഇതിലുണ്ടായിരിക്കുന്നത്. മുതിര്‍ന്നവരുടെ പാസ്‌പോര്‍ട്ട് ഫീസ് 72.50 പൗണ്ടില്‍ നിന്ന് 85 പൗണ്ടായും ഉയര്‍ന്നു. ഈസ്റ്റര്‍ അവധി ദിനങ്ങള്‍ വരാനിരിക്കെയാണ് ഫീസ് വര്‍ദ്ധന നിലവില്‍ വന്നിരിക്കുന്നത്. എന്നാല്‍ ഈ വര്‍ദ്ധനയില്‍ നിന്ന് രക്ഷപ്പെടാനും മാര്‍ഗ്ഗമുണ്ട്. ഓണ്‍ലൈനില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷച്ചാല്‍ കാര്യമായ പണച്ചെലവ് ഉണ്ടാകില്ല. മുതിര്‍ന്നവരുടെ പാസ്‌പോര്‍ട്ടിന് 75.50 പൗണ്ടും 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ പാസ്‌പോര്‍ട്ടിന് 49 പൗണ്ടും മാത്രമാണ് ഓണ്‍ലൈനില്‍ ഈടാക്കുക. വെറും മൂന്ന് പൗണ്ടിന്റെ വര്‍ദ്ധനവ് മാത്രമാണ് ഓണ്‍ലൈനില്‍ വരുത്തിയിരിക്കുന്നത്. പോസ്റ്റര്‍ ആപ്ലിക്കേഷനുകളുടെ ഫീസിലാണ് കാര്യമായ വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. മാര്‍ച്ച് 27, അതായത് ഇന്നുമുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഇപ്പോള്‍ത്തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നതിനാല്‍ നിരക്ക് വര്‍ദ്ധന തടയാന്‍ ലേബര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ 258നെതിരെ 317 വോട്ടുകള്‍ക്ക് ഫീസ് വര്‍ദ്ധനയ്ക്കുള്ള തീരുമാനം കോമണ്‍സ് പാസാക്കി. ചെലവ് കൂടുമെന്നതിനാല്‍ ഈ നിരക്കു വര്‍ദ്ധന മൂലം ഒട്ടേറെ കുടുംബങ്ങള്‍ തങ്ങളുടെ സമ്മര്‍ യാത്രകള്‍ ഉപേക്ഷിക്കാനിടയുണ്ടെന്ന് ഷാഡോ ഹോം സെക്രട്ടഫി ഡയാന്‍ ആബട്ട് പറഞ്ഞു. ഫാസ്റ്റ് ട്രാക്ക് ആപ്ലിക്കേഷനുകളുടെ ഫീസ് മുതിര്‍ന്നവര്‍ക്ക് 39 പൗണ്ട് വര്‍ദ്ധിച്ച് 142 പൗണ്ടായി. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇത് 122 ആയാണ് ഉയര്‍ന്നത്. ഒരു പ്രീമിയം കളക്ട് സര്‍വീസും പുതിയ നിരക്കിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 177 പൗണ്ടും കുട്ടികള്‍ക്ക് 151 പൗണ്ടുമാണ് ഇതിന്റെ നിരക്ക്.
കൊച്ചി: തത്കാൽ സംവിധാനത്തിൽ പാസ്പോർട്ടുകൾക്ക് അപേക്ഷിക്കാനുള്ള വ്യവസ്ഥകളിൽ ഇളവുകൾ വരുത്തി. പാൻ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവ മുമ്പ് നിർബന്ധമായിരുന്നു. ഇവയിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. അതേസമയം ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. റേഷൻ കാർഡ് ഇനിമുതൽ ആധികാരിക രേഖയായി പരി​ഗണിക്കും. 18 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള തിരിച്ചറിയൽ കാർഡ് നൽകിയാൽ മതിയാകും. പുതുക്കിയ നിയമമനുസരിച്ച് ആധാർ കാർഡിനൊപ്പം ഏതെങ്കിലും രണ്ട് തിരിച്ചറിയൽ രേഖകൾ ഹാജരാക്കിയാൽ മതി. ജനന സര്‍ട്ടിഫിക്കേറ്റ്, റേഷന്‍ കാര്‍ഡ് എന്നിവ ഇതിനായി പരി​ഗണിക്കും. ആധാർ ഇല്ലാത്തവർക്ക് അതിനായി അപേക്ഷിച്ച ശേഷം നമ്പർ നൽകിയാൽ മതിയാകും. പാൻകാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവ ഇല്ലാത്തവർക്ക് മുമ്പ് തത്കാൽ പാസ്പോർട്ടുകൽ ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ പുതിയ നിബന്ധനകൾ ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
RECENT POSTS
Copyright © . All rights reserved