Patients
ലണ്ടന്‍: രോഗികളില്‍ ജീവരക്ഷക്കായി ഘടിപ്പിക്കുന്ന മെഡിക്കല്‍ ഇംപ്ലാന്റുകളില്‍ മിക്കവയും സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്. യു.കെയിലെ വിവിധ ആശുപത്രികളില്‍ നടക്കുന്ന ശസ്ത്രക്രിയയില്‍ ഇത്തരം സുരക്ഷിതമല്ലാത്ത ഇംപ്ലാന്റുകള്‍ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പേസ്മേക്കറുകള്‍, സ്പൈന്‍ റോഡ്സ് (നട്ടെല്ലിലെ തകരാറുകള്‍ പരിഹരിക്കുന്നതിനായി ഘടിപ്പിക്കുന്ന റോഡുകള്‍), കൃത്രിമ കാല്‍മുട്ടുകള്‍, കൃത്രിമ ഇടുപ്പുകള്‍ തുടങ്ങിയവ ശരിയായ പരീക്ഷണങ്ങള്‍ക്കു ശേഷമല്ല ഉപയോഗിക്കപ്പെടുന്നതെന്നാണ് ബിബിസിയും 58 മാധ്യമ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യമായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്‌സും ചേര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ഇത് ആയിരങ്ങളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. യു.കെയില്‍ മാത്രമായി ആയിരങ്ങളാണ് പേസ്മേക്കറുകള്‍ ഉപയോഗിക്കുന്നത്. സുരക്ഷിതമല്ലാത്ത ഇത്തരം ഉപകരണങ്ങള്‍ ഇവരുടെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തിയേക്കും. ബബൂണ്‍ കുരങ്ങുകളില്‍ പരീക്ഷിച്ച് പരാജയപ്പെട്ട ഉപകരണങ്ങളാണ് മാര്‍ക്കറ്റിലെത്തുന്നവയില്‍ മിക്കവയും. ഇതു കൂടാതെ മൃതശരീരങ്ങളിലും പന്നികളിലും മാത്രമേ ഇവ പരീക്ഷിച്ചിട്ടുള്ളു. മനുഷ്യ ശരീരത്തില്‍ ഇവയുണ്ടാക്കുന്ന ഫലങ്ങളെക്കുറിച്ചോ പാര്‍ശ്വഫലങ്ങളെക്കുറിച്ചോ ഇതുവരെ ശാസ്ത്രീയ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ഈ ഉപകരണങ്ങള്‍ മില്യണിലധികം ആളുകളുടെ ജീവിതം രക്ഷിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ വ്യവസായ മേഖല അവകാശപ്പെടുന്നുണ്ട്. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന തങ്ങളുടെ ഉപകരണങ്ങള്‍ തികച്ചും സുരക്ഷിതമാണെന്നാണ് കമ്പനികളുടെ വാദം. എന്നാല്‍ ഇതിന് ശാസ്ത്രീയമായ വിശദീകരണമില്ലെന്ന് മാത്രം. ലോകത്താകമാനം ഇത്തരം നിരവധി ഉപകരണങ്ങള്‍ ദിനംപ്രതി രോഗികളുടെ ശരീരത്തില്‍ സ്ഥാപിക്കപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എസ്സെക്സ് സ്വദേശിനിയായ മൗറീന്‍ മക്ലേവ് എന്ന 82കാരിയിലാണ് ആദ്യമായി 'നാനോസ്റ്റിം' പേസ്മേക്കര്‍ സ്ഥാപിക്കപ്പെടുന്നത്. സാധാരണ രീതിയിലുള്ള പേസ്മേക്കറുകള്‍ ബാറ്ററികളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ കേബിളുകള്‍ വിച്ഛേദിക്കപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ അഡ്വാന്‍സ്ഡ് 'നാനോസ്റ്റിം' പേസ്മേക്കറുകള്‍ ഈ പോരായ്മയെ മറികടക്കാന്‍ കഴിവുള്ളവയാണ്. ആദ്യമായി 'നാനോസ്റ്റിം' പേസ്മേക്കര്‍ ശരീരത്തിലെത്തിയപ്പോള്‍ താനൊരു 'നല്ല ഗിനിപന്നിയായി' മാറിയത് പോലെയാണ് തോന്നിയതെന്ന് മൗറീന്‍ മക്ലേവ് പറയുന്നു. മെഡിക്കല്‍ രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ നടത്തുന്നതിന് ഇത്തരം ഉപകരണങ്ങള്‍ കാരണമായിട്ടുണ്ടെങ്കിലും ഇവയുടെ ശാസ്ത്രീയത വലിയ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.
ആശുപത്രി വാര്‍ഡുകളിലെ സുഖവാസത്തിന് അന്ത്യം വരുത്താനൊരുങ്ങി എന്‍എച്ച്എസ്. കൂടുതല്‍ കാലം ആശുപത്രികളില്‍ തുടരുന്ന സംസ്‌കാരം ഒഴിവാക്കുന്നതിനായി ആയിരക്കണക്കിന് രോഗികളെ തിരികെ വീടുകളിലേക്ക് അയക്കാനാണ് എന്‍എച്ച്എസ് തയ്യാറെടുക്കുന്നത്. ഇത്തരത്തില്‍ ദീര്‍ഘകാലം തുടരുന്ന രോഗികളുടെ എണ്ണം 25 ശതമാനം കുറയ്ക്കാനാണ് ലക്ഷ്യമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. ആവശ്യക്കാര്‍ക്ക് കിടക്കകള്‍ ലഭ്യമാക്കുന്നതിനായാണ് ഈ നടപടിയെന്നും സ്റ്റീവന്‍സ് വിശദീകരിച്ചു.   ഓരോ വര്‍ഷവും 3,50,000 രോഗികള്‍ ആശുപത്രി വാര്‍ഡുകളില്‍ മൂന്നാഴ്ചയെങ്കിലും ചെലവഴിക്കുന്നുണ്ട്. മൊത്തം ആശുപത്രി ബെഡുകളുടെ അഞ്ചിലൊന്നാണ് ഈ സംഖ്യ. 36 ആശുപത്രികള്‍ക്ക് തുല്യമാണ് ഇതെന്നും സ്റ്റീവന്‍സ് വ്യക്തമാക്കി. വീടുകളിലെ പരിചരണം മാത്രം ആവശ്യമുള്ള പ്രായമുള്ള നിരവധി പേരാണ് ആശുപത്രികളില്‍ ഇത്തരത്തില്‍ ചികിത്സ തേടുന്നത്. അധിക കാലം ആശുപത്രികളില്‍ തുടരുന്ന രോഗികളെ വീടുകളിലേക്ക് അയക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ഉത്തരവ് സ്റ്റീവന്‍സ് ഇന്ന് പുറപ്പെടുവിക്കും. ഇവര്‍ക്കാവശ്യമായ പരിചരണം ഉറപ്പു വരുത്തണമെന്നും നിര്‍ദേശമുണ്ട്. രോഗികളെക്കുറിച്ചുള്ള വിലയിരുത്തല്‍ വേഗത്തില്‍ നടത്തണമെന്ന് ട്രസ്റ്റുകളോടും നിര്‍ദേശിക്കും. വാരാന്ത്യങ്ങളില്‍ പരമാവധിയാളുകളെ ഡിസ്ചാര്‍ജ് ചെയ്യാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഡേ കേസുകളില്‍ കൂടുതല്‍ റൂട്ടീന്‍ ട്രീറ്റ്‌മെന്റുകള്‍ നടത്താനും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ നടപടിയിലൂടെ അടുത്ത വിന്ററിനു മുമ്പായി 4000 കിടക്കകള്‍ ഒഴിച്ചിടാനാകുമെന്നാണ് കരുതുന്നത്.
ലണ്ടന്‍: ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ ചികിത്സ തേടുന്ന വിദേശീയരില്‍ നിന്ന് പണമീടാക്കണമെന്ന് ഭൂരിപക്ഷം ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നതായി സര്‍വേ. സൗജന്യ ചികിത്സക്ക് അര്‍ഹരല്ലാത്തവര്‍ക്ക് മുന്‍കൂര്‍ പണമടച്ച് ചികിത്സകള്‍ സ്വീകരിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. ഇത്തരക്കാരില്‍ നിന്ന് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ പണമീടാക്കാനും പദ്ധതിയുണ്ടായിരുന്നെങ്കിലും പ്രതിഷേധങ്ങള്‍ ഭയന്ന് അവ നടപ്പിലാക്കിയിട്ടില്ല. എന്നാല്‍ ഇത്തരം ചാര്‍ജുകള്‍ ഏര്‍പ്പെടുത്തണമെന്നാണ് 583 ഡോക്ടര്‍മാരില്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 63 ശതമാനം പേരും ഫീസുകള്‍ ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിച്ചു. യുകെയില്‍ റസിഡന്റ്‌സ് അല്ലാത്തവര്‍ക്ക് എ ആന്‍ഡ് ഇകളിലും ജിപി ക്ലിനിക്കുകളിലും ഫീസുകള്‍ ഏര്‍പ്പെടുത്തണമെന്നാണ് ഇവരില്‍ 74 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. അപ്പോയിന്റ്‌മെന്റുകള്‍ തെറ്റിക്കുന്നവരില്‍ നിന്ന് പണമീടാക്കണമെന്ന നിര്‍ദേശവും ഡോക്ടര്‍മാര്‍ നല്‍കി. വിദേശ രോഗികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നാണ് വിവരം. ബ്രിട്ടീഷ് നികുതിദായകരാണ് എന്‍എച്ച്എസിനെ വളര്‍ത്തിയതെന്നും സൗജന്യ ചികിത്സക്ക് അര്‍ഹരല്ലാത്തവരില്‍ നിന്ന് ഫീസ് ഈടാക്കേണ്ടത് അത്യാവശ്യമാണെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ ലോര്‍ഡ് ഓ' ഷോഗ്നെസ്സി പറഞ്ഞു. 2013 മുതല്‍ പ്ലാന്‍ഡ് കെയര്‍ സ്വീകരിച്ച വിദേശികളില്‍ നിന്ന് ഈടാക്കിയ ഫീസ് നാലിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. 89 മില്യന്‍ പൗണ്ടില്‍ നിന്ന് 358 മില്യന്‍ പൗണ്ടായാണ് ഇത് ഉയര്‍ന്നത്. എന്നാല്‍ അടിയന്തര ചികിത്സ വേണ്ടി വരുന്ന ഘട്ടങ്ങളില്‍ എ ആന്‍ഡ് ഇയിലെ ഫീസുകള്‍ നിര്‍ബന്ധമാക്കരുതെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
RECENT POSTS
Copyright © . All rights reserved