security
ലണ്ടന്‍: ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകളുടെ അപേക്ഷാ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. മുതിര്‍ന്നവര്‍ക്കുള്ള പാസ്‌പോര്‍ട്ടിന് ഇപ്പോള്‍ 72.50 പൗണ്ടാണ് ഫീസ്. നേരിട്ടും ഓണ്‍ലൈനിലുമുള്ള അപേക്ഷകള്‍ക്ക് ഒരേ നിരക്ക് തന്നെയാണ് ഈടാക്കി വരുന്നത്. സര്‍ക്കാരിന്റെ പുതിയ തീരുമാനം അനുസരിച്ച് നിരക്കുകളില്‍ 17 ശതമാനം വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഇതോടെ 85 പൗണ്ടായി പാസ്‌പോര്‍ട്ട് അപേക്ഷാ നിരക്ക് ഉയരും. ഓണ്‍ലൈന്‍ അപേക്ഷകളുടെ നിരക്കില്‍ കാര്യമായ വര്‍ദ്ധനയില്ല. 3 പൗണ്ട് മാത്രമാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ക്ക് വരുത്തിയിരിക്കുന്ന വര്‍ദ്ധന. ഫാസ്റ്റ് ട്രാക്ക് അപേക്ഷകളുടെ നിരക്ക് 103 പൗണ്ടില്‍ നിന്ന് 142 പൗണ്ടായും പ്രീമിയം സര്‍വീസുകള്‍ 128 പൗണ്ടില്‍ നിന്ന് 177 പൗണ്ടായും ഉയര്‍ത്തിയിട്ടുണ്ട്. കുട്ടികളുടെ പാസ്‌പോര്‍ട്ടുകളുടെ ഫീസിനും വര്‍ദ്ധന വരുത്തിയിട്ടുണ്ട്. 16 വയസ് വരെ പ്രായമുള്ളവരുടെ പാസ്‌പോര്‍ട്ടുകള്‍ക്ക് 12.50 പൗണ്ടാണ് വര്‍ദ്ധിപ്പിച്ചത്. ഇതനുസരിച്ച് നേരത്തേ 46 പൗണ്ട് ഈടാക്കിയിരുന്നത് 58.50 പൗണ്ടായി ഉയരും. 27 ശതമാനമാണ് വര്‍ദ്ധനയുടെ നിരക്ക്. അതേസമയം ഓണ്‍ലൈനില്‍ ഈ പാസ്‌പോര്‍ട്ടുകളുടെ ഫീസിലും 3 പൗണ്ടിന്റെ വര്‍ദ്ധനയേ വരുത്തിയിട്ടുള്ളൂ. ആദ്യമായാണ് ഓണ്‍ലൈനിലെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ തപാല്‍ അപേക്ഷകളേക്കാള്‍ ചെലവ് കുറഞ്ഞതാകുന്നത്. ഫീസുകള്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഇവ 9 വര്‍ഷം മുമ്പുള്ള നിരക്കുകളേക്കാള്‍ കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2012ല്‍ പാസ്‌പോര്‍ട്ട് നിരക്കുകള്‍ കുറച്ചിരുന്നു. നിരക്കു വര്‍ദ്ധനക്കുള്ള നിര്‍ദേശത്തിന് ഇനി പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കണം. അതിര്‍ത്തി സുരക്ഷയിലും അടിസ്ഥാന സൗകര്യ വികസനത്തിനും അടുത്ത വര്‍ഷത്തോടെ 100 ദശലക്ഷം പൗണ്ട് നിക്ഷേപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പാസ്‌പോര്‍ട്ടുകള്‍ക്കുള്ള അപേക്ഷാനിരക്ക് ഉയര്‍ത്തിയതെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. ഓണ്‍ലൈന്‍ അപേക്ഷകളേക്കാള്‍ പോസ്റ്റല്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള വര്‍ദ്ധിച്ച ചെലവാണ് അത്തരം ഫീസ് കൂട്ടിയതിന് ഹോം ഓഫീസിന്റെ ന്യായീകരണം. നീല പാസ്‌പോര്‍ട്ടുകള്‍ തിരികെ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമല്ല ഫീസ് വര്‍ദ്ധനയെന്നും അവക്ക് അധികമായി പണച്ചെലവുണ്ടാകില്ലെന്നും ഹോം ഓഫീസ് വ്യക്തമാക്കി.
മുംബൈ: കൃത്രിമക്കാലുമായി ജീവിക്കുന്ന ഇരുപത്തിനാലുകാരിയെ മുംബൈ വിമാനത്താവളത്തില്‍ അപമാനിച്ചു. കൃത്രിമക്കാലാണ് ഉപയോഗിക്കുന്നതെന്ന് തെളിയിക്കാന്‍ വിമാനത്താവള അധികൃതര്‍ യുവതിയെ കൊണ്ട് ജീന്‍സ് അഴിപ്പിക്കുകയായിരുന്നു. തന്നോട് അപമര്യാദയായി പെരുമാറിയത് കാണിച്ച് യുവതി പരാതിപ്പെട്ടപ്പോള്‍ സുരക്ഷാ കാരണങ്ങളാലാണെന്നു കാട്ടി അപമര്യാദയായി പെരുമാറിയ ജീവനക്കാരെ രക്ഷിക്കാന്‍ സിഐഎസ്എഫിന്റെ ശ്രമം. മുംബൈ വിമാനത്താവളത്തില്‍ ജനുവരി മുപ്പതിനാണ് സംഭവം. മുംബൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട് അപ്പിന്റെ ഡയറക്ടറായ അന്താര തെലങ്കനോടാണ് വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയത്. മുംബൈയില്‍നിന്നു ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ബെംഗളുരുവിലേക്കു പോകാന്‍ വന്നതായിരുന്നു അന്താര. സാധാരണ വിമാനത്താവളങ്ങളില്‍ ഇത്തരം അവസ്ഥകള്‍ പരിശോധിക്കാന്‍ സംവിധാനമുണ്ടെന്നും മുംബൈയില്‍ മാത്രം ഇതില്ലെന്നും പലതവണ താന്‍ ഇത്തരം അപമാനത്തിന് ഇരയായിട്ടുണ്ടെന്നും സംഭവത്തിന് ശേഷം അന്താര ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. അന്തരയെ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന നടത്തിയപ്പോള്‍ കാലിന്റെ ഭാഗത്തുവച്ച് പ്രത്യേക ശബ്ദം പുറപ്പെടുവിച്ചിരുന്നു. ഇത് കൃത്രിമക്കാലിന്റെയാണെന്നും പതിനെട്ടാം വയസില്‍ ഒരു അപകടത്തില്‍ തനിക്കു കാല്‍ നഷ്ടപ്പെട്ടതാണെന്നും അതിനു ശേഷം കൃത്രിമക്കാലുമായാണ് ജീവിക്കുന്നതെന്നും സുരക്ഷാ ഉദ്യോഗസ്ഥരോടു പറഞ്ഞു. എങ്കിലും അത് കേള്‍ക്കാന്‍ കൂട്ടാക്കാതെ തൊട്ടടുത്ത മുറിയിലേക്കു കൊണ്ടുപോയി ജീന്‍സ് അഴിച്ച് അതു തെളിയിക്കാനാണ് അന്താരയോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. താന്‍ സ്ഥിരമായി വിമാനയാത്ര ചെയ്യുന്നയാളാണെന്നും ബംഗളുരു വിമാനത്താവളത്തില്‍ എക്‌സ്‌പ്ലോസീവ് ട്രേസ് ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് പരിശോധനയെന്നും എന്തുകൊണ്ട് അതു മുംബൈയില്‍ സ്ഥാപിച്ചിട്ടില്ലെന്ന ചോദ്യവും അന്താര ഉയര്‍ത്തുന്നുണ്ട്. അതേസമയം, സംഭവം വിവാദമായതോടെ സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. മനപൂര്‍വം ചെയ്തതല്ലെന്നും സുരക്ഷാ കാരണങ്ങളാലാണ് അന്താരയോട് ജീന്‍സ് അഴിക്കാന്‍ ആവശ്യപ്പെട്ടതെന്നുമാണ് വിമാനത്താവളത്തിലെ സുരക്ഷാച്ചുമതലയുള്ള സിഐഎസ്എഫിന്റെ വിശദീകരണം നല്‍കുന്നത്.
RECENT POSTS
Copyright © . All rights reserved