Social Housing
ദരിദ്ര സാഹചര്യങ്ങളില്‍ നിന്നെത്തുന്ന കുട്ടികള്‍ക്ക് കളിക്കാന്‍ പുല്‍ത്തകിടിയുള്ള പ്ലേ ഗ്രൗണ്ട് നിഷേധിച്ച് റെസിഡന്‍സ് ഏരിയ. സൗത്ത് ലണ്ടനിലെ ബെയ്‌ലിസ് ഓള്‍ഡ് സ്‌കൂള്‍ കോംപ്ലക്‌സിലെ ഗ്രൗണ്ടിലാണ് ധനികരും ദരിദ്രരുമായ കുട്ടികളെ വേര്‍തിരിച്ചു കാണുന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ദരിദ്രരായ കുട്ടികള്‍ക്ക് പ്രദേശത്തെ പച്ചപ്പു നിറഞ്ഞ ഗ്രൗണ്ടില്‍ കളിക്കാന്‍ അനുമതി നിഷേധിച്ചിരിക്കുകയാണ്. പ്രൈവറ്റ് ഫ്‌ളാറ്റുകളില്‍ നിന്ന് മാത്രമാണ് ഈ ഗ്രൗണ്ടിലേക്ക് പ്രവേശനമുള്ളത്. സോഷ്യല്‍ ഹൗസിംഗില്‍ താമസിക്കുന്നവര്‍ക്ക് ഈ ഗ്രൗണ്ടിലേക്ക് കയറാന്‍ കഴിയാത്ത വിധത്തില്‍ മൂന്നടി ഉയരത്തില്‍ വേലി സ്ഥാപിച്ചിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. സൗത്ത് ലണ്ടനിലെ ലോലാര്‍ഡ് സ്ട്രീറ്റിലുണ്ടായിരുന്ന സ്‌കൂളിന്റെ സ്ഥാനത്ത് ഫ്‌ളാറ്റുകളുടെ നിര്‍മാണം 2016ലാണ് പൂര്‍ത്തിയായത്. ലാംബെത്ത് കൗണ്‍സില്‍ അംഗീകാരം നല്‍കിയ പ്ലാനിംഗ് രേഖകള്‍ അനുസരിച്ച് പ്രധാന പ്ലേയിംഗ് ഏരിയയിലേക്ക് എല്ലാ പ്രദേശത്തു നിന്നും ഗെയിറ്റുകളുണ്ട്. എന്നാല്‍ നിര്‍മാണത്തിന് അനുമതി ലഭിച്ചതിനു ശേഷം ഇത് പണക്കാര്‍ക്കു മാത്രം പ്രവേശനം ലഭിക്കുന്ന വിധത്തിലാക്കി മാറ്റുകയായിരുന്നു. റെന്‍ മ്യൂസ് എന്ന പ്രദേശത്താണ് ഗ്രൗണ്ടില്‍ വേലി സ്ഥാപിച്ചിരിക്കുന്നത്. വാടക നല്‍കി താമസിക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പുല്ലു നിറഞ്ഞ ഗ്രൗണ്ടില്‍ പ്രവേശനം വിലക്കിക്കൊണ്ടാണ് ഡെവലപ്പര്‍ ഇത് നിര്‍മിച്ചിരിക്കുന്നയത്. ഈ കുട്ടികള്‍ക്ക് സമീപത്തു തന്നെയുള്ള മോശം ഗ്രൗണ്ടാണ് നല്‍കിയിരിക്കുന്നത്. ഉയരമുള്ള വേലി വലിയ കുട്ടികള്‍ ചാടിക്കടക്കുമെങ്കിലും പ്രായം കുറഞ്ഞ കുട്ടികള്‍ക്ക് അതിനു സാധിക്കില്ലെന്ന് റെന്‍ മ്യൂസിലെ താമസക്കാരിയായ ക്ലോഡിയ സിഫ്യുവെന്തസ് പറഞ്ഞു. എന്നാല്‍ ഒരിക്കല്‍ ഈ ഗ്രൗണ്ടില്‍ ചാടിക്കടന്നെത്തിയ തന്റെ മകനോട് ഇത് നിങ്ങള്‍ക്ക് കളിക്കാനുള്ള പ്രദേശമല്ലെന്ന് കെയര്‍ ടേക്കര്‍ പറഞ്ഞതായും അവര്‍ വ്യക്തമാക്കി. സോഷ്യല്‍ ഹൗസിംഗില്‍ താമസിക്കുന്ന മറ്റു ചിലരും സ്‌കൂള്‍ കാട്ടുന്ന വിവേചനത്തില്‍ അതൃപ്തി അറിയിച്ചു. സോഷ്യല്‍ ഹൗസിംഗിലുള്ള കുട്ടികള്‍ക്കായി നല്‍കിയിരിക്കുന്ന കളി സ്ഥലത്ത് പുല്‍ത്തകിടിയില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് പരിക്കുകള്‍ പറ്റാറുണ്ട്. വളരെ ചെറിയ പ്രദേശമാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നതെന്നും ഇവര്‍ പരാതിപ്പെടുന്നു.
സോഷ്യല്‍ ഹൗസിംഗിന് അര്‍ഹത ലഭിക്കുന്നതിനായി തട്ടിപ്പു നാടകം നടത്തിയ സ്ത്രീക്ക് മൂന്നു വര്‍ഷം തടവ്. സോഫി ഒ'ഷീ എന്ന സ്ത്രീക്കാണ് ശിക്ഷ ലഭിച്ചത്. ഇവര്‍ താമസിച്ചിരുന്ന വാടകവീടിന്റെ അടുക്കളയ്ക്ക് തീയിടുകയായിരുന്നു. അടുക്കളയില്‍ മാലിന്യം സൂക്ഷിച്ചിരുന്ന ബാഗില്‍ പെട്രോള്‍ ഒഴിച്ചാണ് തീയിട്ടതെന്ന് ഇവര്‍ കോടതിയില്‍ സമ്മതിച്ചു. താമസിച്ചു വന്നിരുന്ന വീടില്‍ താന്‍ സംതൃപ്തയായിരുന്നില്ലെന്നും അതിന് എന്തെങ്കിലും കേടുപാടുകള്‍ വന്നാല്‍ തനിക്ക് സോഷ്യല്‍ ഹൗസിംഗിന് അര്‍ഹത ലഭിക്കുമെന്ന് കരുതിയതിനാലാണ് ഇപ്രകാരം ചെയ്തതെന്നുമാണ് ഇവര്‍ പറഞ്ഞത്. കാര്‍ഡിഫ് ക്രൗണ്‍ കോര്‍ട്ട് സോഫിക്ക് മൂന്ന് വര്‍ഷവും നാലു മാസവും തടവുശിക്ഷ വിധിച്ചു. തീപ്പിടിത്തത്തില്‍ വീടിന് 40,000 പൗണ്ടിന്റെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചത്. അടുത്തുള്ള പ്രോപ്പര്‍ട്ടികള്‍ക്കും നാശനഷ്ടങ്ങള്‍ നേരിട്ടു. ഇവര്‍ താമസിച്ചിരുന്ന മൂന്ന് ബെഡ്‌റൂം വീടിന്റെ മറ്റു മുറികള്‍ക്കും തീയിടാന്‍ ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. ജൂണ്‍ 12നായിരുന്നും സംഭവം. അയല്‍ക്കാരിയായ നതാലി റീസ് രാത്രി 8.30നാണ് ഫയര്‍ അലാം മുഴങ്ങുന്നത് കേട്ടത്. ബാക്ക് ഗാര്‍ഡനില്‍ എത്തിയപ്പോള്‍ തീപിടിക്കുന്നതാണ് ഇവര്‍ കണ്ടത്. തന്റെ ജനലിലൂടെ പുക വരുന്നത് കണ്ടുവെന്നും ചെറിയ പൊട്ടിത്തെറികള്‍ കേട്ടുവെന്നും മറ്റൊരു അയല്‍ക്കാരന്‍ പറഞ്ഞു. പേവ്‌മെന്റില്‍ സോഫി ഇരിക്കുന്നത് കണ്ടുവെന്നും എന്നാല്‍ ഇവര്‍ അയല്‍ക്കാര്‍ക്ക് യാതൊരു അറിയിപ്പും നല്‍കിയില്ലെന്നും അവര്‍ മൊഴി നല്‍കി. അയല്‍ക്കാര്‍ വിളിച്ചതനുസരിച്ചാണ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയത്. പെട്രോള്‍ കൊണ്ടുവന്ന ക്യാന്‍ പോലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് പോലീസ് സോഫിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ ശരീരത്തില്‍ പെട്രോളിന്റെ മണമുണ്ടായിരുന്നുവെന്നും കയ്യില്‍ രണ്ട് ലൈറ്ററുകള്‍ ഉണ്ടായിരുന്നുവെന്നും പോലീസ് റിപ്പോര്‍ട്ട് ചെയ്തു. ഈ വീട്ടില്‍ നിന്ന് ഒഴിയണമെന്ന് ഉടമ അറിയിച്ചുവെന്നും സോഷ്യല്‍ ഹൗസിംഗ് ലഭിക്കാന്‍ താന്‍ ഇതേത്തുടര്‍ന്ന് ഒരു കുറുക്കുവഴി തേടിയതാണെന്നും സോഫി പറഞ്ഞു. ഫയര്‍ഫോഴ്‌സിനെ വിളിച്ചാല്‍ തന്റെ പദ്ധതി പൊളിയുമെന്നതിനാലാണ് അയല്‍ക്കാരെ വിളിക്കാതിരുന്നതെന്നും അവര്‍ വ്യക്തമാക്കി.
RECENT POSTS
Copyright © . All rights reserved