Swimming
കുട്ടികളുടെ നീന്തല്‍ പഠനം വ്യാപകമാക്കാന്‍ ഗവണ്‍മെന്റ് പദ്ധതി. ഇതിന്റെ ഭാഗമായി ലോക്കല്‍ പ്രൈമറി സ്‌കൂളുകളിലെ കുട്ടികള്‍ക്കു വേണ്ടി പ്രൈവറ്റ് സ്‌കൂളുകളിലെ സ്വിമ്മിംഗ് പൂളുകള്‍ തുറന്നു കൊടുക്കാന്‍ നിര്‍ദേശം നല്‍കി. കുട്ടികളിലെ അമിതവണ്ണം വലിയൊരു ആരോഗ്യ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. ഓരോ വര്‍ഷവും പ്രൈമറി സ്‌കൂളുകളില്‍ നിന്ന് പുറത്തു വരുന്ന 22,000 കുട്ടികള്‍ അമിത വണ്ണക്കാരാണെന്നാണ് കണക്ക്. നാഷണല്‍ കരിക്കുലം നീന്തല്‍ പഠനം നിര്‍ബന്ധിതമാക്കിയിട്ടുണ്ടെങ്കിലും പ്രൈമറി സ്‌കൂള്‍ വിടുന്ന കുട്ടികളില്‍ പകുതിയോളം പേര്‍ക്കും 25 മീറ്റര്‍ നീന്താനുള്ള ശേഷിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഡ്യുക്കേഷന്‍ സെക്രട്ടറി പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്‍ഡിപ്പെന്‍ഡന്റ് സ്‌കൂള്‍സ് കൗണ്‍സിലുമായി ചേര്‍ന്നാണ് പുതിയ സംവിധാനത്തിന് രൂപം നല്‍കിയിരിക്കുന്നത്. സമീപത്തുള്ള പ്രൈമറി സ്‌കൂളുകളിലെ കുട്ടികള്‍ക്കു വേണ്ടി തങ്ങളുടെ സ്‌പോര്‍ട്‌സ് ഫെസിലിറ്റികള്‍ തുറന്നു കൊടുക്കണമെന്ന് ഇതനുസരിച്ച് സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സ്റ്റേറ്റ് പ്രൈമറികളില്‍ പകുതിയോളവും സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഡേ പോലെയുള്ളവ നടത്തുന്നില്ലെന്ന് ഈ വര്‍ഷം ആദ്യം പുറത്തു വന്ന ഒരു സര്‍വേയില്‍ വ്യക്തമായിരുന്നു. ആരോഗ്യകരമായ മത്സരം കുട്ടികളില്‍ സൃഷ്ടിക്കാന്‍ ഹെഡ്ടീച്ചര്‍മാര്‍ മുന്‍കയ്യെടുക്കണമെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു. 72 ശതമാനം പ്രൈമറി സ്‌കൂളുകളും നീന്തല്‍ പഠിപ്പിക്കുന്നതിനായി പൊതു സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ബാക്കിയുള്ള സ്‌കൂകളുകള്‍ സ്വന്തം പൂളുകളോ മറ്റു സ്‌കൂളുകളുടെ പൂളുകളോ ആണ് ഉപയോഗിച്ചു വരുന്നത്. ഇപ്പോള്‍ത്തന്നെ പകുതിയിലേറെ പ്രൈവറ്റ് സ്‌കൂളുകള്‍ സ്വിമ്മിംഗ് പൂള്‍ സൗകര്യം ലോക്കല്‍ പ്രൈമറി സ്‌കൂളുകള്‍ക്ക് നല്‍കുന്നുണ്ട്. ചില സ്‌കൂളുകള്‍ കോച്ചുകളെ പോലും നല്‍കുന്നുണ്ടെന്നാണ് വിവരം.
RECENT POSTS
Copyright © . All rights reserved