Taj mahal
ജയ്പുര്‍: മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ താജ്മഹലിന്റെ പ്രവേശന കവാടത്തിലുള്ള ഒരു മിനാരം തകര്‍ന്നുവീണു. പ്രവേശന കവാടത്തിലെ 12 അടി ഉയരമുള്ള ലോഹത്തൂണാണ് തകര്‍ന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുപിയിലെ പല പ്രദേശങ്ങളിലും കിഴക്കന്‍ രാജസ്ഥാനിലും ബുധനാഴ്ച രാത്രി പെയ്ത പേമാരിയിലും ശക്തമായ കാറ്റിലും 12 പേര്‍ മരിച്ചു. ആഗ്രയിലുണ്ടായ കനത്ത മഴയിലും കാറ്റിലും കടകള്‍ക്കും വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. കിഴക്കന്‍ രാജസ്ഥാനിലെ ധോല്‍പൂരില്‍ ഏഴു പേരും ഭരത്പൂരില്‍ അഞ്ചു പേരുമാണു മരിച്ചത്. വരും ദിവസങ്ങളില്‍ പ്രതികൂല കാലാവസ്ഥ തുടരുമെന്നാണ് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപ്രതീക്ഷിതമായ പെയ്ത മഴയിലും കാറ്റിലും വന്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. മഴ ലഭിച്ച ഭൂരിഭാഗം പ്രദേശങ്ങളിലും കൃഷി നാശം നേരിട്ടുവെന്നാണ് റിപ്പോര്‍ട്ട്.
ആഗ്ര: താജ് മഹല്‍ സന്ദര്‍ശനത്തിനുള്ള സമയം അധികൃതര്‍ വെട്ടിച്ചുരുക്കി. ഞായറാഴ്ച മുതല്‍ മൂന്ന് മണിക്കൂര്‍ മാത്രമായിരിക്കും ലോകാദ്ഭുതങ്ങളിലൊന്നായ താജ് സന്ദര്‍ശിക്കാന്‍ ലഭിക്കുക. ചരിത്ര സ്മാരകത്തിനുള്ളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് താജ് മഹലിലെ സൂപ്പര്‍ഇന്‍ഡെന്റന്റ് ആര്‍ക്കിയോളജിസ്റ്റ് ഭുവന്‍ വിക്രം പറഞ്ഞു. ഗേറ്റുകള്‍ക്ക് ഉള്ളിലും പുറത്തുമുള്ള തിരക്ക് നിയന്ത്രിക്കാനും സഞ്ചാരികള്‍ ഏറെ സമയം താജിനുള്ളില്‍ തങ്ങുന്നത് ഒഴിവാക്കാനുമാണ് ഈ നീക്കം. സ്മാരകത്തിനുള്ളില്‍ നിശ്ചിത എണ്ണം ആളുകളെ മാത്രം നിലനിര്‍ത്താനും ഈ നീക്കം ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വര്‍ഷവും എട്ട് ദശലക്ഷം വിദേശികളും സ്വദേശികളുമായ സഞ്ചാരികളാണ് താജില്‍ എത്തുന്നത്. വാരാന്ത്യങ്ങളില്‍ 50,000ത്തോളം പേര്‍ ഇവിടെയെത്താറുണ്ട്. പ്രതിദിനമുള്ള സന്ദര്‍ശകരുടെ എണ്ണം 40,000 മാത്രമായി നിജപ്പെടുത്തുന്നതിനേക്കുറിച്ചുള്ള ആലോചനകള്‍ നടന്നു വരികയാണ്. മനുഷ്യ മാലിന്യം എന്നാണ് ജനങ്ങള്‍ തള്ളിക്കയറുന്ന ഈ അവസ്ഥയെ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്നത്. വളരെ സാവകാശത്തില്‍ ചുറ്റിക്കണ്ടാല്‍ പോലും താജിലെ എല്ലാ പ്രദേശങ്ങളിലുമെത്താന്‍ 3 മണിക്കൂര്‍ ധാരാളമാണെന്ന് തങ്ങള്‍ വിലയിരുത്തുസന്നതായി ഭുവന്‍ വിക്രം വ്യക്തമാക്കി. സീസണിലും അല്ലാത്തപ്പോളും മാസങ്ങളോളം ഇത് സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ പിന്നീട് വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. എക്‌സിറ്റില്‍ ടിക്കറ്റ് പരിശോധിച്ചാണ് സന്ദര്‍ശകര്‍ കൂടുതല്‍ സമയം ചെലവഴിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നത്. അപ്രകാരം കണ്ടെത്തിയാല്‍ മറ്റൊരു ടിക്കറ്റിനുള്ള പണം കൂടി ഇവരില്‍ നിന്ന് ഈടാക്കാനാണ് തീരുമാനം. 15 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കു വേണ്ടി പണമീടാക്കാതെ ടിക്കറ്റ് നല്‍കാനും തീരുമാനമായി.
RECENT POSTS
Copyright © . All rights reserved