theresa may
പ്രധാനമന്ത്രി തെരേസ മേയ് താന്‍ സ്ഥാനമൊഴിയുന്ന കാര്യം ഇന്ന് അറിയിക്കുമെന്ന് സൂചന. വെള്ളിയാഴ്ച രാവിലെ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് മുതിര്‍ന്ന ക്യാബിനറ്റ് മിനിസ്റ്റര്‍മാര്‍ പറയുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നേതൃത്വത്തിനായുള്ള മത്സരം ജൂണ്‍ 10ന് ഔദ്യോഗികമായി ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇതിന് അനുസൃതമായി തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള സമയക്രമം ഇന്നു തന്നെ തെരേസ മേയ് പ്രഖ്യാപിക്കുമെന്നാണ് എംപിമാര്‍ പ്രതീക്ഷിക്കുന്നത്. ടോറി ബാക്ക്‌ബെഞ്ചര്‍മാരുടെ ചെയര്‍മാനുമായി മേയ് കൂടിക്കാഴ്ച നടത്തുന്നതും ഇന്നു തന്നെയാണ്. ബ്രെക്‌സിറ്റ് ഉടമ്പടികളില്‍ ടോറി എംപിമാര്‍ കൂടി എതിര്‍പക്ഷത്തായതോടെയാണ് സ്ഥാനമൊഴിയാന്‍ മേയ്ക്കു മേല്‍ സമ്മര്‍ദ്ദമേറിയത്. യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച ചെയ്ത് മേയ് തയ്യാറാക്കിയ പിന്‍മാറ്റക്കരാര്‍ മൂന്നു തവണയാണ് പാര്‍ലമെന്റ് തള്ളിയത്. ലേബറുമായി സമയവായത്തിലെത്താനായി നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടതോടെ സ്ഥാനമൊഴിയുകയല്ലാതെ മറ്റു നിവൃത്തിയില്ലെന്ന അവസ്ഥയിലാണ് മേയ് ഇപ്പോള്‍ ഉള്ളത്. വിത്ത്‌ഡ്രോവല്‍ എഗ്രിമെന്റ് ബില്‍ ഇന്ന് അവതരിപ്പിക്കാനാണ് മേയ് ഉദ്ദേശിക്കുന്നത്. ഇത് നിയമമാക്കി മാറ്റേണ്ടതുണ്ട്. ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള അവസാന അവസരം എന്നാണ് ഇതിനെ മേയ് വിശേഷിപ്പിക്കുന്നത്. ഒരു കസ്റ്റംസ് യൂണിയന്‍ സംവിധാനവും മറ്റൊരു ഹിതപരിശോധന സംബന്ധിച്ച് പാര്‍ലമെന്റ് വോട്ടും അനുവദിക്കാനുള്ള മേയുടെ പുതിയ നീക്കം ടോറികളെ ക്ഷുഭിതരാക്കിയിട്ടുണ്ട്. പഴയത് വീണ്ടും അവതരിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും ഇതിനെ പിന്തുണക്കാനാവില്ലെന്നും ലേബര്‍ അറിയിച്ചു. സര്‍ക്കാരിന്റെ നിലപാട് ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ സഹായിക്കില്ലെന്നാണ് കോമണ്‍സ് ലീഡര്‍ സ്ഥാനത്തു നിന്ന് ബുധനാഴ്ച രാജിവെച്ച ആന്‍ഡ്രിയ ലീഡ്‌സം പറഞ്ഞത്. വ്യാഴാഴ്ച പ്രധാനമന്ത്രി ഹോം സെക്രട്ടറി സാജിദ് ജാവീദ്, ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും ബില്ലില്‍ തങ്ങള്‍ക്കുള്ള ആശങ്ക അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
യൂറോപ്യന്‍ തെരഞ്ഞെടുപ്പില്‍ യുകെ പങ്കാളികളാകുമെന്ന് പ്രധാനമന്ത്രിയുടെ ഡെപ്യൂട്ടി ഡേവിഡ് ലിഡിംഗ്ടണ്‍. മെയ് 23നാണ് യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ്. ഇതിനുള്ളില്‍ ബ്രെക്‌സിറ്റ് ഡീല്‍ അന്തിമമാക്കാമെന്ന ഗവണ്‍മെന്റ് പ്രതീക്ഷനിലനില്‍ക്കെയാണ് ഈ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. എംപിമാര്‍ ഡീല്‍ അംഗീകരിക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പില്‍ യുകെയ്ക്ക് പങ്കെടുക്കേണ്ടി വരില്ലെന്നാണ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞത്. എന്നാല്‍ ഈ സമയപരിധിക്കുള്ളില്‍ ഡീലിന് അംഗീകാരം ലഭിക്കുകയെന്നത് സാധ്യതയില്ലാത്ത കാര്യമാണെന്നും അതിനാല്‍ നിയമപരമായി യുകെയ്ക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ടി വരുമെന്നും ലിഡിംഗ്ടണ്‍ പറഞ്ഞു. കാലതാമസം പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഗവണ്‍മെന്റ് എന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 29നായിരുന്നു ബ്രിട്ടന്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറേണ്ടിയിരുന്നത്. എന്നാല്‍ അന്തിമ ഡീല്‍ പാര്‍ലമെന്റ് അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് ആര്‍ട്ടിക്കിള്‍ 50 കാലാവധി നീട്ടുകയായിരുന്നു. ഒക്ടോബര്‍ 31 ആണ് പുതിയ ബ്രെക്‌സിറ്റ് തിയതി. ഈ തിയതിക്കു മുമ്പും ബ്രിട്ടന് ബ്ലോക്കില്‍ നിന്ന് പുറത്തു പോകാം. എന്നാല്‍ മേയ് 23നു മുമ്പ് പുറത്തു പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുകെ പങ്കെടുക്കേണ്ടതായി വരികയും ബ്രസല്‍സിലേക്ക് എംഇപിമാരെ അയക്കേണ്ടതായി വരികയും ചെയ്യും. നേരത്തേ നിശ്ചയിച്ച തിയതിയില്‍ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ കഴിയാത്തതില്‍ പ്രധാനമന്ത്രിക്ക് ഖേദമുണ്ടെന്നും യൂറോപ്യന്‍ തെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ പലയാളുകളും നിരാശരാണെന്നും ലിഡിംഗ്ടണ്‍ വ്യക്തമാക്കി. ജൂലൈയിലാണ് തെരഞ്ഞെടുപ്പിനു ശേഷം യൂറോപ്യന്‍ പാര്‍ലമെന്റ് ആദ്യമായി ചേരുന്നത്. ഈ സെഷനു മുമ്പായി ബ്രെക്‌സിറ്റ് പ്ലാന്‍ പാര്‍ലമെന്റ് അംഗീകരിക്കുമെന്നു തന്നെയാണ് പ്രധാനമന്ത്രി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്രെക്‌സിറ്റ് ഉടമ്പടിയിലെ തടസങ്ങള്‍ നീക്കുന്നതിനായി ലേബറുമായുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തുടരുകയാണ്. സമവായത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ലമെന്റിന് അടുത്ത പടിയായി എന്തു ചെയ്യാന്‍ കഴിയുമെന്നതില്‍ സൂചനാ വോട്ട് നടത്താമെന്ന് ലേബര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
വാവേയ് സ്‌കാന്‍ഡലില്‍ ആരോപണ വിധേയനായി ഡിഫന്‍സ് സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ഗാവിന്‍ വില്യംസണ് ജയില്‍ ലഭിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്. ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് ലംഘിച്ചതിന് രണ്ടു വര്‍ഷം വരെ ഇദ്ദേഹത്തിന് തടവുശിക്ഷ ലഭിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. 5 ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനിയായ വാവേയുമായി കരാറിലേര്‍പ്പെട്ട വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് വില്യംസണിനെതിരെ ഉയര്‍ന്ന ആരോപണം. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ ഡെയിലി ടെലഗ്രാഫ് പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഇദ്ദേഹത്തെ പ്രധാനമന്ത്രി തെരേസ മേയ് പുറത്താക്കുകയായിരുന്നു. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് വില്യംസണ്‍ വാദിക്കുന്നത്. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് താന്‍ ചോര്‍ത്തിക്കൊടുത്തുവെന്ന ആരോപണം വില്യംസണ്‍ നിഷേധിച്ചു. ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് വില്യംസണിലെ നിയമലംഘനത്തിന് പ്രോസിക്യൂട്ട് ചെയ്യാന്‍ ഇടയുണ്ട്. കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ രണ്ടു വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കുകയും ചെയ്യും. ഈ നിയമ ലംഘനത്തിന് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ രണ്ടു വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ നല്‍കാമെന്ന് ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് സംബന്ധിച്ച് ഗവണ്‍മെന്റ് ലെജിസ്ലേഷന്‍ വെബ്‌സൈറ്റില്‍ വിശദീകരിക്കുന്നു. മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റം തെളിഞ്ഞാല്‍ പ്രതിയെ ആറു മാസത്തേക്ക് തടവിലിടാനും സാധിക്കും. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ഗാവിന്‍ വില്യംസണിനെ ഡിഫന്‍സ് സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കിയത്. തന്റെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്കായി നല്‍കാന്‍ പോലും വില്യംസണ്‍ വിസമ്മതിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിനായി വാവേയ്ക്ക് അനുമതി നല്‍കിയതായി ഡെയ്‌ലി ടെലഗ്രാഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് വില്യംസണിന് വിനയായത്. ചൈനീസ് കമ്പനിയുമായുള്ള ഇടപാട് ദേശീയ സുരക്ഷയെ ബാധിച്ചേക്കാമെന്ന് ക്യാബിനറ്റിനുള്ളില്‍ വരെ അഭിപ്രായമുയരുകയും ഇതേത്തുടര്‍ന്ന് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തിലെ തീരുമാനം ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു. ഡെയിലി ടെലഗ്രാഫിന്റെ ഡെപ്യൂട്ടി പൊളിറ്റിക്കല്‍ എഡിറ്റര്‍ സ്റ്റീവന്‍ സ്വിന്‍ഫോര്‍ഡിനെ വില്യംസണ്‍ കണ്ടിരുന്നുവെന്ന് ബിബിസി പൊളിറ്റിക്കല്‍ എഡിറ്റര്‍ ലോറ ക്യൂന്‍സ്‌ബെര്‍ഗ് പറഞ്ഞു. എന്നാല്‍ ആരോപണം തെളിയിക്കാന്‍ ഇതുമാത്രം മതിയാകില്ലെന്ന് അവര്‍ വ്യക്തമാക്കി.
ബ്രെക്‌സിറ്റില്‍ തെരേസ മേയ്ക്ക് ഒരു ലൈഫ്‌ലൈന്‍ നല്‍കി യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കര്‍. അടുത്തയാഴ്ചക്കുള്ളില്‍ ഡീല്‍ പാസാക്കിയാല്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ തന്നെ മെയ് 22ന് ബ്രെക്‌സിറ്റ് സാധ്യമാക്കാമെന്ന് ജങ്കര്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് ഒരു സോഫ്റ്റ് ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള മേയുടെ പുതിയ നീക്കം ഫലപ്രദമാകുമെന്നും ജങ്കര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ലേബര്‍ നേതാവ് ജെറമി കോര്‍ബിനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. പാര്‍ലമെന്റില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ട ബ്രെക്‌സിറ്റ് നയത്തില്‍ മേയ് നടത്തിയ അവസാന നീക്കമായിരുന്നു ക്രോസ് പാര്‍ട്ടി ചര്‍ച്ച. ഇതിനെതിരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ വന്‍ കലാപമാണ് ഉയര്‍ന്നത്. പ്രതിപക്ഷവുമായി ധാരണയിലെത്തി അവസാന നിമിഷമെങ്കിലും ബ്രെക്‌സിറ്റ് ഡീല്‍ പാസാക്കിയെടുക്കാനാണ് മേയ് ലക്ഷ്യമിടുന്നത്. അടുത്തയാഴ്ച നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ അടിയന്തര ഉച്ചകോടിക്കു മുമ്പായി ബ്രെക്‌സിറ്റ് വീണ്ടും ദീര്‍ഘിപ്പിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മേയ്. പ്രധാനമന്ത്രി എന്തു തന്നെ ആവശ്യപ്പെട്ടാലും നിബന്ധനകളുടെ അടിസ്ഥാനത്തില്‍ മാത്രമേ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ അവ അംഗീകരിക്കാന്‍ സാധ്യതയുള്ളു. ഈ ചര്‍ച്ചകളില്‍ മേയ്ക്ക് സ്ഥാനമുണ്ടാകില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തിലുള്ള യൂറോപ്യന്‍ നേതാക്കള്‍ സ്വീകരിച്ചിരിക്കുന്ന കടുത്ത നിലപാടില്‍ നിന്ന് വിരുദ്ധമാണ് ജങ്കര്‍ മുന്നോട്ടു വെച്ചിരിക്കുന്ന നിര്‍ദേശം. ഏപ്രില്‍ 12ന് ബ്രിട്ടന്‍ ഡീല്‍ പാസാക്കിയാല്‍ മെയ് 22 വരെ ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കാന്‍ യൂണിയന്‍ അവസരം നല്‍കും. ഏപ്രില്‍ 12 ആണ് അവസാന തിയതിയെന്നും അതിനപ്പുറത്തേക്ക് കോമണ്‍സ് തീരുമാനം ദീര്‍ഘിപ്പിച്ചാല്‍ സമയപരിധി നീട്ടി നല്‍കുന്നത് പ്രാവര്‍ത്തികമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ 12ന് ഒരു നോ ഡീല്‍ ബ്രെക്‌സിറ്റിനുള്ള സാധ്യതയാണ് ഉള്ളതെന്നും ജങ്കര്‍ പറഞ്ഞു.
ബ്രെക്‌സിറ്റില്‍ നിലവിലുള്ള പ്രതിസന്ധികള്‍ മറികടക്കാന്‍ ജെറമി കോര്‍ബിനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് പ്രധാനമന്ത്രി തെരേസ മേയ്. ഇക്കാര്യത്തില്‍ ഒരു സമവായത്തിന് സാധിച്ചില്ലെങ്കില്‍ മറ്റൊരു മാര്‍ഗ്ഗം കണ്ടത്താന്‍ പാര്‍ലമെന്റിന് അധികാരം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 50 ഒരിക്കല്‍ കൂടി നീട്ടാന്‍ അപേക്ഷിക്കുമെന്നും മേയ് പറഞ്ഞു. രണ്ടാം ഹിതപരിശോധനയോ കസ്റ്റംസ് യൂണിയനോ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നമ്പര്‍ 10 അറിയിക്കുന്നതെങ്കിലും പ്രധാനമന്ത്രിയുടെ പുതിയ നിലപാട് ഒരു സോഫ്റ്റ് ബ്രെക്‌സിറ്റിനെ സ്വാഗതം ചെയ്യുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. ഏഴു മണിക്കൂറോളം നീണ്ട ക്യാബിനറ്റ് യോഗത്തിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് മേയ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടീഷ് ജനതയുടെ അഭിലാഷം സാധ്യമാക്കാന്‍ നമുക്ക് കഴിയും അതിനു വേണ്ടി സമവായത്തിലെത്താനും നമുക്ക് സാധിക്കുമെന്നും അവര്‍ പറഞ്ഞു. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പായി മെയ് 22ന് യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനായി ലേബറുമായി ഒരു സമവായത്തിലെത്തുകയോ പാര്‍ലമെന്റ് തീരുമാനം ഉണ്ടാകുകയോ ചെയ്യേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ലേബര്‍ നേതാവുമായി കൂടിയാലോചനകള്‍ നടത്താനുള്ള തീരുമാനം കണ്‍സര്‍വേറ്റീവ് യൂറോപ്പ് വിരുദ്ധരുടെ കടുത്ത വിര്‍ശനമാണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. ബോറിസ് ജോണ്‍സണ്‍, ജേക്കബ് റീസ് മോഗ്, ഇയാന്‍ ഡങ്കന്‍ സ്മിത്ത് തുടങ്ങിയവരും മറ്റു ചില പാര്‍ലമെന്റ് അംഗങ്ങളും ലേബറുമായി കരാറിലെത്തിയാല്‍ തെരേസ മേയെ പുറത്താക്കാന്‍ പുതിയ നീക്കവുമായി രംഗത്തെത്തുമെന്ന സൂചന നല്‍കി. ആര്‍ട്ടിക്കിള്‍ 50 അനന്തമായി നീട്ടുന്നതിലും നല്ലത് നോ ഡീല്‍ തന്നെയാണെന്ന ക്യാബിനറ്റ് ഭൂരിപക്ഷാഭിപ്രായം പ്രധാനമന്ത്രി മറികടന്നതായും ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ രാജ്യം എടുക്കുന്ന വളരെ നിര്‍ണ്ണായകമായ ഒരു തീരുമാനമായിരിക്കും ഇതെന്നാണ് മേയ് പറയുന്നത്. ദേശീയ താല്‍പര്യം സംരക്ഷിക്കുന്നതിനായി ഐക്യം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് അവര്‍ വ്യക്തമാക്കി. ചര്‍ച്ചക്കായുള്ള പ്രധാനമന്ത്രിയുടെ സന്നദ്ധതയെ കോര്‍ബിന്‍ സ്വാഗതം ചെയ്തു. ഈ നീക്കത്തില്‍ വളരെ സന്തോഷമുണ്ടെന്നും പാര്‍ട്ടികള്‍ തമ്മിലുള്ള സഹകരണം ഈ സാഹചര്യത്തില്‍ ആവശ്യമാണെന്ന കാര്യം ലേബര്‍ അംഗീകരിക്കുകയാണെന്നും കോര്‍ബിന്‍ പറഞ്ഞു.
RECENT POSTS
Copyright © . All rights reserved